Home » » വി.എസിനെ സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ പരസ്യമായി ശാസിച്ചു.

വി.എസിനെ സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ പരസ്യമായി ശാസിച്ചു.

Written By Unknown on Tuesday, 30 December 2014 | 19:49

തിരുവനന്തപുരം: പി. കൃഷ്‌ണപിള്ളയുടെ സ്‌മാരകം തകര്‍ത്ത സംഭവത്തില്‍, വി.എസ്‌. അച്യുതാനന്ദന്റെ നിലപാടുകള്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ തള്ളി. പാര്‍ട്ടി നിലപാടിനെതിരേ പ്രതികരിച്ചതിനു വി.എസിനെ പരസ്യമായി ശാസിച്ചു. വി.എസ്‌. നിലപാടു തിരുത്തുമെന്നു പ്രതീക്ഷിക്കുന്നതായും സെക്രട്ടേറിയറ്റിന്റെ പ്രസ്‌താവനയില്‍ പറയുന്നു. എന്നാല്‍, പ്രശ്‌നത്തില്‍ പാര്‍ട്ടി നിലപാട്‌ തിരുത്തുമെന്നാണു പ്രതീക്ഷയെന്നു വി.എസ്‌. ഒരു അഭിമുഖത്തില്‍ തുറന്നടിച്ചതോടെ വിവാദം വഴിത്തിരിവിലെത്തി.
പാര്‍ട്ടി നിലപാടിനോടു യോജിക്കാതെ, വി.എസ്‌. പരസ്യമായി പ്രതികരിച്ചതു ശരിയായില്ലെന്നു സംസ്‌ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്‌താവനയില്‍ പറയുന്നു. കേസില്‍ പ്രതിയാക്കപ്പെട്ട ലതീഷ്‌ ചന്ദ്രനെ മഹത്വവല്‍ക്കരിച്ച വി.എസ്‌, പോലീസ്‌ റിപ്പോര്‍ട്ട്‌ പാര്‍ട്ടി അവജ്‌ഞയോടെ തള്ളണമെന്നാണു പ്രസ്‌താവിച്ചത്‌. കമ്യൂണിസ്‌റ്റ്‌ വിരുദ്ധവികാരത്തോടെ ജീവിക്കുന്ന ലതീഷിനെ വി.എസിന്‌ അറിയാത്തതല്ല. പാര്‍ട്ടി നേതാക്കളുടെ കോലം കത്തിക്കാന്‍ തയാറായ ലതീഷിനെ പാര്‍ട്ടി മുമ്പേ പുറത്താക്കിയതാണ്‌. പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിച്ച ലതീഷിനെ മുഖ്യമന്ത്രിയുടെ സ്‌റ്റാഫില്‍ ഉള്‍പ്പെടുത്തരുതെന്ന്‌ ആലപ്പുഴ ജില്ലാഘടകം നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ലതീഷ്‌ സ്‌റ്റാഫില്‍ തുടര്‍ന്നതു വി.എസിന്റെ പ്രത്യേകമനോഭാവം മൂലമാണ്‌. ഇതേ മനോഭാവമാണു സ്‌മാരകം തകര്‍ത്ത കേസിലും അദ്ദേഹം തുടരുന്നത്‌. ഈ തെറ്റായ നിലപാടു പാര്‍ട്ടിക്ക്‌ അംഗീകരിക്കാനാവില്ല. ശരിയായ നിലപാടു സ്വീകരിക്കാന്‍ വി.എസ്‌. തയാറാകുമെന്നു പ്രതീക്ഷിക്കുന്നതായും പ്രസ്‌താവനയില്‍ പറയുന്നു.
സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ വി.എസിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നു. സമ്മേളനകാലത്തു പാര്‍ട്ടി നിലപാടിനെതിരേ വി.എസ്‌. പരസ്യമായി രംഗത്തെത്തിയത്‌ അംഗീകരിക്കാനാവില്ല. പ്രശ്‌നത്തില്‍ പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ നിലപാടിനെ അദ്ദേഹം തള്ളിക്കളഞ്ഞതു ശരിയായില്ല; അതും ആലപ്പുഴയില്‍. ഇതു പാര്‍ട്ടിയുടെ പൊതുനിലപാട്‌ സമൂഹത്തിനു മുന്നില്‍ ചോദ്യംചെയ്യപ്പെടാന്‍ ഇടയാക്കി. രൂക്ഷവിമര്‍ശനങ്ങള്‍ക്കൊടുവിലാണു സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവന പുറപ്പെടുവിച്ചത്‌.
എന്നാല്‍, യോഗത്തില്‍ വി.എസ്‌. സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്നു. കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ത്തതിനു പിന്നില്‍ ഒറ്റുകാരാണെന്നു വി.എസ്‌. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 1996-ല്‍ മാരാരിക്കുളത്തു തന്നെ ഒറ്റിക്കൊടുത്തവരാണ്‌ ഇതിനു പിന്നിലും. തന്നെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്ന ടി.കെ. പളനിക്കും സംഭവത്തില്‍ പങ്കുണ്ട്‌. പ്രശ്‌നം സംസ്‌ഥാനസമിതിയില്‍ ശക്‌തമായി ഉന്നയിക്കുമെന്നും വി.എസ്‌. വ്യക്‌തമാക്കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.