Home » » അഡ്വ. ജോയ്‌സ്‌ ജോര്‍ജ്‌ എം.പി. നടത്തുന്ന സമരത്തിനു പിന്തുണയര്‍പ്പിച്ച്‌ ഇടുക്കി ജില്ലയില്‍ 24 മണിക്കൂര്‍ ഹര്‍ത്താല്‍.

അഡ്വ. ജോയ്‌സ്‌ ജോര്‍ജ്‌ എം.പി. നടത്തുന്ന സമരത്തിനു പിന്തുണയര്‍പ്പിച്ച്‌ ഇടുക്കി ജില്ലയില്‍ 24 മണിക്കൂര്‍ ഹര്‍ത്താല്‍.

Written By Unknown on Thursday, 25 September 2014 | 18:45

തൊടുപുഴ: മലയോര ഹൈവേയുടെ കലുങ്കുകള്‍ വനംവകുപ്പ്‌ അധികൃതര്‍ പൊളിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ അഡ്വ. ജോയ്‌സ്‌ ജോര്‍ജ്‌ എം.പി. നടത്തുന്ന സമരത്തിനു പിന്തുണയര്‍പ്പിച്ച്‌ ഹൈറേഞ്ച്‌ സംരക്ഷണ സമിതി ഇടുക്കി ജില്ലയില്‍ 24 മണിക്കൂര്‍ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു. ഇന്നലെ അര്‍ധരാത്രി തുടങ്ങിയ ഹര്‍ത്താല്‍ ഇന്നുരാത്രി 12 വരെയാണ്‌. ഹര്‍ത്താലിന്‌ സി.പി.എം. പിന്തുണ പ്രഖ്യാപിച്ചു.
ദേശീയ-സംസ്‌ഥാന പാതകള്‍ അനിശ്‌ചിതകാലത്തേക്കു ഉപരോധിക്കുമെന്നും സമരം ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ നേര്യമംഗലത്തേക്കു വ്യാപിപ്പിക്കുമെന്നും ഹൈറേഞ്ച്‌ സംരക്ഷണസമിതി അറിയിച്ചു. ജോയ്‌സ്‌ ജോര്‍ജ്‌ എം.പിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ്‌ സമിതിയുടെ തീരുമാനമെന്ന്‌ രക്ഷാധികാരി ആര്‍. മണിക്കുട്ടന്‍ അറിയിച്ചു.
പശ്‌ചിമഘട്ടസംരക്ഷണം സംബന്ധിച്ച ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരേയും വനംവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചും വാഴത്തോപ്പ്‌, മരിയാപുരം പഞ്ചായത്തുകളില്‍ ഹൈറേഞ്ച്‌ സംരക്ഷണ സമിതിയും കഞ്ഞിക്കുഴി പഞ്ചായത്തില്‍ വില്ലേജ്‌ കര്‍ഷക രക്ഷാസമിതിയും ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. വാഴത്തോപ്പ്‌, മരിയാപുരം പഞ്ചായത്തുകളില്‍ ഇന്നു രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. കഞ്ഞിക്കുഴിയില്‍ ഇന്നു രാവിലെ ആറുമുതല്‍ നാളെ വൈകിട്ട്‌ ആറുവരെയും ഹര്‍ത്താലിന്‌ ആഹ്വാനമുണ്ട്‌.
അതിനിടെ എം.പിയുടെ സമരത്തിനു പിന്തുണയേകി സംയുക്‌ത സമരസമിതി നടത്തുന്ന 48 മണിക്കൂര്‍ തെരുവുവാസസമരവും തുടങ്ങി. കടകളടച്ചും വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും തൊഴിലാളികള്‍ പണിമുടക്കിയും സമരത്തോടു സഹകരിക്കാന്‍ സംയുക്‌ത സമരസമിതി ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ഇന്നലെ വൈകിട്ട്‌ സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. മണി കട്ടപ്പനയില്‍ തെരുവുവാസസമരം ഉദ്‌ഘാടനം ചെയ്‌തു. നേര്യമംഗലം ഫോറസ്‌റ്റ്‌ സ്‌റ്റേഷനു മുന്നില്‍ നിരാഹാരസമരം നടത്തുന്ന ജോയ്‌സ്‌ ജോര്‍ജ്‌ എം.പിയുടെ നില വഷളായി. കോതമംഗലം താലൂക്ക്‌ ആശുപത്രിയിലെ ഡോക്‌ടര്‍ ചെല്ലമ്മയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അദ്ദേഹത്തെ പരിശോധിച്ചു. രക്‌തത്തില്‍ പഞ്ചസാരയുടെ അളവു കുറഞ്ഞതിനാല്‍ ആശുപത്രിയിലേക്ക്‌ മാറണമെന്ന്‌ അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടെങ്കിലും നിരാകരിച്ചു. പ്രശ്‌നത്തിനു തീരുമാനമുണ്ടാകുന്നതുവരെ സമരരംഗത്തു തുടരുമെന്നായിരുന്നു എം.പിയുടെ നിലപാട്‌. നില കൂടുതല്‍ വഷളായാല്‍ അറസ്‌റ്റ്‌ ചെയ്‌തു നീക്കാനും സാധ്യതയുണ്ട്‌.
എല്‍.ഡി.എഫ്‌. കണ്‍വീനര്‍ വൈക്കം വിശ്വനടക്കമുള്ള പ്രമുഖ നേതാക്കള്‍ ഇന്നു സമരപ്പന്തലിലെത്തും. പ്രശ്‌നപരിഹാരത്തിനു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനുമായി സി.പി.എം. നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അടുത്ത നാലിന്‌ ഇടുക്കിയിലെത്തുമ്പോള്‍ ചര്‍ച്ച ചെയ്യാമെന്ന മന്ത്രിയുടെ നിലപാടു സംയുക്‌ത സമരസമിതി തള്ളുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ച രാത്രിയാണു മലയോര ഹൈവേയുടെ കലുങ്കുകള്‍ വനപാലകര്‍ പൊളിച്ചുനീക്കിയത്‌. കുറത്തിക്കുടി ആദിവാസി കുടികളിലേക്കുള്ളതാണ്‌ ഈ റോഡ്‌. അതിനാല്‍ ജില്ലയിലെ 42 കുടികളില്‍ നിന്നുള്ള ആദിവാസികളും ഇന്നലെ സമരപ്പന്തലില്‍ എത്തി. രാവിലെ നേര്യമംഗലം പാലത്തിനു സമീപം ഇവര്‍ റോഡ്‌ ഉപരോധിക്കുകയും ചെയ്‌തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.