Home » » 16​​​ ആയാൽ കുട്ടി​ക്കുറ്റവാളി​ മുതി​ർന്നയാൾ.

16​​​ ആയാൽ കുട്ടി​ക്കുറ്റവാളി​ മുതി​ർന്നയാൾ.

Written By Unknown on Wednesday, 22 April 2015 | 21:34

ന്യൂഡല്‍ഹി: ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ 16 വയസ്‌ പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ മുതിര്‍ന്നവരായി കണക്കാക്കി ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം വിചാരണ ചെയ്യും. ജുവനൈല്‍ ജസ്‌റ്റിസ്‌ നിയമത്തില്‍ ഇതു സംബന്ധിച്ച ഭേദഗതിക്ക്‌ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
പാര്‍ലമെന്ററി സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ തള്ളിക്കൊണ്ട്‌ കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം മുന്നോട്ടുവച്ച നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
കൊലപാതകം, മാനഭംഗം തുടങ്ങി ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 16-18 വയസ്‌ പ്രായമുള്ളവരെ ജുവനൈല്‍ ജസ്‌റ്റിസ്‌ നിയമം അനുസരിച്ചാണോ മുതിര്‍ന്നവര്‍ക്കുള്ള ഇന്ത്യന്‍ ശിക്ഷാനിയമം പ്രകാരമാണോ വിചാരണ ചെയ്യേണ്ടതെന്ന്‌ ജുവനൈല്‍ ജസ്‌റ്റിസ്‌ ബോര്‍ഡാകും തീരുമാനിക്കുക.
മനഃശാസ്‌ത്ര, സാമൂഹിക ശാസ്‌ത്ര വിദഗ്‌ധര്‍ ഉള്‍പ്പെട്ട ബോര്‍ഡ്‌ പ്രതി കുട്ടി എന്ന നിലയിലാണോ മുതിര്‍ന്ന വ്യക്‌തി എന്ന നിലയിലാണോ കുറ്റകൃത്യം നിര്‍വഹിച്ചതെന്നു വിലയിരുത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കി.
ഇന്ത്യന്‍ മനഃസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ മാനഭംഗ, കൊലപാതക സംഭവത്തില്‍ ഏറ്റവും ക്രൂരമായി പെരുമാറിയ പ്രതിക്ക്‌ 18 വയസ്‌ തികഞ്ഞിട്ടില്ലെന്ന കാരണത്താല്‍, താരതമ്യേന ലഘുവായ ശിക്ഷയുള്ള ബാലനീതി നിയമപ്രകാരം വിചാരണ ചെയ്‌തത്‌ വ്യാപക പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു. പതിനേഴുകാരനായ പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയെങ്കിലും റീഹാബിലിറ്റേഷന്‍ കേന്ദ്രത്തിലെ മൂന്നു വര്‍ഷം തടവാണു ശിക്ഷ വിധിച്ചത്‌. ആറു മാസം കൂടി പ്രായമുണ്ടായിരുന്നെങ്കില്‍ വധശിക്ഷ വരെ ലഭിക്കാമായിരുന്ന കുറ്റമാണ്‌ ഇയാള്‍ക്കെതിരേ തെളിഞ്ഞിരുന്നത്‌.
കൊലപാതകം, മാനഭംഗം, ആസിഡ്‌ ആക്രമണം, വന്‍ കവര്‍ച്ച തുടങ്ങി കുട്ടിക്കുറ്റവാളികള്‍ പ്രതിയായ കേസുകളില്‍ ബാലനീതി നിയമപ്രകാരമുള്ള വിചാരണ മതിയോ എന്ന കാര്യം പുനഃപരിശോധിക്കണമെന്നു സുപ്രീം കോടതി അഭിപ്രായപ്പെടുകയും ചെയ്‌തു.
ഈ സാഹചര്യത്തിലാണ്‌ ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 16-18 പ്രായക്കാരെ മുതിര്‍ന്നവര്‍ക്കുള്ള ശിക്ഷാനിയമം അനുസരിച്ചു വിചാരണ ചെയ്യാന്‍ വനിതാ ശിശുക്ഷേമ മന്ത്രാലയം ബില്ല്‌ തയാറാക്കിയത്‌. മന്ത്രി മേനകാ ഗാന്ധി ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ല്‌ പരിശോധിച്ച പാര്‍ലമെന്ററി സമിതി അതിലെ പല വ്യവസ്‌ഥകളോടും വിയോജിപ്പ്‌ പ്രകടിപ്പിച്ചു. ഇതവഗണിച്ചു തയാറാക്കിയ നിര്‍ദേശങ്ങള്‍ രണ്ടാഴ്‌ച മുമ്പ്‌ മന്ത്രിസഭ പരിഗണിച്ചെങ്കിലും വിശദമായ ചര്‍ച്ചയ്‌ക്കായി മാറ്റിവയ്‌ക്കുകയായിരുന്നു.
മാനഭംഗക്കേസിലും മറ്റും പ്രതികളായവരെ മുതിര്‍ന്നവരായിത്തന്നെ കണക്കാക്കി വിചാരണ ചെയ്യണമെന്നാണു മന്ത്രിസഭാംഗങ്ങളില്‍ മിക്കവരും അഭിപ്രായപ്പെട്ടതെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഭേദഗതി ബില്ല്‌ നടപ്പു സമ്മേളനത്തില്‍ത്തന്നെ പാര്‍ലമെന്റിന്റെ പരിഗണനയ്‌ക്കു വയ്‌ക്കും.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.