Home » » മലപ്പുറം പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ കേന്ദ്രീകരിച്ചു വന്‍തട്ടിപ്പുകള്‍. പതിനായിരം രൂപ മുടക്കിയാല്‍ ഏതു തീവ്രവാദിക്കും പാസ്‌പോര്‍ട്ട്‌ റെഡി.

മലപ്പുറം പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ കേന്ദ്രീകരിച്ചു വന്‍തട്ടിപ്പുകള്‍. പതിനായിരം രൂപ മുടക്കിയാല്‍ ഏതു തീവ്രവാദിക്കും പാസ്‌പോര്‍ട്ട്‌ റെഡി.

Written By Unknown on Friday, 9 May 2014 | 18:14

മലപ്പുറം: അപേക്ഷാഫീസിനു പുറമെ രേഖകള്‍ക്കു പതിനായിരം രൂപ കൂടി മുടക്കിയാല്‍ ഏതു തീവ്രവാദിക്കും മലപ്പുറത്തു പാസ്‌പോര്‍ട്ട്‌ റെഡി. പാക്‌ഭീകരന്‍ മുഹമ്മദ്‌ ഫഹദടക്കം വ്യാജവിലാസത്തില്‍ പാസ്‌പോര്‍ട്ട്‌ സംഘടിപ്പിച്ച മലപ്പുറത്തു നിന്നാണ്‌. പണം നല്‍കിയാല്‍ വ്യാജരേഖകള്‍ തയാറാക്കി നല്‍കാന്‍ ഏജന്റുമാരും ഇവ സാക്ഷ്യപ്പെടുത്താന്‍ ഉദ്യോഗസ്‌ഥരും റെഡി. ഏജന്റുമാരും ചില ഉദ്യോഗസ്‌ഥരും തമ്മിലുള്ള അവിശുദ്ധ ഇടപാടിലൂടെയാണു വ്യാജവിലാസത്തില്‍ പാസ്‌പോര്‍ട്ട്‌ നല്‍കുന്നത്‌. ഉദ്യോഗസ്‌ഥരുടെയും ഏജന്റുമാരുടേയുംവന്‍ അഴിമതിക്കുമപ്പുറം രാജ്യസുരക്ഷയ്‌ക്കു ഭീഷണി ഉയര്‍ത്തുന്ന ഇടപാടുകള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്‌. കൃത്യമായ രേഖകളുമില്ലാത്ത ഒട്ടനവധിപേര്‍ ഇത്തരത്തില്‍ പാസ്‌പോര്‍ട്ട്‌ സംഘടിപ്പിച്ചതായാണു വിവരം.
 രേഖകള്‍ വ്യാജമായി സംഘടിപ്പിച്ചു നല്‍കുന്ന ഏജന്റുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അപേക്ഷാഫീസിനു പുറമേ പതിനായിരം രൂപ കൂടി നല്‍കിയാല്‍ രേഖകളൊന്നുമില്ലാതെ പാസ്‌പോര്‍ട്ട്‌ ഒപ്പിച്ചുതരാമെന്നായിരുന്നു മറുപടി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ ഇയാളെപ്പോലെ നിരവധി ഏജന്റുമാര്‍ ഉണ്ടെന്ന വിവരം ലഭിക്കുന്നത്‌. അപേക്ഷന്റെ നിലവിലെ വിലാസം തെളിയിക്കുന്നതിനുള്ള രേഖയ്‌ക്കായി ആധാര്‍കാര്‍ഡ്‌, തെരഞ്ഞെടുപ്പ്‌ തിരിച്ചറിയല്‍ കാര്‍ഡ്‌, റേഷന്‍കാര്‍ഡ്‌, ഡ്രൈവിംഗ്‌ ലൈസന്‍സ്‌ തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്നു ഹാജരാക്കിയാല്‍ മതി. ഇതിനു പുറമേ പേര്‌, ജനനത്തീയതി, അച്‌ഛന്‍, അമ്മ തുടങ്ങിയ വിവരങ്ങള്‍ക്കായി എസ്‌.എസ്‌.എല്‍.സി. ബുക്ക്‌, ജനന സര്‍ട്ടിഫിക്കറ്റ്‌, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്‌ എന്നിവയില്‍ അപേക്ഷകനുള്ളതു ഹാജരാക്കണം. മറ്റുള്ളവയില്ലെന്നു പറഞ്ഞ്‌ ഏതെങ്കിലുമൊന്നു ഹാജരാക്കിയാലും മതിയാകും. ഇതിനാല്‍ പാസ്‌പോര്‍ട്ടിനായി ഒരാള്‍ക്കു രണ്ടോ മൂന്നോ വ്യാജരേഖകള്‍ ഉണ്ടാക്കിയാല്‍ മതിയാകും. 1989-ശേഷം ജനിച്ചവര്‍ക്കു ജനനസര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാണ്‌. അപേക്ഷകന്റെ നിലവിലെ വിലാസം തെളിയിക്കാനായി ആധാര്‍കാര്‍ഡിന്റെ വ്യാജരേഖയാണു കൂടുതലായും ഉണ്ടാക്കുന്നത്‌. ആധാര്‍കാര്‍ഡ്‌ വ്യാജമായുണ്ടാക്കാന്‍ എളുപ്പമാണെന്നും ഇവ പിടിക്കപ്പെടാന്‍ സാധ്യത കുറവാണെന്നും പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വ്യക്‌തമായി. അപേക്ഷകര്‍ ഏജന്റുമാര്‍ക്കുപണം നല്‍കിയാല്‍ മാത്രം മതി. വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കലും ഉദ്യോഗസ്‌ഥരുടെ കമ്മിഷന്‍ കൈമാറലുമെല്ലാം ഏജന്റുമാര്‍ തന്നെയാണു നടത്തുന്നത്‌.
 
