Home » » സരിത എസ്.നായരുടെ കത്തിൽ ജോസ് കെ.മാണിയുടെ പേര് പി.സി.ജോർജ്

സരിത എസ്.നായരുടെ കത്തിൽ ജോസ് കെ.മാണിയുടെ പേര് പി.സി.ജോർജ്

Written By Unknown on Monday, 6 April 2015 | 22:00

കോട്ടയം: കഴിഞ്ഞ ദിവസം പുറത്ത് വന്ന സരിത എസ്.നായരുടെ കത്തിൽ ധനമന്ത്രി കെ.എം.മാണിയുടെ മകൻ ജോസ് കെ.മാണിയുടെ പേര് ഉണ്ടെന്ന് ചീഫ് വിപ്പ് പി.സി.ജോർജ് പറഞ്ഞു. സരിതയുടെ കത്തിനെക്കുറിച്ച് തനിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നതായും മകന് പേരുദോഷം വരാതിരിക്കുവാൻ ശ്രദ്ധിക്കണമെന്ന്  മാസങ്ങൾക്കു മുമ്പേ താൻ കെ.എം.മാണിയോട് പറഞ്ഞിരുന്നുവെന്നും മകനെ ഗുണദോഷിക്കേണ്ട പിതാവ് മാണി തന്നോട് മോശമായി പെരുമാറിയെന്നും ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സരിത തന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ താൻ താൽപര്യം കാണിച്ചില്ല. നിർബന്ധിച്ചപ്പോൾ കാണാൻ തയ്യാറായി. പർദ്ദയിട്ട് ഒരു വ്യവസായിക്കൊപ്പമാണ് സരിത തന്നെ കാണാൻ വന്നത്. അന്നാണ് കത്ത് നൽകിയത്. ആ കത്ത് വായിച്ചപ്പോൾ മനസിൽ ഇടിമുഴക്കമാണ് ഉണ്ടായത്. വായിച്ച ശേഷം കത്ത് സരിതയ്ക്ക് തന്നെ മടക്കി നൽകി. കത്തിലെ കൈയക്ഷരം സരിതയുടേത് തന്നെയാണ്. കത്ത് താൻ പുറത്തു വിട്ടിട്ടില്ല. താൻ യു.ഡി.എഫിൽ നിന്ന് പുറത്ത് പോകണം എന്നാഗ്രഹിക്കുന്നവരാണ് ഇപ്പോൾ ഈ കത്ത് പുറത്ത് വിട്ടതിന് പിന്നിൽ. കത്തിനെ കുറിച്ച പൊലീസല്ല അന്വേഷിക്കേണ്ടത്,​ സി.ബി.ഐ ആ ണെന്നും ജോർജ് പറഞ്ഞു. മാണിക്കും മകനും തന്നോടുള്ള വൈരാഗ്യത്തിന് കാരണം സരിതയുടെ കത്താണ്. 
പണം നല്കി കേസ് നേരത്തെ തന്നെ ഒതുക്കിയിരുന്നതാണ്. ഇപ്പോൾ കത്തിന്റെ രണ്ടുപേജ് പുറത്തുവന്നതിനു പിന്നിൽ താനല്ലെന്ന് എല്ലാവർക്കുമറിയാം. കത്ത് നേരത്തെ കണ്ടതാണ്. ഇതിന്റെ മുഴുവൻ കോപ്പികളും കേരള കോൺഗ്രസിലെ ഒരു ഗ്രൂപ്പിന്റെ ഉന്നതന്റെ പക്കലുണ്ടെന്നും ജോർജ് വ്യക്തമാക്കി. തന്നെ പേടിപ്പിക്കാൻ ആരും നോക്കണ്ട. തന്റെ രാഷ്ട്രീയ ജീവിതം മാണിയുടെ ഔദാര്യമല്ല. താനില്ലായിരുന്നെങ്കിൽ മാണി കഴിഞ്ഞ തവണ പാലയിൽ ജയിക്കില്ലായിരുന്നു. തന്റെ പ്രവർത്തനത്തിന്റെ ഫലമാണ് മാണിയുടെ ഇപ്പോഴത്തെ മന്ത്രി പദം. ധനമന്ത്രിയായപ്പോൾ മുതൽ ബഡ്ജറ്റ് വിറ്റ് കാശാക്കുന്ന മാണി ഇക്കുറി പാലായിൽ ജയിക്കുന്നത് കാണാമെന്ന്  ജോർജ് വെല്ലുവിളിച്ചു. ജോസ് കെ.മാണിയെക്കുറിച്ച് കത്തിൽ ആരോപിക്കുന്ന കാര്യങ്ങൾ സിബിഐ അന്വേഷിക്കണം. കേരളാ ഡി.ജി.പിയെ തനിക്ക് വിശ്വാസമില്ലെന്നും ജോർജ് പറഞ്ഞു. 
മാണിക്ക് ദുഷ്ടമനസാണ്. ധാർമികത അദ്ദേഹത്തിന്റെ അടുത്ത് കൂടി പോയിട്ടില്ല.  കേരളാ കോൺഗ്രസിൽനിന്നും തന്നെ പുറത്താക്കിയില്ലെങ്കിൽ മാണിയെ പുറത്താക്കും. ഒരു മിനിട്ടുകൊണ്ട് തീർക്കാവുന്ന പ്രശ്‌നങ്ങളെയുള്ളൂ കേരള കോൺഗ്രസ് എമ്മിൽ. പി.സി.ജോർജിനെയും കൂടെയുള്ള മെമ്പർമാരെയും കേരളാ കോൺഗ്രസിൽ നിന്നും പുറത്താക്കിയെന്ന പ്രസ്താവനയോടെ പ്രശ്‌നങ്ങൾ തീരും. തന്നെ പുറത്താക്കിയില്ലെങ്കിൽ മാണിയെ താൻ പുറത്താക്കും. ഇതിനായി 2000 പേരുള്ള കേരളാ കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി തിരുനക്കര മൈതാനത്ത് നടത്തും. അതിൽ 600 പേർ മാത്രമാണ് മാണിയുടേതായി ഉള്ളത്. ഇവരിൽ പലരും തന്റെയൊപ്പം നിൽക്കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.