തിരുവനന്തപുരം/പാലക്കാട്; ഗുണ്ടാസംഘങ്ങളുടെ വേരറുക്കുന്നതിനായി പോലീസിന്റെ പ്രത്യേക ദൗത്യസേനയെ നിയോഗിക്കാന്‍ ആഭ്യന്തരവകുപ്പു തീരുമാനിച്ചതിനു തൊട്ടുപിന്നാലെ ബ്ലേഡ് മാഫിയയുടെ ഭീഷണിയേത്തുടര്‍ന്നു തലസ്‌ഥാനത്ത് അഞ്ചംഗകുടുംബവും പാലക്കാട്ട് വീട്ടമ്മയും ജീവനൊടുക്കി.
തിരുവനന്തപുരം മണ്ണന്തല കിഴക്കേമുക്കോലയ്‌ക്കു സമീപം ഊഴയ്‌ക്കോട്ട് അഞ്ചംഗകുടുംബം ബ്ലേഡ് മാഫിയയുടെ ഭീഷണിയേത്തുടര്‍ന്നു വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഊഴയ്‌ക്കോട്ട് ശ്രീസായിയില്‍ മനോഹരന്‍ ആശാരി (68), ഭാര്യ മഹേശ്വരി (61), മൂത്തമകന്‍ ബിജു (36), ഭാര്യ കൃഷ്‌ണേന്ദു (24), ഇളയമകന്‍ സജു (33) എന്നിവരാണു മരിച്ചത്. വിഷം കലര്‍ത്തിയ ജ്യൂസ് ഉള്ളില്‍ചെന്നതായാണു നിഗമനം. ഇന്നലെ ഉച്ചയ്‌ക്കു പന്ത്രണ്ടരയോടെയാണു സംഭവം പുറത്തറിഞ്ഞത്. മണ്ണന്തല പോലീസെത്തി വീടിന്റെ പിന്‍വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോള്‍ മൂന്നുപേര്‍ മരിച്ചനിലയിലായിരുന്നു. ഇളയമകന്‍ സജുവും ബിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദുവും ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണു മരിച്ചത്. കഴിഞ്ഞവര്‍ഷം സെപ്‌റ്റംബര്‍ ഒന്നിനായിരുന്നു ബിജുവിന്റെയും കൃഷ്‌ണേന്ദുവിന്റെയും വിവാഹം. സജു അവിവാഹിതനാണ്. ഇവരുടെ അമ്മ മഹേശ്വരി മാര്‍ത്താണ്ഡത്തിനടുത്ത് തേങ്ങാപ്പട്ടണം സ്വദേശിയാണ്.
ഇന്നലെ രാവിലെ പത്തരയ്‌ക്കുശേഷമാണ് ഇവര്‍ വിഷം കഴിച്ചതെന്നു കരുതുന്നു. തങ്ങള്‍ പോകുകയാണെന്നു മനോഹരന്റെ സഹോദരീപുത്രിക്കു മൊബൈലില്‍ സന്ദേശമയച്ചിരുന്നു. കുറച്ചുകഴിഞ്ഞാണ് ഇവര്‍ മൊബൈല്‍ സന്ദേശം കണ്ടത്. അസ്വാഭാവികത തോന്നി വീട്ടിലെത്തിയപ്പോള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. തുടര്‍ന്നാണു പോലീസിനെ അറിയിച്ചത്. സിറ്റി പോലീസ് കമ്മിഷണര്‍ക്കും ഒരു ബന്ധുവിനും പലിശക്കാര്‍ക്കുമായി എഴുതിയ അഞ്ച് ആത്മഹത്യാക്കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തു.