2006-ല്‍ പാക്‌ഭീകരന്‍ മുഹമ്മദ്‌ ഫഹദ്‌ വ്യാജ വിലാസത്തില്‍ പാസ്‌പോര്‍ട്ട്‌ തരപ്പെടുത്തിയപ്പോള്‍ പാസ്‌പോര്‍ട്ടില്‍ നല്‍കിയ വിലാസം മലപ്പുറത്തേതായിരുന്നു. നാടുകാണി മുഹമ്മദ്‌, കാവന്നൂര്‍ പി.ഒ, മലപ്പുറം എന്നായിരുന്നു ഫഹദിന്റെ വിലാസം. അന്നു മലപ്പുറം പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ നിലവിലില്ലാത്തതിനാല്‍ കോഴിക്കോട്‌ പാസ്‌പോര്‍ട്ട്‌ ഓഫീസില്‍ നിന്നാണു വ്യാജ പാസ്‌പോര്‍ട്ട്‌ തരപ്പെടുത്തിയത്‌. മലപ്പുറം പാസ്‌പോര്‍ട്ട്‌ സെല്ലില്‍ നിന്നെത്തിയ പോലീസിന്റെ അന്വേഷണത്തിനു ശേഷമാണ്‌ ഇയാള്‍ക്കു പാസ്‌പോര്‍ട്ട്‌ കൈമാറിയത്‌. 2006-ല്‍ ബംഗളുരുവില്‍ കര്‍ണാടക വിധാന്‍സഭ ബോംബു വച്ചു തകര്‍ക്കുന്നതിനിടെ ഫഹദിനെ പോലീസ്‌ പിടികൂടുമ്പോഴാണു ഇയാളുടെ കൈയില്‍നിന്ന്‌ വ്യാജ പാസ്‌പോര്‍ട്ട്‌ കണ്ടെത്തിയത്‌. കാവന്നൂരിലെ ഒരു ട്രാവല്‍സ്‌ വഴിയാണ്‌ ഇയാള്‍ പാസ്‌പോര്‍ട്ട്‌ തരപ്പെടുത്തിയത്‌.
 
മലപ്പുറത്തെ മുന്‍പാസ്‌പോര്‍ട്ട്‌ ഓഫീസര്‍ കെ. അബ്‌ദുല്‍റഷീദിന്റെ തട്ടിപ്പുകേസ്‌ സി.ബി.ഐ. അന്വേഷിക്കുന്നതിനിടയിലാണ്‌ പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ കേന്ദ്രീകരിച്ചു വന്‍തട്ടിപ്പുകള്‍ നിര്‍ബാധം നടക്കുന്നത്‌. പാസ്‌പോര്‍ട്ട്‌ ഓഫീസറുടെ പ്രത്യേക അനുമതിയില്‍ നല്‍കുന്ന അപേക്ഷകള്‍ക്ക്‌ ഏജന്റുമാര്‍ ഇടനിലക്കാരായിപണംതട്ടുന്നതായും പരാതിയുണ്ട്‌. പാസ്‌പോര്‍ട്ട്‌ ഓഫീസറുടെ പ്രത്യേക അനുമതിയോടെ നല്‍കുന്ന അപേക്ഷകളുടെ എണ്ണവും മലപ്പുറത്ത്‌ വര്‍ധിച്ചിട്ടുണ്ട്‌. മുമ്പ്‌ ഇത്തരം അപേക്ഷകള്‍ എഴുതിക്കൊടുക്കുകയാണുചെയ്‌തിരുന്നതെങ്കില്‍ ഇപ്പോള്‍ ഓണ്‍ലൈന്‍വഴി പാസ്‌പോര്‍ട്ട്‌ ഓഫീസര്‍ക്കു നേരിട്ടുചെയ്ന്‍ സാധിക്കും. വ്യാജ വിലാസത്തില്‍ പാസ്‌പോര്‍ട്ട്‌ ലഭിച്ചു കഴിഞ്ഞാല്‍ പോലീസിന്റെ എന്‍ക്വയറിയാണു അടുത്തഘട്ടം. മിക്ക പോലീസുകാരും അന്വേഷണമൊന്നും നടത്താതെ അപേക്ഷകനില്‍ നിന്നു കൈക്കൂലി വാങ്ങിയ ശേഷം സ്‌ഥലംവിടുകയാണു പതിവ്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.