Home » » നാം പഠിച്ച ചരിത്രം കള്ളമായിരുന്നെന്നും ഗാന്ധിജിക്കു രാജ്യം നല്‍കിയതു അര്‍ഹിക്കാത്ത ആദരവാണെന്നും അരുന്ധതി റോയ്‌.

നാം പഠിച്ച ചരിത്രം കള്ളമായിരുന്നെന്നും ഗാന്ധിജിക്കു രാജ്യം നല്‍കിയതു അര്‍ഹിക്കാത്ത ആദരവാണെന്നും അരുന്ധതി റോയ്‌.

Written By Unknown on Friday, 18 July 2014 | 00:12

തിരുവനന്തപുരം: നാം പഠിച്ച ചരിത്രം കള്ളമായിരുന്നെന്നും ഗാന്ധിജിക്കു രാജ്യം നല്‍കിയതു അര്‍ഹിക്കാത്ത ആദരവാണെന്നും എഴുത്തുകാരി അരുന്ധതി റോയ്‌. നിരവധി കള്ളങ്ങളുടെ പുറത്താണു നമ്മുടെ രാജ്യം പടുത്തുയര്‍പ്പെട്ടത്‌. ഗാന്ധിജിയേക്കാള്‍ മഹാത്മാവാണു അയ്യന്‍കാളി. സര്‍വകലാശാലകള്‍ക്കു ഗാന്ധിജിയുടെ പേരിടുന്നതിനേക്കാള്‍ ഉചിതം അയ്യന്‍കാളിയുടെ പേരിടുന്നതാണെന്നും അരുന്ധതി റോയ്‌ പറഞ്ഞു. കേരള സര്‍വകലാശാല ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാത്മാ അയ്യന്‍കാളി ചെയര്‍ രാജ്യാന്തര ശില്‍പശാലയില്‍ അയ്യന്‍കാളി പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. "ജാതി വ്യവസ്‌ഥക്കെതിരേ പോരാടിയ അയ്യന്‍കാളിയുടെ മഹത്വം കേരളത്തിനു പുറത്തേക്ക്‌ എത്താതിരുന്നതിന്റെ രാഷ്‌ട്രീയം ദുരൂഹമാണ്‌. 1904 ല്‍ തന്നെ ദളിതന്റെയും ആദിവാസിയുടെയും ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചയാളാണ്‌ അയ്യന്‍കാളി. ഈ കാലത്തൊന്നും മഹാത്മാ ഗാന്ധി സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ മുഖ്യധാരയിലുണ്ടായിരുന്നില്ല. എന്നിട്ടും മഹാത്മ പദവിക്ക്‌ അയ്യന്‍കാളി അര്‍ഹനായില്ല. ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോഴും തിരിച്ചെത്തിയപ്പോഴും നിശ്‌ചിതജോലി ചെയ്യുന്ന താഴ്‌ന്ന ജാതിക്കാരന്‍ അവരുടെ കര്‍ത്തവ്യം നന്നായി നിറവേറ്റണമെന്നാണു പറഞ്ഞത്‌. അല്ലാതെ, അയ്യന്‍കാളിയെപ്പോലെ താഴേക്കിടയിലുള്ളവരെ സമൂഹത്തിന്റെ മേല്‍ത്തട്ടിലേക്കു കൊണ്ടുവരണമെന്നു ഗാന്ധിജി പറഞ്ഞില്ല. കേരളത്തില്‍ മഹാത്മാഗാന്ധിയുടെ പേരില്‍ സര്‍വകലാശാലയുണ്ട്‌. എന്തുകൊണ്ട്‌ അയ്യന്‍കാളിയുടെ പേരില്‍ ഒരു സര്‍വകലാശാല ഉണ്ടാകുന്നില്ല. വിവേചനം ഇന്നും നിലനില്‍ക്കുന്നതായി വേണം മനസിലാക്കാന്‍. രാജ്യത്തെ 2.7 ശതമാനം വരുന്ന കോര്‍പറേറ്റുകളാണു സാമ്പത്തികരംഗം നിയന്ത്രിക്കുന്നത്‌. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതും അവര്‍ തന്നെയാണ്‌. കോര്‍പറേറ്റുകളുടെ കോളനിയായി ഇന്ത്യ മാറിക്കഴിഞ്ഞു. മുസ്ലീം, ക്രിസ്‌ത്യന്‍, ആദിവാസി, ദളിത്‌ വിഭാഗങ്ങള്‍ ഇരകളാക്കപ്പെടുന്നു. നരേന്ദ്രമോഡിയുടെ രാഷ്‌ട്രീയം ജനാധിപത്യ രാജ്യത്തിനു യോജിച്ചതല്ല. മുസ്ലീം, ക്രിസ്‌ത്യന്‍ സമുദായങ്ങള്‍ മോഡിക്കു വോട്ടുബാങ്കു മാത്രമാണ്‌. മോഡി മുന്നോട്ടുവെക്കുന്ന രാഷ്‌ട്രീയം ഉപരിപ്ലവമാണ്‌. ഹിന്ദുവെന്നതു കേവലമൊരു ജാതിപ്പേരു മാത്രമാണ്‌. അതിനൊരു രാഷ്‌ട്രീയ മേല്‍വിലാസം മോഡി ചാര്‍ത്തിക്കൊടുക്കുന്നു. ഇത്‌ അത്യന്തം അപകടകരമായ സ്‌ഥിതിയിലേക്കാണ്‌ ഇന്ത്യയെ നയിക്കുക. രാജ്യം ഭരിക്കുന്നത്‌ ഹിന്ദുത്വ ഗവണ്‍മെന്റാണെങ്കില്‍ മുസ്ലിം, ക്രിസ്‌ത്യന്‍ സമൂഹത്തിന്റെ ജീവനും സുരക്ഷയും ആരാണു നോക്കുക."-അരുന്ധതി റോയ്‌ ചോദിച്ചു. അയ്യന്‍കാളിയെ കേരളത്തില്‍ മാത്രമായി ഒതുക്കിയത്‌ മതചിന്തകള്‍ തന്നെയാണെന്ന്‌ എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ കാഞ്ച ഇളയ്യ പറഞ്ഞു. ഹിന്ദുക്കള്‍ പശുവിനെ ആരാധിക്കുന്നു. എന്നാല്‍, പശുവിന്റെ അതേ ഗുണങ്ങളുള്ള എരുമയെ അവഗണിക്കുന്നു. എരുമയുടെ കറുപ്പുനിറമാണ്‌ അവഗണനയ്‌ക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാല പ്രോ വൈസ്‌ ചാന്‍സലര്‍ ഡോ.എന്‍. വീരമണികണ്‌ഠന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ്‌ ചാന്‍സലര്‍ ഡോ. പി.കെ രാധാകൃഷ്‌ണന്‍ ശില്‍പ്പശാല ഉദ്‌ഘാടനം ചെയ്‌തു. ഡോ. സുരേഷ്‌ ജ്‌ഞാനേശ്വരന്‍, ജെ. സുധാകരന്‍, ഡോ.ജെ. പ്രഭാഷ്‌, ഡോ.വി. സതീഷ്‌ എന്നിവര്‍ പ്രസംഗിച്ചു. ശില്‍പശാല നാളെ സമാപിക്കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.