Home » » സ്‌റ്റാമ്പും പോസ്‌റ്റ്‌കാര്‍ഡും ഇന്‍ലന്‍ഡും കവറും തപാല്‍വകുപ്പ്‌ നിര്‍ത്തലാക്കുന്നു.

സ്‌റ്റാമ്പും പോസ്‌റ്റ്‌കാര്‍ഡും ഇന്‍ലന്‍ഡും കവറും തപാല്‍വകുപ്പ്‌ നിര്‍ത്തലാക്കുന്നു.

Written By Unknown on Sunday, 8 March 2015 | 19:05

ചാവക്കാട്‌: സ്‌റ്റാമ്പും പോസ്‌റ്റ്‌കാര്‍ഡും ഇന്‍ലന്‍ഡും കവറും തപാല്‍വകുപ്പ്‌ നിര്‍ത്തലാക്കുന്നു. സ്‌റ്റാമ്പിനു പകരം പോസ്‌റ്റോഫീസുകളില്‍ ഫ്രാങ്കിങ്‌ മെഷീന്‍ അനുവദിക്കുമെന്ന വാഗ്‌ദാനവും മിക്കയിടത്തും നടപ്പിലായിട്ടുമില്ല. ഇതോടെ ആശയവിനിമയത്തിനു തപാല്‍വകുപ്പിനെ ആശ്രയിക്കുന്ന സാധാരണക്കാര്‍ അമിത ചാര്‍ജ്‌ നല്‍കി സ്വകാര്യ കൊറിയര്‍ കമ്പനികളെയും പോസ്‌റ്റല്‍ വകുപ്പിന്റെ തന്നെ സ്‌പീഡ്‌ പോസ്‌റ്റിനേയും രജിസ്‌ട്രേഡ്‌ സംവിധാനത്തേയും ആശ്രയിക്കേണ്ടി വരും.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായാണു ലാഭമില്ലാത്ത തപാല്‍ ഉരുപ്പടികള്‍ നിര്‍ത്തലാക്കുന്നത്‌. ആറുമാസമായി പുതിയവ അച്ചടിക്കുന്നില്ല. നിലവില്‍ അച്ചടിച്ച സ്‌റ്റാമ്പും പോസ്‌റ്റ്‌കാര്‍ഡും ഇന്‍ലന്‍ഡും കവറും തീരുന്നതോടെ ഇവയെല്ലാം സാധാരണക്കാര്‍ക്ക്‌ അന്യമാകും. തപാല്‍ ഉരുപ്പടികളുടെ വിലയേക്കാള്‍ പതിന്മടങ്ങ്‌ ചെലവ്‌ അച്ചടിക്കു വേണ്ടിവരുന്നെന്ന ന്യായം പറഞ്ഞാണ്‌ ഇവ നിര്‍ത്തലാക്കുന്നത്‌. കേരളത്തിലെ ഭൂരിഭാഗം പോസ്‌റ്റ്‌ഓഫീസുകളിലും കവര്‍, പോസ്‌റ്റ്‌കാര്‍ഡ്‌, ഇന്‍ലന്‍ഡ്‌, സ്‌റ്റാമ്പ്‌ തുടങ്ങിയവ കിട്ടാതായിത്തുടങ്ങി.
50 പൈസ വിലയുള്ള പോസ്‌റ്റ്‌ കാര്‍ഡ്‌, അഞ്ചുരൂപ വിലയുള്ള കവര്‍, രണ്ടു രൂപ വിലയുള്ള ഇന്‍ലാന്‍ഡ്‌, വിവിധ വിലകളുള്ള സ്‌റ്റാമ്പുകള്‍ എന്നിവ അധികം വൈകാതെ ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ്‌.
കത്തുകളും മറ്റും അയയ്‌ക്കാന്‍ എത്തുന്നവരോട്‌ 39 രൂപ ചെലവുള്ള സ്‌പീഡ്‌ പോസ്‌റ്റും 25 രൂപ ചെലവുള്ള രജിസ്‌ട്രേഡ്‌ സംവിധാനവും ഉപയോഗിക്കാനാണ്‌ തപാല്‍ ജീവനക്കാര്‍ നിര്‍ദേശിക്കുന്നത്‌. സ്‌റ്റാമ്പിനു പകരം കവറില്‍ മുദ്രപതിപ്പിക്കുന്നതിനുള്ള ഫ്രാങ്കിങ്‌ മെഷിന്‍ അപൂര്‍വം പോസ്‌റ്റോഫീസുകളില്‍ മാത്രമേ നിലവിലുള്ളു. സമയബന്ധിതമായി മണിഓര്‍ഡറുകളും നിര്‍ത്താനാണ്‌ തപാല്‍വകുപ്പിന്റെ നീക്കം. പത്ര-മാസികകള്‍ അയക്കുന്നതിനുള്ള സൗജന്യനിരക്ക്‌ സംവിധാനവും ഇല്ലാതാക്കാനും തപാല്‍ വകുപ്പ്‌ തീരുമാനിച്ചിട്ടുണ്ട്‌.

തപാല്‍ വകുപ്പിന്റെ സേവനങ്ങള്‍ കുറയുമ്പോള്‍ സ്വകാര്യകൊറിയര്‍ സര്‍വീസുകളാണ്‌ ലാഭം കൊയ്യുന്നത്‌. കൊറിയര്‍ സര്‍വീസുകള്‍ അവര്‍ക്കിഷ്‌ടമുള്ള വിധത്തിലാണ്‌ ഫീസുകള്‍ ഈടാക്കുന്നത്‌. 24 മണിക്കൂറില്‍ ഡെലിവറിയെന്ന വാഗ്‌ദാനമാണ്‌ ഇടുപാടുകാരെ ഇതിലേക്ക്‌ ആകര്‍ഷിക്കുന്നത്‌. സാധാരണ തപാലില്‍ അയക്കുന്ന തപാലുരുപ്പടികള്‍ മേല്‍ വിലാസക്കാരനു ലഭിച്ചില്ലെങ്കില്‍ ഇതുസംബന്ധിച്ച പരാതികള്‍ക്കു പരിഹാരം കാണാറില്ല. ഇത്‌ സ്വകാര്യ കൊറിയര്‍ കമ്പനികളെ സഹായിക്കാനാണെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. തപാല്‍ വകുപ്പിനെ ലാഭകരമാക്കുന്നതിന്റെ ഭാഗമായി സബ്‌ പോസ്‌റ്റ്‌ഓഫീസുകള്‍ രാജ്യവ്യാപകമായി നിര്‍ത്തലാക്കിയിരുന്നു. സ്വകാര്യ തപാല്‍ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയം സാധാരണക്കാര്‍ക്കു തിരിച്ചടിയാകാനാണു സാധ്യത.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.