Home » » മന്ത്രി റബ്ബിനെതിരെ മുസ്ലീംലീഗിൽ പടയൊരുക്കം.

മന്ത്രി റബ്ബിനെതിരെ മുസ്ലീംലീഗിൽ പടയൊരുക്കം.

Written By Unknown on Friday, 24 April 2015 | 03:48

തിരുവനന്തപുരം: ഈവർഷത്തെ എസ്.എസ്.എൽ.സി ഫലം അലങ്കോലമാവുകയും സമൂഹത്തിൽ നിന്ന് നിശിതമായ വിമർശനം കേൾക്കേണ്ടിവരികയും ചെയ്ത വിദ്യാഭ്യാസ മന്ത്രി പി. കെ.അബ്ദുറബ്ബിനെതിരെ  മുസ്ലീംലീഗിൽ പടയൊരുക്കം തുടങ്ങിയതായി സൂചന. ഒരു വിഭാഗം റബ്ബിനെതിരെ രംഗത്തെത്തുമെന്നാണ് കേൾക്കുന്നത്. റബ്ബിനെ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നും ഈ വിഭാഗം ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. എസ്.എസ്.എൽ.സി ഫലം അലങ്കോലമായതോടെ വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷമായ വിമ‌ർശനമാണ് ഉണ്ടായിരിക്കുന്നത്. അതുകൂടി കണക്കിലെടുത്താണ് ലീഗിലെ ഒരു വിഭാഗം റബിനെതിരെ നീക്കം നടത്താനൊരുങ്ങുന്നത്.

എസ്.എസ്.എൽ.സി ഫലം
അലങ്കോലമായതിൽ ലീഗിനുള്ളിൽ മുറുമുറുപ്പുണ്ട്. അത് റബ്ബിനെതിരെയുള്ള നീക്കമായി പരിണമിക്കും. റബ്ബ് വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തുനിന്ന് മാറിയാൽ പകരം എം കെ മുനീറിനെ വിദ്യാഭ്യാസ മന്ത്രിയാക്കണമെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അതിനിടെ വിദ്യാഭ്യാസ മന്ത്രിക്കും വകുപ്പിനുമെതിരെ വിമർശനമുയർത്തി ലീഗിലെ കെ.എൻ.എ ഖാദർ രംഗത്തെത്തിയതും ശ്രദ്ധേയമാണ്. ചില പത്രങ്ങളിൽ എഴുതിയ ലേഖനത്തിലാണ് സ്വന്തം പാർട്ടിയിലെ മന്ത്രിക്കെതിരെ എം.എൽ.എ വിമർശനമുന്നയിച്ചിരിക്കുന്നത്. പരീക്ഷയെഴുതിയ മുഴുവൻപേരും ജയിക്കുന്നെങ്കിൽ പിന്നെ പരീക്ഷയെന്തിന് എന്നാണ് ഖാദർ ചോദിക്കുന്നത്. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം മന്ത്രിമാർ നടത്തരുതെന്നും ഈ രീതി ലോകത്തെവിടെയുമില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മന്ത്രി റബ്ബിനെതിരെ രൂക്ഷമായ വിമർശനം ഉയരുമ്പോഴാണ് ഇത്തരം അഭിപ്രായ പ്രകടനവുമായി ലീഗ് എം.എൽ.എ രംഗത്തെത്തിയത്. ഇതും ലീഗിൽ ചർച്ചയായിട്ടുണ്ട്.  അതേതുടർന്ന് ഖാദറിനെതിരെ മന്ത്രി രംഗത്ത് എത്തുകയും ചെയ്തു. ഇക്കൊല്ലം, ആർക്കും ബോധപൂർവ്വം മാർക്ക് കൂട്ടി നൽകിയിട്ടില്ലെന്നും ഖാദറിന് തോന്നുന്നത് അദ്ദേഹത്തിന്  പറയാമെന്നും മന്തി പ്രതികരിച്ചു.

27ന് ലീഗ് നേതൃയോഗം കോഴിക്കോട് ലീഗ് ഹൗസിൽ ചേരുന്നുണ്ട്. രാവിലെ പത്തുമണിക്കാണ് യോഗം. പാർട്ടി സംസ്ഥാന ഭാരവാഹികൾ കൂടാതെ ജില്ലാ പ്രസിഡന്റുമാരും സെക്രട്ടറിമാരും പങ്കെടുക്കുന്ന യോഗത്തിൽ എം.എൽ.എമാരേയും ക്ഷണിച്ചിട്ടുണ്ട്. ഒരുപക്ഷെ, ഈ യോഗത്തിൽ റബ്ബിനെതിരെ വിമർശനം ഉയരാം. റബ് വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന ആവശ്യവും ചിലർ ഉന്നയിച്ചേക്കാം.
 
അബ്ദുറബ്ബിനെതിരെ ലീഗിൽ ചില നീക്കങ്ങൾ നടക്കുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് നേതാക്കൾ പറയുന്നു. വകുപ്പിലുണ്ടായ പിഴവിന് മന്ത്രിയെ പഴിക്കുന്നതെന്തിനെന്നാണ് അവരുടെ ചോദ്യം. അതേസമയം, ലീഗിലെ ഒരുവിഭാഗത്തിന്റെ പിന്തുണ റബിനുണ്ട്. സമുദായത്തിന്റെ പിന്തുണയും അദ്ദേഹത്തിനുണ്ട്. നേതൃനിരയിലെ മിക്കവരും റബിനെ ഇക്കാര്യത്തിൽ തള്ളിപ്പറയാൻ സാധ്യതയില്ല. അതിനാൽ പാർട്ടിയിൽ റബ്ബിനെതിരെ നീക്കം നടന്നാലും അത് വിജയിക്കാൻ ഇടയില്ലെന്നാണ് ചിലരുടെ വിലയിരുത്തൽ. ഇനി സർക്കാരിന് ഒരുവർഷം മാത്രമേ ശേഷിക്കുന്നുള്ളൂ. അതിനാൽ അതിനിടയിലൊരു മാറ്റം ആലോചിക്കുന്നില്ല. മാത്രമല്ല, ഇപ്പോൾ മന്ത്രിയെ മാറ്റിയാൽ അത് തെറ്റ് സമ്മതിക്കുന്നതിന് തുല്യമാകും. എതിരാളികൾക്ക് അത് വലിയൊരു ആയുധവുമാകും. എസ്.എസ്.എൽ.സി ഫലത്തിലുണ്ടായ പിഴവ് എത്രയും വേഗം തിരുത്തുന്നതോടെ ഇതുസംബന്ധിച്ച വിവാദം അവസാനിക്കുമെന്നാണ് നേതാക്കൾ കരുതുന്നത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.