Home » » ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ മറുപടി പറയണമെന്ന്‌: ആഭ്യന്തര വകുപ്പിനെതിരെ ആഞ്ഞടിച്ച്‌ ചീഫ്‌ വിപ്പ്‌

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ മറുപടി പറയണമെന്ന്‌: ആഭ്യന്തര വകുപ്പിനെതിരെ ആഞ്ഞടിച്ച്‌ ചീഫ്‌ വിപ്പ്‌

Written By Unknown on Wednesday, 4 March 2015 | 23:19

തൃശൂര്‍ : ആഭ്യന്തര വകുപ്പിനെതിരെ ശക്തമായി ആഞ്ഞടിച്ച്‌ സര്‍ക്കാര്‍ ചീഫ്‌വിപ്പ്‌ പി.സി. ജോര്‍ജ്‌. തൃശൂര്‍ ശോഭാസിറ്റിയിലെ വാച്ച്‌മാന്‍ ചന്ദ്രബോസിന്റെ കൊലപാതകം അട്ടിമറിച്ച്‌ പ്രതി നിഷാമിനെ രക്ഷിക്കാന്‍ നടക്കുന്ന നീക്കങ്ങളില്‍ രോഷം പൂണ്ടാണ്‌ ജോര്‍ജ്‌ പൊട്ടിത്തെറിച്ചത്‌. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ കാര്യത്തിലും നിഷാമിന്റെ കാര്യത്തിലും രണ്ടു നയമാണു പൊലീസിനെന്നും പി.സി. ജോര്‍ജ്‌ പറഞ്ഞു.
നിഷാമിനെ രക്ഷിക്കാന്‍ ഡിജിപി നേരിട്ടാണ്‌ ഇടപെടല്‍ നടത്തുന്നത്‌. അതിനു വഴങ്ങാതിരുന്നതാണ്‌ കേസ്‌ അന്വേഷണത്തിന്‌ ആദ്യഘട്ടത്തില്‍ നേതൃത്വം നല്‍കിയ ജേക്കബ്‌ ജോബിന്റെ സസ്‌പെന്‍ഷനിലെത്തിച്ചത്‌. ഇയാളെ മാറ്റി പകരം നിശാന്തിനിയെ നിയമിച്ചത്‌ ഡിജിപിയുടെ താല്‍പര്യ പ്രകാരമാണ്‌. നിഷാമിനെതിരെ നടപടിയെടുക്കാന്‍ തന്റേടം കാണിച്ച ഒരേയൊരു പൊലീസ്‌ ഉദ്യോഗസ്ഥന്‍ ജേക്കബ്‌ ജോബാണ്‌. പ്രതിയെ രക്ഷിക്കാന്‍ ഡിജിപി നിര്‍ദേശിച്ചപ്പോള്‍ വിലങ്ങു വെക്കുകയാണ്‌ ജേക്കബ്‌ ജോബ്‌ ചെയ്‌തത്‌. നിരവധി കേസുകളില്‍ പ്രതിയായ നിഷാമിനെ വിലങ്ങുവെക്കാന്‍ ഇതിനു മുമ്പ്‌ ഒരു പൊലീസുകാരനും തയാറായിട്ടില്ലെന്നത്‌ കാണണം.
ഒറ്റയ്‌ക്കു ചോദ്യം ചെയ്‌തെന്നു പറഞ്ഞാണ്‌ ജേക്കബ്‌ ജോബിനെ സസ്‌പെന്‍ഡു ചെയ്‌തത്‌. എന്നാല്‍, രഹസ്യ കേന്ദ്രത്തിലല്ല ഇതു ചെയ്‌തത്‌. കമ്മീഷണര്‍ ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍. പക്ഷേ മാറ്റാരെയും ചോദ്യം ചെയ്‌ത മുറിയില്‍ കയറ്റാത്തതിനാല്‍ നിഷാം എന്തൊക്കെ പറഞ്ഞെന്ന്‌ മേലുദ്യോഗസ്ഥന്‌ അറിയാന്‍ കഴിഞ്ഞില്ല. ഇതാണു പ്രകോപിപ്പിച്ചത്‌. ആര്‍ക്കൊക്കെ പണം നല്‍കിയിട്ടുണ്ട്‌ എന്നതടക്കമുള്ള കാര്യങ്ങള്‍ ജേക്കബ്‌ ജോര്‍ജിനോടു നിഷാം വെളിപ്പെടുത്തിയിട്ടുണ്ട്‌. രണ്ടു നേതാക്കളും നിഷാമില്‍ നിന്നു പണം വാങ്ങിയിട്ടുണ്ട്‌. ആറു കോടി രൂപയാണ്‌ ഇവര്‍ക്കെല്ലാമായി നിഷാം നല്‍കിയത്‌.
