ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രത്യേക സി.ബി.ഐ കോടതി പ്രതി ചേര്‍ത്തു. മന്‍മോഹന്‍ സിംഗ് ഏപ്രില്‍ എട്ടിന് കോടതില്‍ നേരിട്ട് ഹാജരാകണം. സിംഗിനൊപ്പം ഹിന്‍ഡാല്‍കോ കമ്പനി, ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ല, മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖ്, ഹിന്‍ഡാകോ ഉദ്യോഗസ്ഥരായ ഷുഭേന്ദു അമിത്ബ, ഡി. ഭട്ടാചാര്യ എന്നീ ആറു പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, അഴിമതി നിരോധന നിയമം എന്നിവ അനുസരിച്ചാണ് ഇവരെ പ്രതിചേര്‍ത്തിരിക്കുന്നത്.
അതേസമയം, ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയുന്ന തെളിവുകള്‍ കണ്ടെത്തിയിട്ടില്ലെന്ന സി.ബി.ഐയുടെ അന്തിമ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ കോടതി തള്ളി. സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് വേണ്ടത്ര സുതാര്യത പാലിക്കാതെയാണെന്നാണ് സി.ബി.ഐ കോടതി വിലയിരുത്തി.
അതേസമയം, കോടതി നടപടികളില്‍ അസ്വസ്ഥതയുണ്ടെന്നും അഭിഭാഷകരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്‍മോഹന്‍ സിംഗ് പ്രതികരിച്ചു.
കേസുമായി ബന്ധപ്പെട്ട് മന്‍മോഹന്‍ സിംഗിനെ സി.ബി.ഐ ജനുവരിയില്‍ ചോദ്യം ചെയ്തിരുന്നു. 2005ല്‍ ഒഡീഷയിലെ തലബിര ബ്ലോക്ക് ഹിന്‍ഡാല്‍കോയ്ക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. ഈ സമയം കല്‍ക്കരി വകുപ്പിന്റെ ചുമതല പ്രധാനമന്ത്രിക്കായിരുന്നു. മറ്റുള്ളവരുടെ ഉപദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും നിര്‍ദേശമനുസരിച്ചാണ് ഒപ്പുവച്ചതെന്നും സിംഗ് സി.ബി.ഐയ്ക്ക് മൊഴി നല്‍കിയിരുന്നുവെന്നാണ് സൂചന. ഫയലില്‍ ശിപാര്‍ശകളൊന്നും നല്‍കിയിരുന്നില്ലെന്നും സിംഗ് പറഞ്ഞിരുന്നു.
ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോയ്ക്ക് ആദ്യഘട്ടത്തില്‍ കല്‍ക്കരിപ്പാടം അനുവദിച്ചിരുന്നില്ല. എന്നാല്‍ പിന്നീടാണ് ലൈസന്‍സ് നല്‍കിയത്. ഇതില്‍ ക്രമക്കേട് നടന്നിരുന്നില്ലെന്ന് കമ്പനി 2013ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.








