Home » » 350 ഇന്ത്യക്കാരെ യെമനില്‍ നിന്നു രക്ഷപ്പെടുത്തി.

350 ഇന്ത്യക്കാരെ യെമനില്‍ നിന്നു രക്ഷപ്പെടുത്തി.

Written By Unknown on Wednesday, 1 April 2015 | 17:09

ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധത്തിലായ യെമനില്‍ നിന്നു രക്ഷപ്പെടുത്തി ജിബൂട്ടിയിലെത്തിച്ച 350 ഇന്ത്യക്കാരെ വ്യോമസേനയുടെ രണ്ടു വിമാനങ്ങളില്‍ നാട്ടിലെത്തിച്ചു. ഇതിലൊന്ന്‌ 166 പേരുമായി  രാത്രിയില്‍ കേരളത്തിലെത്തി. മറ്റൊന്നു മുംബൈയിലിറങ്ങി.
യെമനിലെ ഏഡനില്‍നിന്നു കപ്പല്‍ മാര്‍ഗം ജിബൂട്ടിയിലെത്തിച്ചാണ്‌ ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയത്‌. മടങ്ങിയെത്തിയവരില്‍ 206 പേര്‍ മലയാളികളാണ്‌. 40 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരും 31 പേര്‍ മഹാരാഷ്‌ട്രക്കാരും 23 പേര്‍ പശ്‌ചിമ ബംഗാള്‍ സ്വദേശികളുമാണ്‌. ഡല്‍ഹിയില്‍നിന്നുള്ള 22 പേരും ഇക്കൂട്ടത്തിലുണ്ട്‌.സൗദിയുടെ നേതൃത്വത്തില്‍ ഹൂദി വിമതര്‍ക്കെതിരേ രൂക്ഷമായ ആക്രമണം ആരംഭിച്ച്‌ ദിവസങ്ങള്‍ പിന്നിട്ടതോടെയാണു മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങിയത്‌. വൈകിയാണെങ്കിലും ഏഡന്‍ തുറമുഖത്ത്‌ പ്രവേശിക്കാന്‍ ഇന്ത്യന്‍ കപ്പലായ ഐ.എന്‍.എസ്‌. സുമിത്രയ്‌ക്ക്‌ അനുമതി ലഭിച്ചതാണ്‌ ഇന്ത്യക്കാര്‍ക്കു രക്ഷാമാര്‍ഗമൊരുക്കിയത്‌. കടല്‍ക്കൊള്ളക്കാരെ നേരിടാന്‍ മാര്‍ച്ച്‌ പതിനൊന്നു മുതല്‍ ഐ.എന്‍.എസ്‌. സുമിത്ര ഏഡന്‍ ഉള്‍ക്കടലിലുണ്ട്‌. മാര്‍ച്ച്‌ മുപ്പതിനു ഏഡന്‍ തുറമുഖത്തിന്‌ അടുത്തെത്തിയ കപ്പല്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ്‌ തുറമുഖത്ത്‌ അടുത്തത്‌. പോരാട്ടം തുടരുന്നതിനാല്‍ പ്രവേശനാനുമതി വൈകുകയായിരുന്നു. ഏഡനില്‍നിന്ന്‌ ഒഴിപ്പിച്ച 350 ഇന്ത്യക്കാര്‍ക്കു പുറമെ ബാക്കിയുള്ളവരെയും ഒഴിപ്പിക്കാന്‍ കപ്പല്‍ വീണ്ടും പുറപ്പെടുമെന്ന്‌ അധികൃതര്‍ പറഞ്ഞു. ജിബൂട്ടിയിലുള്ള ആഭ്യന്തര സഹമന്ത്രി ജനറല്‍. വി.കെ. സിങ്‌ നേരിട്ടാണ്‌ കപ്പല്‍-വിമാനമാര്‍ഗമുള്ള രക്ഷാനടപടികള്‍ ഏകോപിപ്പിക്കുന്നത്‌. "ഓപ്പറേഷന്‍ രാഹത്ത്‌" എന്ന പേരിലുള്ള അടിയന്തര രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ ഐ.എന്‍.എസ്‌ മുംബൈ, ഐ.എന്‍.എസ്‌. തര്‍ക്കാഷ്‌ എന്നീ രണ്ടു കപ്പലുകള്‍ മാര്‍ച്ച്‌ 30 പുറപ്പെട്ടിട്ടുണ്ട്‌. ഇതിനൊപ്പം രണ്ടു യാത്രാ കപ്പലുകളും ജിബൂട്ടിയിലേക്കു പുറപ്പെട്ടിട്ടുണ്ട്‌. സോമാലിയന്‍ തീരത്തുകൂടിയാണ്‌ ഈ കപ്പലുകളുടെ യാത്ര. ആവശ്യമെങ്കില്‍ കൂടുതല്‍ യുദ്ധക്കപ്പലുകള്‍കൂടി ഒഴിപ്പിക്കലിനു വിട്ടുകൊടുക്കും. നാലായിരത്തോളം ഇന്ത്യക്കാരാണു യെമനിലുള്ളത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.