Home » » നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സമന്‍സ്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സമന്‍സ്.

Written By Unknown on Thursday, 26 June 2014 | 18:18

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സമന്‍സ്. ഇരുവരും ഓഗസ്റ്റ് ഏഴിന് ഹാജരാകണമെന്ന് ദില്ലി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. രാഷ്ട്രീയപാര്‍ട്ടികള്‍ വായ്പ നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.ഇതിനെതരെ ദില്ലി ഹൈകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്   അറിയിച്ചു.
 
2010ലാണ് കേസിന് ആസ്പദമായ സംഭവം. എ.ജെ. ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ 1600 കോടി രൂപ വിലവരുന്ന സ്വത്തുക്കള്‍ അമ്പതുലക്ഷം രൂപയ്ക്ക് സോണിയയും രാഹുലും ചേര്‍ന്ന് കൈക്കലാക്കി എന്നാണ് കേസ്. ഇതിനായി ഇരുവരും ചേര്‍ന്ന് യങ് ഇന്ത്യന്‍ എന്ന കമ്പനി രൂപീകരിക്കുകയും നാഷണല്‍ ഹെറാള്‍ഡ് പത്ര ഉടമയായ അസോസിയേറ്റഡ് ജേണല്‍സ് ഇന്ത്യ കമ്പനിക്ക് കോണ്‍ഗ്രസ് ഫണ്ടില്‍ നിന്ന് 90 കോടി രൂപ വായ്പ നല്‍കിയെന്നുമായിരുന്നു ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി.

നേരത്തെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിനെ വിളിച്ചു വരുത്തി ദില്ലി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.പത്രത്തിന്റെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട രേഖകള്‍ യഥാര്‍ത്ഥമാണെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് സാക്ഷ്യപ്പെടുത്തിയിരുന്നു. കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കോടതി നിരീക്ഷിച്ചു.ഇതെ തുടര്‍ന്നാണ് ഇരുവരോടും ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്. സാം പിട്രോഡ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മോത്തിലാല്‍ വോറ, സുമന്‍ ദുബെ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് എന്നിവരും ഇതേദിവസം ഹാജരാകണം.

എന്നാല്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ പഠിച്ച ശേഷം കോണ്‍ഗ്രസ് ദില്ലി ഹൈക്കോടതിയെ സമീപിക്കും. 1937 ല്‍ ജവഹര്‍ലാല്‍ നെഹ്റു തുടങ്ങിയ നാഷണല്‍ ഹെറാഡ് പത്രം 2008ല്‍ അടച്ചുപൂട്ടിയിരുന്നു.ഇതെ തുടര്‍ന്നാണ് പത്രം യംഗ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.