Home » , » മലയാള സിനിമയിലെ “പെരുന്തച്ചന്‍” അരങ്ങൊഴിഞ്ഞിട്ട് രണ്ടു വര്‍ഷം

മലയാള സിനിമയിലെ “പെരുന്തച്ചന്‍” അരങ്ങൊഴിഞ്ഞിട്ട് രണ്ടു വര്‍ഷം

Written By Unknown on Wednesday, 24 September 2014 | 23:10

സൂപ്പര്‍ താരങ്ങള്‍ അരങ്ങു വാഴുന്ന സിനിമാ ലോകത്ത് ഒരു നടന്‍ എന്ന നിലയില്‍  തിലകന്റെ വ്യക്തിത്വം ഒന്നു വേറെ തന്നെയായിരുന്നു.. നാടകരംഗത്ത് വര്‍ഷങ്ങളോളം അരങ്ങുവാണ ഈ  അഭിനയപ്രതിഭ സ്വാഭാവികമെന്നോണം സിനിമാരംഗത്തേയ്ക്ക് ആനയിക്കപ്പെടുകയായിരുന്നു. സിനിമാരംഗത്തെത്തിപ്പെട്ട തിലകനു പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സിനിമാ രംഗത്ത്  ശ്രദ്ധേമായ സാന്നിദ്ധ്യമായതിനു ശേഷവും നാടകരംഗം അദ്ദേഹം കൈവിട്ടിരുന്നില്ല. നടനായും സംവിധായകനായും ഉപദേശകനായുമൊക്കെ നാടകരംഗത്ത് അദ്ദേഹമുണ്ടയിരുന്നു
തിലകന്‍ തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളിലേയ്ക്കും  തന്നിലെ നടനവൈഭവത്തെ സന്നിവേശിപ്പിച്ച് സ്വയം ആ കഥാപാത്രമായി ജീവിച്ചു കാണിക്കുകയാണ് ചെയ്തിട്ടുള്ളത്. ഒരേ സ്വഭാവത്തിലുള്ള കഥാപാത്രങ്ങളെ കൂടുതലായി അവതരിപ്പിക്കേണ്ടി വരിക എന്നത്  കച്ചവട സിനിമകളുടെ പൊതുവായ ഒരു സവിശേഷതയാണ്. അത് തിലകനും ചെയ്യേണ്ടി വന്നിട്ടുണ്ട്. എങ്കിലും വൈവിദ്ധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ തിലകന് ലഭിച്ചിട്ടുണ്ട്. അവ ഒന്നിനെയും ഒന്നിനോട് സാമ്യപ്പെടുത്താനാകില്ല. ഓരോ കഥാപാത്രത്തിന്റെയും സൃഷ്ടി കര്‍ത്താവും സംവിധായകനും പ്രതീക്ഷിക്കുന്നതിനപ്പുറം ആ കഥാപാത്രത്തെ അഭിനയിപ്പിച്ചു ഫലിപ്പിക്കുവാന്‍ തിലകനു കഴിഞ്ഞിരുന്നു. മലയാള സിനിമയില്‍ നടമാടിക്കൊണ്ടിരിക്കുന്ന അനീതിക്കെതിരേ നട്ടെല്ല് ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. എത്രയോവട്ടം ദേശീയ അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അര്‍ഹിച്ചതായിട്ടും അതെല്ലാം ഇതിന്റെ പേരില്‍ തട്ടിത്തെറിപ്പിച്ചു. മരിക്കുമ്പോഴും അതില്‍ അദ്ദേഹത്തിനു വേദനയുണ്ടായിരുന്നു. സത്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ കുട്ടം ചേര്‍ന്ന് താരമാഫിയാകള്‍ തിലകനെ ഒറ്റപ്പെടുത്തിയ അവസരത്തില്‍പോലും തളരാതെ ഒരു കലാകാരനായി തന്നെ ജീവിച്ചു മരിക്കുമെന്ന വാശിയോടെ സിനിമയിലും സീരിയലിലും അവസരമില്ലെങ്കില്‍ തന്റെ പഴയ തട്ടകമായ, തന്നെ താനാക്കിയ നാടകത്തിലേക്കു തിരിച്ചുപോകാന്‍ അദ്ദേഹം തീരുമാനിച്ചു.  1935 ജൂലായ് 15 ന് പി.എസ്.കേശവന്റെയും പി.എസ്. ദേവയാനിയുടെയും മകനായി പത്തനംതിട്ടയിലെ അയിരൂരാണ് ജനിച്ചത്. 1955 മുതല്‍ നാടകാഭിനയം തുടങ്ങി. മുണ്ടക്കയം നാടകസമിതി, തൃശ്ശൂര്‍ സാരഥി തിയേറ്റേഴ്‌സ്, കൊല്ലം കാളിദാസ കലാകേന്ദ്രം തുടങ്ങി ഇരുപതോളം നാടകക്കമ്പനികളില്‍ പ്രവര്‍ത്തിച്ചു.
1979ല്‍ ‘ഉള്‍ക്കടലി’ലൂടെ സിനിമയിലെത്തി. 1981ല്‍ ‘യവനിക’ യിലെ വേഷം അദ്ദേഹത്തിന് മികച്ച സ്വഭാവനടന്റെ സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തു. തുടര്‍ന്ന് അഞ്ചുതവണ ഈ പുരസ്കാരം കിട്ടി. 1990ലും (പെരുന്തച്ചന്‍) 1994 ലും (ഗമനം, സന്താനഗോപാലം) മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചു. പെരുന്തച്ചനിലെ അഭിനയത്തിന് ദേശീയ പുരസ്കാരത്തിന്റെ വക്കോളമെത്തിയെങ്കിലും അമിതാഭ് ബച്ചന് ആ അവാര്‍ഡ് നല്‍കിയത് വന്‍വിവാദമായിരുന്നു. 1988ല്‍ ‘ഋതുഭേദം’ അദ്ദേഹത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു. 2008ല്‍ ‘ഏകാന്ത’ത്തിലെ അഭിനയം തിലകനെ ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനാക്കി. 2009ല്‍ പദ്മശ്രീ പുരസ്കാരം ലഭിച്ചു. ‘മാതൃഭൂമി’ സപര്യ പുരസ്കാരം ഉള്‍പ്പെടെ നിരവധി ബഹുമതികളും തിലകനെ തേടിയെത്തി. 2012ല്‍ പുറത്തിറങ്ങിയ ‘സിംഹാസനം’ ആണ് അവസാനമായി അഭിനയിച്ച ചിത്രം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.