Home » » സിവില്‍ സ്റ്റേഷന്‌ തിലക്കുറിയായി ഇറിഗേഷന്‍ വകുപ്പിന്റെ പച്ചക്കറിത്തോട്ടം

സിവില്‍ സ്റ്റേഷന്‌ തിലക്കുറിയായി ഇറിഗേഷന്‍ വകുപ്പിന്റെ പച്ചക്കറിത്തോട്ടം

Written By Unknown on Thursday, 19 March 2015 | 08:00

കോഴിക്കോട്; ഇറിഗേഷന്‍ വകുപ്പിന്റെ കരപരിലാളനയില്‍ സിവില്‍ സ്റ്റേഷനിലെ പാര്‍ക്കിങ്‌ കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ വിരിഞ്ഞത്‌ വിവിധയിനം പച്ചക്കറികള്‍. 100 അഗ്രോബാഗുകളിലായി വെണ്ടയ്‌ക്ക, തക്കാളി, പച്ചമുളക്‌, വഴുതന, പയര്‍, ചീര എന്നിവ ഊര്‍ജസ്വലതയോടെ കായ്‌ച്ചുനില്‍ക്കുന്നത്‌ ആരും അസൂയയോടെ നോക്കിനിന്നുപോവും. മൂന്നുമാസം മുമ്പ്‌ തുടങ്ങിയ പച്ചക്കറിത്തോട്ടത്തില്‍ നിന്ന്‌ പലതവണകളായി ചെറിയ തോതില്‍ വിളവെടുത്തിയിരുന്നുവെങ്കിലും മെഗാ വിളവെടുപ്പ്‌ തന്നെയായിരുന്നു. ചുവന്നുതുടുത്ത തക്കാളിയും യുവത്വം തുളുമ്പുന്ന വെണ്ടയ്‌ക്കയും കാഴ്‌ചയില്‍തന്നെ എരിവുപകരുന്ന പച്ചമുളകുമൊക്കെയായി ഇറിഗേഷന്‍ വകുപ്പിലെ എന്‍ജിനീയര്‍ കര്‍ഷകര്‍ക്ക്‌ മനസ്സുനിറയെ കിട്ടി പച്ചക്കറികള്‍. ഇറിഗേഷന്‍ വകുപ്പ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ ജോസ്‌ എബ്രഹാമായിരുന്നു വിളവെടുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. അസി.എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍മാരായ ടി.കെ. ഉണ്ണികൃഷ്‌ണന്‍, ഒ.കെ. പ്രേമാനന്ദന്‍. വിജയന്‍, അജയന്‍ തുടങ്ങിയവരും വിളവെടുപ്പിന്‌ സാക്ഷികളായി.
കണികാ ജലസേചന (മൈക്രോ ഇറിഗേഷന്‍)മാണ്‌ ഈ മട്ടുപ്പാവ്‌ കൃഷിയുടെ സവിശേഷത. സിവില്‍സ്റ്റേഷനിലെ ജലസംഭരണിയില്‍ നിന്നുള്ള വെള്ളം രക്തധമിനികള്‍ കണക്കെ വളഞ്ഞുപുളഞ്ഞുകിടക്കുന്ന ചെറുകുഴലുകളിലൂടെയാണ്‌ പച്ചക്കറിച്ചെടികള്‍ക്കെത്തിക്കുന്നത്‌. ജവാള്‍വും ഫില്‍ട്ടറും പൈപ്പുകളും, തുള്ളിതുള്ളിയായി ചെടികള്‍ക്ക്‌ വെള്ളമെത്തിക്കുന്ന എമിറ്ററും ചേര്‍ന്ന ജലസേചന സംവിധാനമാണ്‌ മൈക്രോ ഇറിഗേഷന്‍. രണ്ട്‌ മീറ്റര്‍ മാത്രം ഉയരമുള്ള ജലസംഭരണിയാണെങ്കില്‍ സദാസമയം പൈപ്പ്‌ തുറന്നിട്ടാലും വെള്ളം പാഴായിപ്പോവില്ലെന്നതാണ്‌ ഇതിന്റെ സവിശേഷത. 1200 രൂപയാണ്‌ ഇതിന്റെ സാധനസാമഗ്രികള്‍ക്ക്‌ ചെലവായതെന്ന്‌ എഞ്ചിനീയര്‍മാര്‍ പറഞ്ഞു. അഗ്രോ ബാഗുകള്‍ക്കും പച്ചക്കറിത്തൈകള്‍ക്കും പുകയിലക്കഷായം പോലുള്ള ജൈവ കീടനാശിനികള്‍ക്കുമായി 4000ത്തോളം രൂപ വേറെയും.
രാവിലെ ഓഫീസ്‌ സമയത്തിന്‌ മുമ്പും വൈകിട്ട്‌ ജോലി കഴിഞ്ഞ ശേഷവും അരമണിക്കൂര്‍ വീതം ദിവസവും വെള്ളംനനയ്‌ക്കുന്നതും കൃഷി പരിപാലിക്കുന്നതും വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ. അസി. എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍മാരായ കെ. ഫൈസല്‍, കെ. വത്സരാജ്‌, ഓവര്‍സിയര്‍ അമാനുര്‍റഹ്മാന്‍, ചന്ദ്രന്‍, ഷിജു എന്നിവരുടെ നേതൃത്വത്തില്‍ റിക്രിയേഷന്‍ ക്ലബ്ബിനാണ്‌ കൃഷിയുടെ മേല്‍നോട്ടം.
താല്‍പര്യവും സന്നദ്ധതയുമുണ്ടെങ്കില്‍ മറ്റ്‌ വകുപ്പുകള്‍ക്കും ഇത്‌ മാതൃകയാക്കാമെന്നാണ്‌ ഇവരുടെ പക്ഷം. മാര്‍ക്കറ്റിലെത്തുന്ന പച്ചക്കറികള്‍ അപകടമാംവിധം കീടനാശിനികളും മറ്റു രാസപദാര്‍ഥങ്ങളും ചേര്‍ന്നതാണെന്ന തിരിച്ചറിവ്‌ ആളുകളെ കൂടുതലായി ജൈവകൃഷിയിലേക്ക്‌ അടുപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ പ്ലാസ്റ്റിക്‌ അരി തീന്‍മേശകളിലെത്തിയ ഇക്കാലത്ത്‌ നെല്‍കൃഷിയില്‍ കൂടി ഈ മാറ്റം സാധ്യമാവണമെന്ന്‌ ഇവര്‍ പറയുന്നു. ഇതിന്റെ ഭാഗമായി മാവൂര്‍ ചെറൂപ്പ ഭാഗത്ത്‌ വെള്ളം കയറിക്കിടക്കുന്ന 200 ഹെക്ടറോളം പ്രദേശം കൃഷിയോഗ്യമാക്കാനുള്ള ശ്രമത്തിലാണ്‌ ഇറിഗേഷന്‍ വകുപ്പ്‌. പി.ടി.എ റഹീം എം.എല്‍.എയുടെ ആസ്‌തിവികസന ഫണ്ടില്‍ നിന്ന്‌ ഒരുകോടി രൂപ ഇതിനായി അനുവദിച്ചുകിട്ടിയിട്ടുണ്ട്‌. ഇവിടെ ജൈവ നെല്‍വയലുകളില്‍ വിളവെടുപ്പ്‌ നടത്താനാവുന്ന നല്ലകാലത്തെക്കുറിച്ചുള്ള സ്വപ്‌നമാണ്‌ ഈ യുവ എഞ്ചിനീയര്‍മാരുടെ മനസ്സിലിപ്പോള്‍.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.