Home » » ജനിതക വിത്തുകളില്‍ പരീക്ഷണം അനുവദിക്കണമെന്ന്‌ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു.

ജനിതക വിത്തുകളില്‍ പരീക്ഷണം അനുവദിക്കണമെന്ന്‌ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു.

Written By Unknown on Thursday, 3 April 2014 | 01:58

ന്യൂഡല്‍ഹി: ജനിതക വിത്തുകളില്‍ പരീക്ഷണം അനുവദിക്കണമെന്ന്‌ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. പാടശേഖരങ്ങളില്‍ ജനിതക പരീക്ഷണം വേണ്ട എന്ന നിലപാട്‌ തിരുത്തിയാണ്‌ സര്‍ക്കാര്‍ ഇപ്പോള്‍ സത്യവാ്‌മൂലം നല്‍കിയിരിക്കുന്നത്‌. ജനിതക വിത്തുകളുടെ പരീക്ഷണത്തിനെതിരെ പരിസ്‌ഥിതി സംഘടനകള്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ്‌ സര്‍ക്കാര്‍ പുതിയ നിലപാടെടുത്തത്‌. കേന്ദ്ര കൃഷി-പരിസ്‌ഥിതി മന്ത്രാലയങ്ങള്‍ സംയുക്‌തമായി സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ്‌ ജനിതകവിത്തുകളുടെ പരീക്ഷണത്തിന്‌ അനുമതി തേടിയിരിക്കുന്നത്‌. രാജ്യത്തെ ഭക്ഷ്യ സുരക്ഷയെയും കാര്‍ഷികാഭിവൃദ്ധിയെയും മുന്‍നിര്‍ത്തി ജനിതക പരീക്ഷണത്തിന്‌ അനുമതി നല്‍കണമെന്നാണ്‌ സര്‍ക്കാറിന്റെ ആവശ്യം. പരീക്ഷണം തടയുന്നത്‌ ഭക്ഷ്യ സുരക്ഷയെ ബാധിക്കുമെന്നും വന്‍തോതില്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ രാജ്യം നിര്‍ബന്ധിതമാവുമെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നു. ജനിതകവിളകളുടെ പരീക്ഷണത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും വിശ്വാസയോഗ്യമായ നിയന്ത്രണ സംവിധാനങ്ങളാണ്‌ ഉള്ളതെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ പുതിയ നിലപാട്‌ കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്ന ആരോപണം പരിസ്‌ഥിതി പ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കുമിടയില്‍ നിന്ന്‌ ഉയരുന്നുണ്ട്‌. കഴിഞ്ഞ വര്‍ഷം ജൂണിലാണ്‌ സാങ്കേതിക സമിതി ജനിതകവിത്ത്‌ പരീക്ഷണം ഗവേഷണാവശ്യങ്ങള്‍ക്ക്‌ മാത്രമേ പാടുള്ളൂ എന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. അന്ന്‌ കേന്ദ്ര പരിസ്‌ഥിതി മന്ത്രിയായിരുന്ന ജയന്തി നടരാജന്‍ റിപ്പോര്‍ട്ടിന്‌ അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്‌. എന്നാല്‍ നടരാജന്‌ പകരം വീരപ്പ മൊയ്‌ലി പരിസ്‌ഥിതി മന്ത്രിയായതോടെയാണ്‌ സര്‍ക്കാരിന്റെ മുന്‍ നിലപാട്‌ തിരുത്തിയിരിക്കുന്നത്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.