Home » » ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുന്നുമക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രനെ സിപിഎം പുറത്താക്കി.

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുന്നുമക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രനെ സിപിഎം പുറത്താക്കി.

Written By Unknown on Thursday, 6 March 2014 | 12:27

തിരുവനന്തപുരം* ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒടുവില്‍ സിപിഎം ഒരു പ്രാദേശിക നേതാവിനെ പുറത്താക്കി. കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുന്നുമക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രനെ പുറത്താക്കാനാണു സംസ്‌ഥാന കമ്മിറ്റി യോഗം തീരുമാനിച്ചത്‌. വധക്കേസില്‍ കോടതി വിധി വന്നശേഷവും വധത്തില്‍ പങ്കില്ലെന്ന സിപിഎം നിലപാട്‌ വ്യാപകമായി വിമര്‍ശിക്കപ്പെട്ടതിനെത്തുടര്‍ന്നു പരുക്ക്‌ കുറയ്‌ക്കാന്‍ ലക്ഷ്യമിട്ടുള്ള രാഷ്‌ട്രീയ തീരുമാനമാണിത്‌.
രാമചന്ദ്രനു ചന്ദ്രശേഖരനോടുള്ള വ്യക്‌തിവിരോധമാണു കൊലയില്‍ കലാശിച്ചതെന്നു പാര്‍ട്ടി പൊളിറ്റ്‌ ബ്യൂറോ നേരിട്ടു നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞതായും സിപിഎം അവകാശപ്പെട്ടു. ടി.പി. വധത്തില്‍ സിപിഎമ്മിനുള്ള പങ്ക്‌ അന്വേഷണസംഘവും കോടതി വിധിയും സ്‌പഷ്‌ടമാക്കിയതാണ്‌. അതിനു ശേഷവും പാര്‍ട്ടി അതിനെ വെല്ലുവിളിക്കുന്ന നിലപാടാണു തുടര്‍ന്നത്‌. ഇതിനെതിരെ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പൊളിറ്റ്‌ ബ്യൂറോയെ സമീപിച്ചിരുന്നു. രാമചന്ദ്രന്‍ ഉള്‍പ്പെടെ മൂന്നു പാര്‍ട്ടിക്കാരെയാണു കുറ്റക്കാരായി കോടതി കണ്ടെത്തി ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചത്‌.

ഇവരില്‍ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്തന്‍, കുന്നോത്തുപറമ്പില്‍ ബ്രാഞ്ച്‌ സെക്രട്ടറി ട്രൗസര്‍ മനോജ്‌ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇപ്പോഴും സിപിഎം തയാറായിട്ടില്ല. ലോക്കല്‍ കമ്മിറ്റി അംഗമായ രാമചന്ദ്രന്റെ പങ്ക്‌ അംഗീകരിച്ചതിലൂടെ പാര്‍ട്ടിയുടെ പങ്ക്‌ ഒരളവോളം സിപിഎമ്മിനു സമ്മതിക്കേണ്ടിയും വന്നിരിക്കുന്നു. എന്നാല്‍ പിബിയുടെ അന്വേഷണത്തില്‍ പാര്‍ട്ടിക്കു പങ്കില്ല എന്നാണു വ്യക്‌തമായതെന്നു സിപിഎം പറയുന്നു.

പിബി അന്വേഷണത്തില്‍ തെളിഞ്ഞ കാര്യങ്ങളായി വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുന്നത്‌ ഇതാണ്‌: `വധത്തിനു പാര്‍ട്ടിയുടെ സംസ്‌ഥാന-ജില്ലാ-ഏരിയാ നേതൃത്വത്തിന്റെ അറിവോ ആലോചനയോ ഉണ്ടായിട്ടില്ല. ടി.പി. ചന്ദ്രശേഖരന്‍ സിപിഎമ്മില്‍ അച്ചടക്കനടപടിക്കു വിധേയനായതിനെത്തുടര്‍ന്നു പ്രാദേശികമായി നടന്ന സംഘര്‍ഷങ്ങളിലും സംഘട്ടനങ്ങളിലും ആര്‍എംപിക്കാരും സിപിഎം പ്രാദേശിക പ്രവര്‍ത്തകരും തമ്മില്‍ കടുത്ത ശത്രുത വളര്‍ന്നുവരികയുണ്ടായി.

ഇതിനെത്തുടര്‍ന്നു രാമചന്ദ്രന്‍ ഒട്ടേറെ കേസില്‍പ്പെടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്‌തു. രാമചന്ദ്രന്‍ ചെറിയ കരാര്‍ പണികള്‍ ഉപജീവനമാര്‍ഗത്തിനായി ഏറ്റെടുത്തുപോന്നതു ടി.പി. ചന്ദ്രശേഖരന്‍ ഇടപെട്ടു മുടക്കുന്ന സാഹചര്യവും ആരോപിക്കപ്പെട്ടിട്ടുണ്ട്‌. ഈ പശ്‌ചാത്തലത്തില്‍ ടി.പി. ചന്ദ്രശേഖരനോട്‌ അന്ന്‌ ഉണ്ടായ വ്യക്‌തിവിരോധമാണു വധത്തിനു കാരണമായത്‌.

പൊളിറ്റ്‌ ബ്യൂറോയുടെ ഈ അന്വേഷണനിഗമനങ്ങളും നടപടിയും സംസ്‌ഥാന കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ അവതരിപ്പിച്ചതല്ലാതെ വിശദമായ ചര്‍ച്ച നടന്നില്ല. പിബി അന്വേഷണം ആര്‌, എങ്ങനെ നടത്തി എന്നതും വ്യക്‌തമാക്കിയില്ല. തിരഞ്ഞെടുപ്പു ഘട്ടത്തില്‍ ഇതു വേണോ എന്ന ചോദ്യം ചിലരില്‍ നിന്നുണ്ടായി. എന്നാല്‍ പിബി അന്വേഷണവും നടപടിയും എന്ന വാഗ്‌ദാനം നേരത്തെ പാര്‍ട്ടി മുന്നോട്ടുവച്ചതാണെന്നു കാരാട്ട്‌ മറുപടി നല്‍കി.

ഇപ്പോഴത്തെ തീരുമാനം അനുസരിച്ചു കെ.സി. രാമചന്ദ്രനെ മാത്രമേ പാര്‍ട്ടി കുറ്റക്കാരനായി കാണുന്നുള്ളു. കൊലയാളി സംഘത്തെ കൊണ്ടുവന്നതും ആസൂത്രണം ചെയ്‌തതുമെല്ലാം അദ്ദേഹമാണോ എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. ടി.പി. വധം ഉണ്ടായ ഘട്ടത്തില്‍ തന്നെ രാമചന്ദ്രന്റെ പങ്ക്‌ സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പാര്‍ട്ടി സംസ്‌ഥാന കമ്മിറ്റയില്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയുടെ മുന്നില്‍ പ്രതി അദ്ദേഹം മാത്രം എന്നതില്‍ തന്നെ ഉറച്ചുനില്‍ക്കാനും സിപിഎം തീരുമാനിച്ചിരിക്കുന്നു. ചോദ്യങ്ങള്‍ ഒട്ടേറെ ഉയരാനിടയുള്ള തീരുമാനമാണു സിപിഎമ്മിന്‌ ഇതും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.