Home » » മാഹിയില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന മദ്യവില്പനശാലകള്‍ നീക്കം ചെയ്യാന്‍ ഉടന്‍ നടപടി തുടങ്ങണമെന്ന് മദ്രാസ് ഹൈക്കോടതി.

മാഹിയില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന മദ്യവില്പനശാലകള്‍ നീക്കം ചെയ്യാന്‍ ഉടന്‍ നടപടി തുടങ്ങണമെന്ന് മദ്രാസ് ഹൈക്കോടതി.

Written By Unknown on Thursday, 4 September 2014 | 20:49

ചെന്നൈ: മാഹിയില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന മദ്യവില്പനശാലകള്‍ നീക്കം ചെയ്യാന്‍ ഉടന്‍ നടപടി തുടങ്ങണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു.

ആകെ 64 മദ്യവില്പനശാലകള്‍ക്കാണ് മാഹിയില്‍ ലൈസന്‍സുള്ളത്. ഇവയില്‍ ഏതൊക്കെ അടച്ചുപൂട്ടണമെന്ന് തീരുമാനമെടുക്കാനും ഈ തീരുമാനം പരസ്യപ്പെടുത്താനും കോടതി പുതുച്ചേരി സര്‍ക്കാറിനോടും ദേശീയപാതാ അതോറിറ്റിയോടും ആവശ്യപ്പെട്ടു.

മൂന്നുമാസത്തിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഡിസംബര്‍ മൂന്നാംവാരം വീണ്ടും വാദം കേള്‍ക്കും. അതിനും ഒരാഴ്ചമുമ്പ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ബന്ധപ്പെട്ട കക്ഷികള്‍ സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

മാഹിയിലെ മദ്യനിരോധന കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എസ്.കെ.കൗളും ജസ്റ്റിസ് എം. സത്യനാരായണനുമടങ്ങിയ ഡിവിഷന്‍ െബഞ്ചാണ് നിര്‍ദേശം നല്‍കിയത്.

ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ 1988-ലെ മോട്ടോര്‍ വാഹന നിയമത്തിലെ 185-ാം വകുപ്പനുസരിച്ച് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തെഴുതിയിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ദേശീയപാതയോരത്ത് പുതിയ മദ്യശാലകള്‍ക്ക് ലൈസന്‍സ് കൊടുക്കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. 

മാഹിയില്‍ ദേശീയ അവധിദിനങ്ങളിലും ഞായറാഴ്ചയും മദ്യവില്പന വിലക്കണോ എന്ന കാര്യത്തില്‍ സര്‍ക്കാറാണ് തീരുമാനമെടുക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.