Home » » ലൈംഗിക അതിക്രമം ചെറുത്തതിനെ തുടർന്ന് സഭയിൽ നിന്നും പുറത്താക്കൽ ഭീഷണി നേരിടുന്ന കന്യാസ്ത്രീയുടെ ജീവനു ഭീഷണി.

ലൈംഗിക അതിക്രമം ചെറുത്തതിനെ തുടർന്ന് സഭയിൽ നിന്നും പുറത്താക്കൽ ഭീഷണി നേരിടുന്ന കന്യാസ്ത്രീയുടെ ജീവനു ഭീഷണി.

Written By Unknown on Sunday, 22 February 2015 | 22:59

ആലുവ: വൈദികന്റെ ലൈംഗിക അതിക്രമം ചെറുത്തതിനെ തുടർന്ന് സഭയിൽ നിന്നും പുറത്താക്കൽ ഭീഷണി നേരിടുന്ന കന്യാസ്ത്രീയുടെ ജീവനും ഭീഷണി. വർഷങ്ങൾക്ക് മുമ്പ് സിസ്റ്റർ അഭയയ്ക്കുണ്ടായ ദുരന്തം തനിക്കും നേരിടേണ്ടി വരുമോയെന്ന ആശങ്കയിലാണ് സിസ്റ്റർ. ആലുവയിലെ സഭാ കോൺവെന്റിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ആലുവ ജനസേവ ശിശുഭവനിൽ അഭയം തേടിയിരിക്കുകയാണ്.

ഇറ്റലി ജനോവ ആസ്ഥാനമായുള്ള  കോൺവെന്റിൽ 13 വർഷമായി കന്യാസ്ത്രീയായി സേവനമനുഷ്ഠിക്കുകയാണ് പരാതിക്കാരി. അതിന് മുമ്പ്  മറ്റൊരു  സഭയിൽ 12 വർഷവും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആ  സഭയിലെ ഒരു വൈദികന്റെ അനാശാസ്യം താൻ കണ്ടതിനെ തുടർന്നുണ്ടായ ഭീഷണിയാണ് അവിടെ നിന്നും സെന്റ് ആഗത്തയിലെത്താൻ കാരണം. ഇവിടെയും മൂന്ന് വർഷം ഫോർമേഷൻ കോഴ്സ് ചെയ്ത ശേഷമാണ് തിരുവസ്ത്രം സ്വീകരിച്ചത്. അധാർമ്മിക പ്രവർത്തികളെ   തുറന്നെതിർക്കുന്നവരെ ഏത് വിധേനയും പുറത്തു ചാടിക്കുകയാണെന്നും ഇവർ പറയുന്നു.

ഇറ്റലിയാണ്  കോൺവെന്റിന്റെ ആസ്ഥാനമെങ്കിലും ആകെയുള്ള 64 സിസ്റ്റർമാരിൽ മൂന്ന് പേർ ഒഴികെയുള്ളവരെല്ലാം മലയാളികളാണ്. മദ്ധ്യപ്രദേശിലെ പ‌ഞ്ചാറിലെ കോൺവെന്റിൽ നിൽക്കുന്നതിനിടെയാണ് ഇടുക്കി സ്വദേശിയായ വൈദികന്റെ പീഡനശ്രമം നടന്നത്. കോൺവെന്റിനോട് ചേർന്നുള്ള പള്ളിയിലെ ധ്യാനഗുരുവുമാണ് വൈദികൻ. ഇയാൾ മുറിയിലേക്ക് തള്ളികയറിയ ശേഷം കടന്നുപിടിക്കാൻ ശ്രമിച്ചെങ്കിലും കുതറിമാറിയാണ് രക്ഷപ്പെട്ടത്. എല്ലാം ദു:സ്വപ്നമായി കണ്ട് അവിടെ തന്നെ തുടരാൻ ശ്രമിച്ചെങ്കിലും വികാരി മദർ സൂപ്പീരിയറെ സ്വാധീനിച്ച് തന്നെ ഇറ്റലിയിലേക്ക് പറഞ്ഞുവിട്ടു. രണ്ട് വർഷത്തോളം അവിടെയും അദ്ധ്യാപികയായി ജോലി ചെയ്തു.

കഴിഞ്ഞ ജനുവരി ഒന്നിനാണ് തിരുവസ്ത്രം ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങണമെന്ന നിർദ്ദേശം ജനറൽ സൂപ്പീരിയർ അറിയിക്കുന്നത്. കാര്യമെന്തെന്ന് വ്യക്തമാക്കണമെന്ന് പറഞ്ഞപ്പോൾ ശാരീരികമായി കൈയ്യേറ്റത്തിന് മുതിർന്നു. എന്നിട്ടും എല്ലാം സഹിച്ച് 40 ദിവസം കൂടി അവിടെ കഴിഞ്ഞു. തനിക്ക് പറയാനുള്ളത് വീ‌ഡിയോയിൽ പകർത്തി സി.ഡിയാക്കി രഹസ്യമായി മറ്റൊരു സിസ്റ്റർക്ക് കൈമാറിയ ശേഷം ആലുവയിലെ മഠത്തിലേക്കെത്തുകയായിരുന്നു. 20ന് രാവിലെ പത്ത് മണിയോടെ ആലുവ തോട്ടക്കാട്ടുകരയിലെ മഠത്തിലെത്തിയ തന്നെ അവിടെയുള്ള മൂന്ന് പേർ ചേർന്നാണ് അകത്ത് പ്രവേശിപ്പിക്കാതെ തടഞ്ഞത്. ബാഗ് എടുത്ത് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഇവരും കാരണം  വ്യക്തമാക്കിയില്ല. തുടർന്ന് ആലുവ പൊലീസ് സ്റ്റേഷനിലെത്തി പ്രിൻസിപ്പൽ എസ്.ഐ പി.എ. ഫൈസലിനെ നേരിൽ കണ്ട് പരാതി അറിയിച്ചു.
 
വ്യക്തിപരമായ സംരക്ഷണം നൽകാമെന്നും എന്നാൽ സഭാ കാര്യത്തിൽ ഇടപെടാനാകില്ലെന്നും പറഞ്ഞ് പൊലീസ് കൈയൊഴിഞ്ഞു. പിന്നീട് രാത്രി 8.45 ഓടെ നാട്ടുകാരുടെ സഹായത്തോടെയാണ് ആലുവ ജനസേവയിൽ താത്കാലിക സംരക്ഷണമൊരുക്കിയത്. സഭയുടെ എത്ര വലിയ പീ‌ഡനം ഏൽക്കേണ്ടി വന്നാലും തിരുവസ്ത്രം ഉപേക്ഷിക്കില്ലെന്നും കന്യാസ്ത്രീയായി തന്നെ ജീവിക്കുമെന്ന നിശ്ചയ ദാർഢ്യത്തിലുമാണ് ഇവരിപ്പോഴും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.