തിരുവല്ല: മലയാളികളുടെ വെള്ളമടി ഏറ്റവും കൂടുന്ന ഓണക്കാലത്ത് ജവാന്‍ അടിച്ച് കണ്ണുപോകാതെ സൂക്ഷിക്കുക. നിങ്ങള്‍ ഏറ്റവും മികച്ചതെന്ന് കരുതുന്ന ഈ ബ്രാന്‍ഡ് നിര്‍മ്മിക്കുന്നത് ഗുണനിലവാര പരിശോധനയ്‌ക്കു കെമിസ്‌റ്റില്ലാതെയാണെന്നാണ് റിപ്പോര്‍ട്ട്. അതീവശ്രദ്ധയോടെ നടത്തേണ്ട ഉല്‍പാദനത്തിനു മേല്‍നോട്ടം വഹിക്കുന്നതു വര്‍ക്കര്‍ തസ്‌തികയില്‍ സര്‍വീസില്‍ കയറി മെക്കാനിക്കല്‍ എന്‍ജിനീയറായ ഉദ്യോഗസ്‌ഥന്‍ .
മദ്യത്തിന്റെ ചേരുവകള്‍ എങ്ങനെ കൃത്യമായി ചേര്‍ക്കണമെന്ന് അറിയാത്തവര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന ആശങ്കയുണ്ട്.
ഭരണപക്ഷത്തെ ഉന്നതരിലുള്ള സ്വാധീനത്താലാണ് കെമിസ്‌റ്റിന്റെ ജോലി എന്‍ജിനീയര്‍ ചെയ്യുന്നതെന്ന് ആരോപണമുണ്ട്. സര്‍ക്കാരിന്റെ ഉടമസ്‌ഥതയിലുള്ള പൊതുമേഖലാ സ്‌ഥാപനമായ പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലാണിത്. കമ്പനിയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജരും കെമിസ്‌റ്റുമായിരുന്ന ജോര്‍ജ് ഫിലിപ്പ് കഴിഞ്ഞ ജൂലൈ 19- നു സര്‍വീസില്‍ നിന്നു വിരമിച്ചതോടെയാണു കെമിസ്‌റ്റിന്റെ ഒഴിവുണ്ടായത്.
ഇതിനിടെ, മൂന്നാഴ്‌ചയായി മദ്യ ഉല്‍പാദനത്തിന് ആവശ്യമായ എക്‌സ്‌ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഇവിടെ കിട്ടുന്നില്ലായിരുന്നു. ഇതേത്തുടര്‍ന്ന് ഉല്‍പാദനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. കര്‍ണാടകത്തില്‍ നിന്ന് രണ്ടു ലക്ഷം ലിറ്റര്‍ ആല്‍ക്കഹോള്‍ ലഭ്യമാക്കി കഴിഞ്ഞ ആറിനാണ് ഉല്‍പാദനം പുനഃരാരംഭിച്ചത്. 5000 കെയ്‌സ് ജവാന്‍ റമ്മാണു പ്രതിദിനം ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. സര്‍ക്കാരിന്റെ പുതിയ മദ്യനയവും കമ്പനിക്കു ഭീഷണിയാകുന്നുണ്ട്.
മദ്യനിരോധനം നടപ്പാക്കുന്നതു കണക്കിലെടുത്തു സംസ്‌ഥാനത്തെ വ്യവസായ സ്‌ഥാപനങ്ങള്‍ക്ക് ആവശ്യമായ റെക്‌റ്റിഫൈഡ് സ്‌പിരിറ്റ് ഇവിടെ നിന്നു വില്‍ക്കാനുള്ള ശ്രമവും ആരംഭിച്ചതായാണ് അറിയുന്നത്. ഇതിന്റെ ഭാഗമായി കര്‍ണാടകയില്‍ നിന്നു 20000 ലിറ്റര്‍ സ്‌പിരിറ്റിനായുളള ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.







