Home » » "പാലം വലിച്ച" കോണ്‍ഗ്രസ്‌ പ്രാദേശിക നേതാക്കള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ ലീഗ്‌.

"പാലം വലിച്ച" കോണ്‍ഗ്രസ്‌ പ്രാദേശിക നേതാക്കള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ ലീഗ്‌.

Written By Unknown on Thursday, 17 April 2014 | 19:36

മലപ്പുറം: പൊന്നാനി മണ്ഡലത്തിലെ ലീഗ്‌ സ്‌ഥാനാര്‍ഥിക്കെതിരേ "പാലം വലിച്ച" കോണ്‍ഗ്രസ്‌ പ്രാദേശിക നേതാക്കള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ ലീഗ്‌ ജില്ലാ നേതൃത്വം ഡി.സി.സിക്കു പരാതി നല്‍കി. സംഭവത്തില്‍ കെ.പി.സി.സി. ഇടപെട്ടു ശക്‌തമായ നടപടിയെടുത്തില്ലെങ്കില്‍ പരസ്യമായി രംഗത്തുവരാനുള്ള നീക്കത്തിലാണു ലീഗ്‌ നേതൃത്വം.
പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ കോട്ടയ്‌ക്കല്‍ നിയോജക മണ്ഡലത്തില്‍പ്പെട്ട പൊന്‍മള, മാറാക്കര, നന്നംമുക്ക്‌, താനൂര്‍ നിയോജക മണ്ഡലത്തിലെ പൊന്‍മുണ്ടം എന്നിവിടങ്ങളിലെ മണ്ഡലം യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍, പ്രാദേശിക യൂത്ത്‌ കോണ്‍ഗ്രസ്‌- കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരേയാണു ലീഗ്‌ നേതൃത്വം പരാതി നല്‍കിയത്‌. ഈ നേതാക്കളുടെ നേതൃത്വത്തില്‍ ലീഗ്‌ സ്‌ഥാനാര്‍ഥി ഇ.ടി. മുഹമ്മദ്‌ ബഷീറിനെതിരേ പ്രവര്‍ത്തിക്കുകയും ഇടതു സ്‌ഥാനാര്‍ഥി വി. അബ്‌ദുറഹിമാന്റെ വിജയത്തിനായി പ്രചരണം നടത്തുകയും ചെയ്‌തെന്നാണു പരാതി.
അതേ സമയം, ഇക്കാരണങ്ങള്‍കൊണ്ടു ലീഗ്‌- കോണ്‍ഗ്രസ്‌ ബന്ധം വഷളാകില്ലെന്നും പരാതിയില്‍ പറഞ്ഞിരിക്കുന്നവര്‍ക്കെതിരേ കോണ്‍ഗ്രസ്‌ ശക്‌തമായ നടപടി സ്വീകരിക്കുമെന്നാണു വിശ്വാസമെന്നും മുസ്ലിംലീഗ്‌ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്‌ദുല്‍ ഹമീദ്‌  പറഞ്ഞു. ലീഗ്‌ നല്‍കിയ പരാതി ഡി.സി.സി ശേഖരിച്ചിട്ടുണ്ടെന്നും ഇതു കെ.പി.സി.സിക്കു കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ബൂത്ത്‌ഏജന്റുമാരുടെ കണക്കുപ്രകാരം തയാറാക്കിയ അന്തിമ പട്ടികയില്‍ ലീഗ്‌ സ്‌ഥാനാര്‍ഥി 50,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണു കണക്കുകൂട്ടല്‍. ഇതില്‍ തൃത്താല, തവനൂര്‍, പൊന്നാനി നിയോജക മണ്ഡലങ്ങളില്‍ കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ്‌ ലീഡ്‌ ചെയ്യുമെന്നും ലീഗ്‌ വിലയിരുത്തുന്നു. എന്നാല്‍ തിരൂര്‍, താനൂര്‍ നിയോജക മണ്ഡലങ്ങളില്‍ ലീഗ്‌ ആധിപത്യം നേടുമെന്നും തിരൂരങ്ങാടി, കോട്ടയ്‌ക്കല്‍ നിയോജക മണ്ഡലങ്ങളില്‍ ലീഗിനു വന്‍ഭൂരിപക്ഷമുണ്ടാകുമെന്നുമാണു കണക്കുകൂട്ടല്‍.
പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ലീഗും കോണ്‍ഗ്രസും തമ്മിലുള്ള വടംവലി തെരഞ്ഞെടുപ്പിനോടുബന്ധിച്ചു നേതാക്കള്‍ ഇടപെട്ടു പ്രശ്‌നങ്ങള്‍ ഒതുക്കിത്തീര്‍ത്തതാണ്‌. മണ്ഡലത്തില്‍ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിക്കു ലഭിക്കുന്ന വോട്ടുകളുടെ വ്യക്‌തമായ കണക്കുകള്‍ ലീഗ്‌ ശേഖരിച്ചിട്ടുണ്ട്‌. കോണ്‍ഗ്രസിനു മേധാവിത്വമുള്ള ഏരിയകളില്‍നിന്ന്‌ വോട്ടു കുറഞ്ഞിട്ടുണ്ടോയെന്നു തെരഞ്ഞെടുപ്പ്‌ ഫലം വരുമ്പോള്‍ പ്രത്യേക പരിശോധന നടത്താനുള്ള നീക്കത്തിലാണു ലീഗ്‌. 21-നു ലീഗ്‌ ജില്ലാപ്രസിഡന്റ്‌, സെക്രട്ടറിമാര്‍ക്കായി സംസ്‌ഥാന കമ്മിറ്റി കോഴിക്കോട്‌ നടത്തുന്ന യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം ഉന്നയിക്കാനുള്ള നീക്കത്തിലാണു മലപ്പുറം ജില്ലയിലെ ലീഗ്‌ നേതൃത്വം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.