ഇന്നലെ രാവിലെ ബ്ലേഡ് മാഫിയ ഇവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി വിവരമുണ്ട്. ഇവര്‍ താമസിക്കുന്ന രണ്ടുനില വീടും 12 സെന്റ് സ്‌ഥലവും 40 ലക്ഷം രൂപയ്‌ക്കു നഗരത്തിലെ ബ്ലേഡ് സംഘത്തിന് എഴുതിക്കൊടുത്തതായാണു വിവരം. മറ്റൊരു ബ്ലേഡ് സംഘവും ഇന്നലെ പണത്തിനായി വീട്ടിലെത്തിയിരുന്നു. ഒരുകൂട്ടര്‍ക്ക് ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു പണം നല്‍കാമെന്നു പറഞ്ഞിരുന്നത്രേ. പണം തിരിച്ചടയ്‌ക്കാന്‍ അവധിക്കായി ഇടപെടണമെന്നാവശ്യപ്പെട്ട് ഇവര്‍ സമീപിച്ചിരുന്നതായി സ്‌ഥലത്തെ പഞ്ചായത്തംഗം പറഞ്ഞു. 20 വര്‍ഷത്തോളം ഗള്‍ഫിലായിരുന്ന മനോഹരന്‍, സഹോദരന്‍ വേണുവിനൊപ്പം ആശാരിപ്പണി ചെയ്‌തുവരുകയായിരുന്നു. തൈക്കാടുള്ള സ്‌ഥാപനത്തില്‍ ഷെയര്‍ ബ്രോക്കറായിരുന്നു ബിജുവെന്നു ബന്ധുക്കള്‍ പറഞ്ഞു. സജു രണ്ടുവര്‍ഷം മുമ്പാണു ഗള്‍ഫില്‍നിന്നു തിരിച്ചെത്തിയത്. ഒരുവര്‍ഷം മുമ്പ് ഓഹരിവിപണിയില്‍ ഇവര്‍ക്കു തിരിച്ചടി നേരിട്ടിരുന്നു. ഇതേത്തുടര്‍ന്നു സാമ്പത്തികപ്രതിസന്ധിയിലായബിജുആത്മഹത്യയ്‌ക്കൊരുങ്ങിയതിനേത്തുടര്‍ന്ന് 40 ലക്ഷം രൂപയ്‌ക്കു വീട് പണയം വയ്‌ക്കാന്‍ പിതാവ് സമ്മതിക്കുകയായിരുന്നത്രേ.
കടക്കെണിയിലായ കുടുംബത്തെ സഹായിക്കാന്‍ മനോഹരന്റെ സഹോദരീപുത്രി 75 പവനോളം സ്വര്‍ണാഭരണങ്ങള്‍ നല്‍കിയതു കൂടാതെ വന്‍തുക പലിശക്കാരില്‍നിന്നു വാങ്ങിക്കൊടുത്തതായും സൂചനയുണ്ട്.
ബിജുവും സജുവും കൊള്ളപ്പലിശയ്‌ക്കു കടംവാങ്ങിയതിനു പുറമേയാണിത്. കൃഷ്‌ണേന്ദുവിന്റെ അച്‌ഛന്‍ കൃഷ്‌ണന്‍കുട്ടിയേയും മണികണ്‌ഠേശ്വരത്തുള്ള വീട്ടില്‍ ചെന്ന് ബ്ലേഡ് മാഫിയ ഭര്‍ത്താവിനെ ബ്ലേഡ് പലിശക്കാര്‍ ഭീഷണിപ്പെടുത്തിയതിനേത്തുടര്‍ന്നാണു പാലക്കാട് കോങ്ങാട് വെള്ളയംതോട്ടില്‍ പൂവകൃഷിത്തൊടിയില്‍ വിശ്വനാഥന്റെ ഭാര്യ വിജയലക്ഷ്‌മി (45) തീകൊളുത്തി ആത്മഹത്യ ചെയ്‌തത്. സാമ്പത്തികബുദ്ധിമുട്ടിലായ വിശ്വനാഥനെ കഴിഞ്ഞദിവസം വട്ടിപ്പലിശക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിനേത്തുടര്‍ന്നു ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലായ വിജയലക്ഷ്‌മി ഇന്നലെ രാവിലെയാണു മരിച്ചത്. മൂന്നു ശസ്‌ത്രക്രിയയ്‌ക്കു വിധേയയായ വിജയലക്ഷ്‌മിയുടെ ചികിത്സാച്ചെലവിനു വായ്‌പയെടുത്ത വകയിലാണു കുടുംബം കടക്കെണിയിലായത്. കോങ്ങാട് പോലീസ് കേസെടുത്തു.








