Home » » സിസ്‌റ്റര്‍ അഭയയുടെ രാസപരിശോധനാഫലം തിരുത്തിയ കേസില്‍ പ്രതികളെ വെറുതേവിട്ടു.

സിസ്‌റ്റര്‍ അഭയയുടെ രാസപരിശോധനാഫലം തിരുത്തിയ കേസില്‍ പ്രതികളെ വെറുതേവിട്ടു.

Written By Unknown on Friday, 14 November 2014 | 17:11

തിരുവനന്തപുരം: സിസ്‌റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം തിരുത്തിയെന്ന കേസില്‍ പ്രതികളെ വെറുതേവിട്ടു. കേസില്‍ തെളിവില്ലെന്നു കണ്ട്‌ തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌വി. വിന്‍സെന്റ്‌ ചാര്‍ലിയുടേതാണ്‌ ഉത്തരവ്‌. മുന്‍ ചീഫ്‌ കെമിക്കല്‍ എക്‌സാമിനര്‍ ആര്‍. ഗീത, അനലിസ്‌റ്റ്‌ എം. ചിത്ര എന്നിവരെയാണു വെറുതേവിട്ടത്‌.
1992 മാര്‍ച്ച്‌ 27-നാണു കോട്ടയം പയസ്‌ ടെന്‍ത്‌ കോണ്‍വെന്റില്‍ അന്തേവാസിയായിരുന്ന സിസ്‌റ്റര്‍ അഭയയെ മരിച്ച നിലയില്‍ കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തിയത്‌. അന്നത്തെ കോട്ടയം ഫോറന്‍സിക്‌ സയന്‍സ്‌ സര്‍ജന്‍ ഡോ. സി. രാധാകൃഷ്‌ണനാണ്‌ അഭയയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്‌ക്കായി തിരുവനന്തപുരം ചീഫ്‌ കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലേക്ക്‌ അയച്ചത്‌.
ആന്തരികാവയവങ്ങള്‍ പരിശോധിച്ചതില്‍ പുരുഷബീജം കണ്ടെന്നു രേഖപ്പെടുത്തിയ ഭാഗം ബ്ലേഡ്‌ കൊണ്ട്‌ ചുരണ്ടിയും റബര്‍കൊണ്ടു മായ്‌ച്ചും നെഗറ്റീവ്‌ എന്നെഴുതി തിരുത്തല്‍ വരുത്തിയെന്നായിരുന്നു കേസ്‌.
2007-ല്‍ വര്‍ക്ക്‌ രജിസ്‌റ്ററിന്റെ ഫോട്ടോകോപ്പി മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ അഭയ കേസ്‌ ആക്‌ഷന്‍ കൗണ്‍സിലിനുവേണ്ടി ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹര്‍ജി നല്‍കി. അന്നത്തെ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും ഇപ്പോഴത്തെ കോട്ടയം വിജിലന്‍സ്‌ കോടതി ജഡ്‌ജിയുമായ എസ്‌. സോമന്‍ രണ്ടുമണിക്കൂറിനകം ഒറിജിനല്‍ വര്‍ക്ക്‌ രജിസ്‌റ്റര്‍ കണ്ടെടുത്ത്‌ കോടതിയില്‍ ഹാജരാക്കാന്‍ മ്യൂസിയം സബ്‌ ഇന്‍സ്‌പെക്‌ടര്‍ മുഹമ്മദ്‌ ഹുസൈന്‌ നിര്‍ദേശം നല്‍കി.
കോടതിയില്‍ ഹാജരാക്കിയ യഥാര്‍ഥ വര്‍ക്ക്‌ രജിസ്‌റ്റര്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കീഴിലുളള ഹൈദരാബാദിലെ ഗവണ്‍മെന്റ്‌ എക്‌സാമിനര്‍ ഓഫ്‌ ക്വസ്‌റ്റ്യന്‍സ്‌ ഡോക്യുമെന്റ്‌സ്‌ ഡയറക്‌ടറേറ്റ്‌ ഓഫ്‌ ഫോറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറി പരിശോധനയ്‌ക്ക്‌ അയയ്‌ക്കുകയും ചെയ്‌തു. പരിശോധനാഫലം പുറത്തുവന്നപ്പോള്‍, എട്ടിടത്തു കൃത്രിമം കാട്ടിയെന്നു കണ്ടെത്തി.
ഇതില്‍ ആറിടത്തു ഗീതയും രണ്ടിടത്തു ചിത്രയും കൃത്രിമം നടത്തി എന്നായിരുന്നു പരിശോധനാഫലം. തുടര്‍ന്ന്‌ കോടതി നേരിട്ട്‌ അന്നത്തെ ചീഫ്‌ കെമിക്കല്‍ എക്‌സാമിനറായിരുന്ന ആര്‍. ഗീത, എം. ചിത്ര എന്നിവരെ പ്രതിചേര്‍ത്ത്‌ കേസെടുത്തു. ഇരുവര്‍ക്കുമെതിരെ വ്യാജരേഖ ചമയ്‌ക്കല്‍, അത്‌ ഔദ്യോഗിക രേഖയാണെന്ന്‌ കാണിച്ച്‌ ഉപയോഗിക്കല്‍, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ കേസെടുത്തിരുന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.