കോഴിക്കോട് : പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത ബംഗ്ലാദേശി പെണ്‍കുട്ടിയെ ജയിലില്‍ അടച്ച സംഭവം വിവാദമാകുന്നു. സെക്‌സ് റാക്കറ്റിന്റെ വലയില്‍പെട്ട് കേരളത്തിലെത്തിയ പെണ്‍കുട്ടിയെയാണ് മതിയായ യാത്രാ രേഖകള്‍ കൈവശമില്ലാതിരുന്നതിനെ തുടര്‍ന്ന് ജയിലില്‍ അടച്ചത്.
താമരശ്ശേരി പോലീസാണ് മേയ് 12 ന് പെണ്‍കുട്ടിയെ കസ്‌റ്റഡിയിലെടുത്തത്. കുന്ദമംഗലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സെക്‌സ് റാക്കറ്റിന്റെ വലിയില്‍പെട്ട പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു. അതേസമയം, പെണ്‍കുട്ടി സെക്‌സ് റാക്കറ്റിന്റെ വലയില്‍ പെട്ടതാണെന്ന് അറിഞ്ഞിട്ടും മതിയായ അന്വേഷണം നടത്താതെ ജയിലില്‍ അടയ്‌ക്കുകയാണ് പോലീസ് ചെയ്‌തത്.
സംഭവം അറിഞ്ഞ് കോഴിക്കോടുള്ള വനിതാ സംഘടനയായ പുനര്‍ജ്‌ജനി ബംഗ്‌ളാദേശിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് പോലീസിന് മുന്‍പാകെ ഹാജരാക്കി. 1997 സെപ്‌തംബര്‍ 10നാണ് പെണ്‍കുട്ടി ജനിച്ചതെന്ന് ഢാക്ക സൗത്ത് സിറ്റി കോര്‍പ്പറേഷന്‍ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടും പോലീസ് നടപടിയൊന്നും എടുത്തില്ല. തുടര്‍ന്ന് പുനര്‍ജ്‌ജനി പ്രവര്‍ത്തകര്‍ താമരശേരി കോടതിയുടെ ശ്രദ്ധയില്‍ കേസ് കൊണ്ടുവന്നു. കോടതി നിര്‍ദ്ദേശ പ്രകാരം ശനിയാഴ്‌ചയോടെ ജുവനൈല്‍ ജസ്‌റ്റീസ് ബോര്‍ഡാണ് പെണ്‍കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയത്. സംഭവത്തെ കുറിച്ച് അനേ്വഷിക്കുമെന്ന് സംസ്‌ഥാന ബാലാവകാശ കമ്മിഷന്‍ അറിയിച്ചു.








