Home » » ഇടതുപക്ഷത്തിലെ ന്യൂനപക്ഷ പ്രവേശം ഐ എൻ എല്ലിലൂടെ.

ഇടതുപക്ഷത്തിലെ ന്യൂനപക്ഷ പ്രവേശം ഐ എൻ എല്ലിലൂടെ.

Written By Unknown on Wednesday, 4 March 2015 | 23:39

കോഴിക്കോട്‌ : ഇടതു മുന്നണി വിപുലീകരണം പഞ്ചായത്തു തിരഞ്ഞെടുപ്പിന്‌ മുമ്പുണ്ടാകുമെന്നു സൂചന. രണ്ടു പതിറ്റാണ്ടിലേറെയായി ഒപ്പം നില്‍ക്കുന്ന ഐഎന്‍എല്ലിനെ മുന്നണിയില്‍ എടുക്കുകയാണു പ്രധാനമായും പരഗണിക്കുന്നത്‌. ഒപ്പം മുന്നണി വിട്ട കേരള കോണ്‍ഗ്രസ്‌ (ജോസഫ്‌), ആര്‍എസ്‌പി, ജനതാദള്‍ എന്നീ പാര്‍ട്ടികളെ തിരിച്ചു കൊണ്ടു വരാനും ശ്രമം നടക്കുന്നുണ്ട്‌. ഇതോടൊപ്പം യുഡിഎഫുമായി തെറ്റി നില്‍ക്കുന്ന ആര്‍. ബാലകൃഷ്‌ണപ്പിള്ളയും പരിഗണനയില്‍ ഉണ്ടെന്നാണ്‌ അറയുന്നത്‌.
മുസ്ലിം ലീഗിലെയും കോണ്‍ഗ്രസിലെയും അസംതൃപ്‌തരായ ഒരു വിഭാഗത്തെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്‌. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തിരൂരല്‍ ഈ അസംതൃപ്‌തരുടെ രഹസ്യയോഗം സിപിഎം സംഘടിപ്പിച്ചിരുന്നു. പാലോളി മുഹമ്മദ്‌കുട്ടി, സിപഎം താനൂര്‍ ഏരിയാ സെക്രട്ടറി ഇ. ജയന്‍, കഴിഞ്ഞ പാര്‍ലമെന്റു തിരഞ്ഞെടുപ്പില്‍ പൊന്നാനിയല്‍ എല്‍ഡിഎഫ്‌ സ്വതന്ത്രനായി മല്‍സരിച്ച മുന്‍ കെപിസിസി അംഗം വി. അബ്ദുറഹ്മാന്‍ എന്നവരുടെ നേതൃത്വത്തിലാണ്‌ ഈ നീക്കം. ലീഗിലും കോണ്‍ഗ്രസിലും അസംതൃപ്‌തരായ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒരു നിര തന്നെയുള്ളതായി ഈ രഹസ്യ യോഗത്തില്‍ വ്യക്തമായിട്ടുണ്ട്‌. ലീഗിന്റെ സംസ്ഥാന നേതൃത്വത്തലടക്കം ഇത്തരം അസംതൃപ്‌തരുണ്ട്‌. ഇടതുമുന്നണിയുമായി സഹകരിക്കാന്‍ ഇവര്‍ക്കു താല്‍പര്യവുമുണ്ട്‌.
എന്നാല്‍, സാമുദായികമായ ഒരു ചട്ടക്കൂടിന്റെ പിന്‍ബലത്തിലാണ്‌ ഇവരുടെ നിലനില്‍പ്‌. അതുകൊണ്ടു തന്നെ നേരിട്ടു സിപിഎമ്മില്‍ ചേരുന്നത്‌ ഗുണകരമാവല്ലെന്നാണ്‌ ഇവര്‍ കരുതുന്നത്‌. ഇതു രഹസ്യ യോഗത്തല്‍ പങ്കുവെക്കുകയും ചെയ്‌തു. ഇടതു മുന്നണിക്കാകട്ടെ ഒരു ന്യൂനപക്ഷ മുഖം ഇല്ലതാനും. ഇതോടെയാണ്‌ ഐഎന്‍എല്ലിനെ എത്രയും പെട്ടന്നു മുന്നണിയില്‍ എടുക്കാനുള്ള ചര്‍ച്ച സജീവമാകുന്നത്‌.

