Home » » ഷീഓട്ടോ-കലോത്സവ നഗരിയിലും.

ഷീഓട്ടോ-കലോത്സവ നഗരിയിലും.

Written By Unknown on Tuesday, 14 January 2014 | 20:12

പാലക്കാട്‌: ജനുവരി 19 മുതല്‍ 26 വരെ നടക്കുന്ന സ്‌കൂള്‍ കലോത്സവത്തിനെത്തുന്നവര്‍ക്ക്‌ സുരക്ഷിതയാത്രക്കായി `ഷീ ഓട്ടോ' ഏര്‍പ്പെടുത്താനും പൊടിക്കാറ്റിനെ നിയന്ത്രിക്കാന്‍ ഭക്ഷണശാലയിലെ നടപ്പാതയില്‍ കാര്‍പ്പറ്റ്‌ വിരിക്കാനും ഗവ.മോയന്‍ ഗേള്‍സ്‌ ഹൈസ്‌കൂളില്‍ ചേര്‍ന്ന സംഘാടകസമിതിയോഗം തീരുമാനിച്ചു. വിക്‌ടോറിയ കോളജില്‍ ഒരുക്കുന്ന ഭക്ഷണശാലയിലേക്ക്‌ മേഴ്‌സി കോളജ്‌, കാണിക്കമാത സ്‌കൂള്‍ എന്നിവിടങ്ങളിലെ വേദിയില്‍നിന്ന്‌ എത്താനുള്ള വിഷമം കണക്കിലെടുത്ത്‌ വേദിക്കരികില്‍ കുറഞ്ഞ നിരക്കില്‍ ലഘുഭക്ഷണം ലഭ്യമാക്കുന്ന കാന്റീന്‍ ഏര്‍പ്പെടുത്തണമെന്ന്‌ ഷാഫി പറമ്പില്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഇതിനായി കുടുംബശ്രീ, പൊലീസ്‌, എക്‌സൈസ്‌, എന്‍.ജി.ഒകള്‍ എന്നിവരുടെ സഹായം തേടണം. ഓട്ടോറിക്ഷയില്‍ ഓരോ വേദിയിലേക്കുമുള്ള യാത്രാനിരക്ക്‌ രേഖപ്പെടുത്താനുള്ള സംവിധാനം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്‌കൂളുകളില്‍ വിപുലമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തും. ഇവിടങ്ങളില്‍ വനിതാ പൊലീസിന്റെ സേവനം പ്രയോജനപ്പെടുത്തും. കൂടാതെ താമസസ്ഥലത്ത്‌ വെള്ളമെത്തിക്കാനും കൂടുതല്‍ ടോയ്‌ലറ്റുകള്‍ സജ്ജമാക്കാനും നടപടി സ്വീകരിക്കും. മലിനജലം നീക്കം ചെയ്യാനുള്ള സംവിധാനവും കാര്യക്ഷമമാക്കും.
ദിവസവും 10,000ത്തോളം പേര്‍ക്കാണ്‌ ഭക്ഷണമൊരുക്കുന്നത്‌ ഭക്ഷണശാലയില്‍ 1000 പേര്‍ക്കുള്ള ഇരിപ്പിടമാണുള്ളത്‌. ഇത്‌ 3200 ആക്കണമെന്ന്‌ ഭക്ഷണ കമ്മിറ്റി പന്തല്‍ കമ്മിറ്റിയോട്‌ ആവശ്യപ്പെട്ടു.

കൂടുതല്‍ വേദികള്‍ അനുവദിക്കണമെന്ന്‌ പ്രോഗ്രാം കമ്മിറ്റി ആവശ്യപ്പെട്ടു. നിലവില്‍ 17 വേദികളാണുള്ളത്‌. വേദിക്കരികില്‍ വിശ്രമസൗകര്യവുമുണ്ടാക്കും. താമസസൗകര്യം ഏര്‍പ്പെടുത്തിയ അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളിലെ മാനേജര്‍മാരുമായി ചര്‍ച്ച നടത്തും. നിലവില്‍ താമസസൗകര്യവും വേദിയും ഒരുക്കിയിട്ടുള്ള കാണിക്കമാതാ ഹൈസ്‌കൂളിലെ സൗകര്യക്കുറവ്‌ കണക്കിലെടുത്ത്‌ വേദി മാത്രമാക്കി ചുരുക്കും.
സമയബന്ധിതമായി പരിപാടികള്‍ നടത്താന്‍ വേദികളുടെ ചുമതലയുള്ള 14 ഡി.സിമാരുടെയും അധ്യാപകരുടെയും യോഗം ചേരും. അര്‍ധരാത്രി വരെ പരിപാടി ദീര്‍ഘിപ്പിക്കരുതെന്ന്‌ എം.ഹംസ എം.എല്‍.എ പറഞ്ഞു. അപ്പീല്‍ അനുവദിക്കുന്നതിലും നിയന്ത്രണം വേണം.
കലോത്സവ വേദിയിലേക്ക്‌ യാത്രസൗകര്യത്തിനായി 25 ഷീ ഓട്ടോകള്‍ കണ്ടെത്തുമെന്ന്‌ ഡി.വൈ.എസ്‌.പി സുനില്‍ പറഞ്ഞു. സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി 3000ത്തോളം വിദ്യാര്‍ഥി പൊലീസ്‌, സ്‌കൗട്ട്‌സ്‌, ജൂനിയര്‍ റെഡ്‌ക്രോസ്‌, എന്‍.സി.സി വളണ്ടിയര്‍മാരെ സജ്ജമാക്കും.
ഉദ്‌ഘാടന ദിനമായ ജനുവരി 19ന്‌ ഡി.പി.ഐ ബിജു പ്രഭാകര്‍ പ്രധാന വേദിയായ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തും. ഉച്ചക്ക്‌ 2.30ന്‌ വിക്‌ടോറിയ കോളജില്‍നിന്നാരംഭിക്കുന്ന ഘോഷയാത്ര സുല്‍ത്താന്‍പേട്ട ജങ്‌ഷന്‍ വഴി സ്റ്റേഡിയത്തില്‍ എത്തും.
ഉദ്‌ഘാടനസമ്മേളനം വൈകീട്ട്‌ നാലിന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും.
സമാപനസമ്മേളനം 26ന്‌ വൈകുന്നേരം അഞ്ചിന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്യും. മന്ത്രി എം.കെ. മുനീര്‍ സുവനീര്‍ പ്രകാശനം ചെയ്യും
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.