ഇതിന്റെയെല്ലാം തെളിവുകള്‍ തന്റെ പക്കലുണ്ട്‌. കേസൊതുക്കാനായി ഡിജിപി തൃശൂരില്‍ നേരിട്ടെത്തിയിട്ടുണ്ട്‌. കല്യാണിലാണു താമസിച്ചത്‌. നിഷാമിനെ രക്ഷിക്കാന്‍ ഡിജിപി ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ അടക്കമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്‌. ഇക്കാര്യം ആഭ്യന്തര മന്ത്രിയെ അറിയിച്ചിട്ടുമുണ്ട്‌. കൈയിലുള്ള രേഖകളും ശബ്ദരേഖകളുമടക്കമുള്ള തെളിവുകള്‍ നാളെ ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും കൈമാറും. മാധ്യമങ്ങള്‍ക്കും നല്‍കും.- കൈയിലുള്ള സിഡികള്‍ ഉയര്‍ത്തിക്കാട്ടി പി.സി. ജോര്‍ജ്‌ പറഞ്ഞു.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിലിരിക്കെ ഫോണ്‍ ചെയ്‌തതിന്റെ പേരില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ സസ്‌പെന്‍ഡു ചെയ്‌തിരുന്നു. സോളാര്‍ കേസിലെ പ്രതി സരിത ഫോണ്‍ ചെയ്‌തതിന്റെ പേരിലും പൊലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍ കിട്ടി. എന്നാല്‍, തെളിവെടുപ്പിനെന്ന പേരില്‍ നിഷാമിനെയും കൂട്ടി ബാംഗ്‌ളൂരില്‍ പൊലീസുകാര്‍ നടത്തിയ ഉല്ലാസയാത്രയുടെ പടം പത്രങ്ങളിലും ചാനലുകളിലുമെല്ലാം വന്നതാണ്‌. ഇതില്‍ പൊലീസുകാര്‍ ഫോട്ടോയ്‌ക്കു പോസ്‌ ചെയ്യുമ്പോള്‍ പ്രതി നിഷാം ബര്‍മുഡയും ടീഷര്‍ട്ടുമിട്ട്‌ ഫോണ്‍ ചെയ്യുകയാണ്‌. ഈ പൊലീസുകാര്‍ക്കെതിരെ യാതൊരു നടപടിയുമില്ല. പ്രതി ഫോണ്‍ ചെയ്യുന്നത്‌ അത്ര വലിയ കാര്യമല്ലെന്നും പ്രതിക്ക്‌ അതിന്‌ അവകാശമുണ്ടെന്നുമാണ്‌ ഡിജിപി പറയുന്നത്‌. കൊടും ക്രിമിനലായ നിഷാമിന്‌ നല്‍കുന്ന ഈ അവകാശം ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നിഷേധിച്ചതിനും അതിന്റെ പേരില്‍ പൊലീസുകാരെ സസ്‌പെന്‍ഡു ചെയ്‌തതിനും ഡിജിപി മറുപടി പറയണം- പി.സി. ജോര്‍ജ്‌ ആഞ്ഞടിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.