മുന്നണിയില്‍ ഇല്ലെങ്കിലും 22 വര്‍ഷം മുമ്പ്‌ രൂപീകരിക്കപ്പെട്ടതു മുതല്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന കക്ഷിയാണ്‌ ഐഎന്‍എല്‍. മുന്നണി രാഷ്ട്രീയത്തില്‍ ഏതെങ്കിലും മുന്നണിയിലെ ഘടക കക്ഷിയാവാതെ നിലനില്‍ക്കാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും ഇവര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നത്‌ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്‌. ഒരു പക്ഷേ ഐഎന്‍എല്‍ എന്ന പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ഇതു വിഘാതമാവുന്നുമുണ്ട്‌. പാര്‍ട്ടിയെ മുന്നണിയിലെടുത്താന്‍ മുസ്ലിം ലീഗിലെ ഒരു വിഭാഗം അസംതൃപ്‌തര്‍ ഐഎന്‍എല്ലില്‍ ചേരുമെന്ന്‌ ഉറപ്പാണ്‌. സിപിഎമ്മില്‍ ചേരാന്‍ മടിയുള്ള ചില ന്യൂനപക്ഷ കോണ്‍ഗ്രസ്‌ നേതാക്കളും ഐഎന്‍എല്‍ വഴി മുന്നണിയിലെത്താന്‍ അവസരം ലഭിച്ചാല്‍ ഉപയോഗിക്കാന്‍ തയാറാണ്‌. യുഡിഎഫിലെ വിവിധ കക്ഷികളില്‍ പെട്ട വിമത നേതാക്കള്‍ ഇക്കാര്യം എല്‍ഡിഎഫ്‌-ഐഎന്‍എല്‍ നേതൃത്വങ്ങളോടു സൂചിപ്പിച്ചിട്ടുമുണ്ട്‌.
ഐഎന്‍എല്ലിനെ മുന്നണിയിലെടുക്കാത്തതിനെ ചൊല്ലി കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പു വേളയില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടായിരുന്നു. പി.എം.എ. സലാമിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ യുഡിഎഫിലേക്കു ചുവടുമാറി. അപ്പോഴും ബഹുഭൂരിപക്ഷവും എല്‍ഡിഎഫിനൊപ്പം ഉറച്ചു നില്‍ക്കുകയാണു ചെയ്‌തത്‌. എല്‍ഡിഎഫില്‍ വെള്ളംകോരികളായി നിന്നു ക്ഷമയുടെ നെല്ലിപ്പടി കണ്ടതോടെ കഴിഞ്ഞ പാര്‍ലമെന്റു തിരഞ്ഞെടുപ്പു വേളയില്‍ ഐഎല്‍എല്‍ പ്രതികരിച്ചു. മുന്നണിയിലെടുക്കാത്ത എല്‍ഡിഎഫിന്റെ നിലപാടില്‍ പ്രതിഷേധിച്ച്‌ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചു.

കാസര്‍കോട്‌, മലപ്പുറം, കൊല്ലം തുടങ്ങി അഞ്ചു ജില്ലകളിലെങ്കിലും ഐഎന്‍എല്ലിനു ശക്തമായ സ്വാധീനമുണ്ടെന്നു തിരിച്ചറിഞ്ഞ സിപിഎം നേതൃത്വം, പാര്‍ലമെന്റു തിരഞ്ഞെടുപ്പിനു ശേഷം മുന്നണി പ്രവേശനത്തില്‍ തീരുമാനമെടുക്കാമെന്ന്‌ ഐഎന്‍എല്ലിന്‌ ഉറപ്പു നല്‍കിയാണ്‌ അന്നു കൂടെ നിര്‍ത്തിയത്‌. എന്നാല്‍ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ സ്ഥിതി വീണ്ടും പഴയതു പോലായി. ഈ നില തുടര്‍ന്നാല്‍ മാസങ്ങള്‍ മാത്രം അകലെ നില്‍ക്കുന്ന പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരുടെ വികാരം മാനിച്ച്‌ കടുത്ത നിലപാടെടുക്കാന്‍ ഐഎന്‍എല്‍ നേതൃത്വം തയാറാകേണ്ടിവരും. ഇത്‌ പല തദ്ദേശ വാര്‍ഡുകളിലും വിധി നിര്‍ണായകമാവുകയും ചെയ്യും.
അതിനിടെ, അടവുനയമുണ്ടാക്കി മുസ്ലിം ലീഗിനെ ഒപ്പം നിര്‍ത്താന്‍ സിപിഎമ്മിലെ കച്ചവട ലോബിയുടെ വക്താക്കളായി അറിയപ്പെടുന്ന കണ്ണൂരില്‍ നിന്നുള്ള ഒരു കേന്ദ്ര കമ്മറ്റി അംഗവും കോഴിക്കോട്ടെ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള സംസ്ഥാന നേതാവും ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍, ലീഗുമായുള്ള ബന്ധം മൂന്നു പതിറ്റാണ്ടു മുമ്പ്‌ പോളിറ്റ്‌ബ്യൂറോ തീരുമാനമെടുത്ത്‌ അവസാനിപ്പിച്ചതാണെന്നും ഇനി അതു വീണ്ടും തുറക്കുന്ന പ്രശ്‌നമില്ലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതോടെ ഈ നീക്കം പൊളിഞ്ഞു.
തുടര്‍ന്നാണ്‌ ഐഎന്‍എല്‍ വോട്ടുബാങ്ക്‌ സംരക്ഷിക്കുകയും ഒപ്പം എഎന്‍എല്‍ വഴി കൂടുതല്‍ ന്യൂനപക്ഷ നേതാക്കളെയും പ്രവര്‍ത്തകരെയും മുന്നണിയുമായി അടുപ്പിക്കുകയും ചെയ്യാന്‍ സിപിഎം നേതൃത്വം ആലോചിക്കുന്നത്‌. മുന്നണി വിട്ടുപോയവരെ മടക്കിക്കൊണ്ടു വരാന്‍ ശ്രമിക്കുമെന്നും പുതിയ കക്ഷികളെ മുന്നണിയിലെടുക്കുന്ന കാര്യം അജണ്ടയിലില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പന്ന്യന്‍ രവീന്ദ്രന്‍ ഏതാനും ദിവസം മുമ്പു പറഞ്ഞിരുന്നു. പന്ന്യന്‍ മാറി കാനം രാജേന്ദ്രന്‍ സെക്രട്ടറിയായതോടെ ഐഎന്‍എല്ലിനെ മുന്നണിയിലെടുക്കല്‍ കുറച്ചുകൂടി എളുപ്പമാവുമെന്നാണു സിപിഎം കരുതുന്നത്‌. ഐഎന്‍എല്‍ മുന്നണിയിലെത്തി കരുത്താര്‍ജിച്ചാല്‍ തങ്ങളെക്കാള്‍ പരിഗണന ലഭിക്കുമെന്ന ആശങ്കയാണ്‌ ഐഎന്‍എല്ലിന്റെ മുന്നണി പ്രവേശത്തെ എതിര്‍ക്കാന്‍ സിപിഐയെ പ്രേരിപ്പിക്കുന്നതെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.