ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച കേസില്‍ കേരളത്തിന് തിരിച്ചടിയായി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ അന്തിമ വിധി. സുരക്ഷ സംബന്ധിച്ച എല്ലാ ആശങ്കകളും തള്ളിക്കളഞ്ഞ കോടതി ജലനിരപ്പ് 136 അടിയില്‍ നിന്നും 142 അടിയാക്കി ഉയര്‍ത്താമെന്നും നിര്‍ദേശിച്ചു. നിലവിലെ ഡാമിന് സുരക്ഷാപ്രശ്‌നങ്ങള്‍ ഇല്ലെന്നും കോടതി വ്യക്തമാക്കി. 2006ല്‍ കേരള നിയമസഭാ പാസ്സാക്കിയ ഡാം സുരക്ഷാ നിയമം (കേരള ഇറിഗേഷന്‍ ആന്റ് ഡാം അമെന്റ്‌മെന്റ് ആക്ട്) റദ്ദാക്കിയ സുപ്രീം കോടതി കേരളത്തിനെതിരെ വിമര്‍ശനവും ഉന്നയിച്ചു. കോടതിവിധികള്‍ മറികടക്കുന്നതിന് ഇത്തരമൊരു നിയമം പാസ്സാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി കണ്ടെത്തി. തമിഴ്‌നാടിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ വിധി. 2006ല്‍ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി മറികടക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ഡാം സുരക്ഷ നിയമം പാസ്സാക്കിയത്.
അതേസമയം, ഡാമിന്റെ സുരക്ഷയും മറ്റും പരിശോധിക്കുന്നതിന് കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന്‍ അധ്യക്ഷനയ മൂന്നംഗ സമിതിയെ രൂപീകരിച്ചു. കേരള, തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങങ്ങളായിരിക്കും. കാലാകാലങ്ങളില്‍ ഡാമിന്റെ സുരക്ഷയും അറ്റകുറ്റപ്പണിയും തമിഴ്‌നാടിന് നല്‍കണ്ടേ ജലത്തിന്റെ അളവും സമിതി പരിശോധിക്കണം. ഈ സമിതി വര്‍ഷത്തില്‍ രണ്ടു തവണ റിപ്പോര്‍ട്ട് എടുക്കണം. സമിതിയുടെ ചെലവ് തമിഴ്‌നാട് വഹിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.








