Home » » കെ.എം.മാണിയെ വിജിലൻസ് ചോദ്യംചെയ്തു.

കെ.എം.മാണിയെ വിജിലൻസ് ചോദ്യംചെയ്തു.

Written By Unknown on Friday, 8 May 2015 | 17:50

തിരുവനന്തപുരം: ബാർകോഴക്കേസിൽ പ്രതിചേർക്കപ്പെട്ട ധനമന്ത്രി കെ.എം.മാണിയെ വിജിലൻസ് വീണ്ടും ചോദ്യംചെയ്തു. ചരക്കു സേവന നികുതി (ജി.എസ്.ടി) ചർച്ചചെയ്യാൻ കോവളത്ത് ചേർന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിനു ശേഷമാണ് പഞ്ചനക്ഷത്രഹോട്ടലിലെത്തി വിജിലൻസ് ഉദ്യോഗസ്ഥർ മാണിയെ ചോദ്യംചെയ്തത്.
കോഴയിടപാട് പൂർണമായി നിഷേധിച്ചുള്ള മൊഴിയാണ് മാണി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് സൂപ്രണ്ട് ആർ.സുകേശന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ഏഴിന് തുടങ്ങിയ ചോദ്യംചെയ്യൽ ഒരുമണിക്കൂറിലേറെ നീണ്ടു.

2014 മാർച്ച് 22, 31, ഏപ്രിൽ രണ്ട് തീയതികളിൽ ബാറുടമകൾ വന്നുകണ്ടിരുന്നോ പണമോ പാരിതോഷികമോ കൈമാറിയോ തുടങ്ങിയ അമ്പതോളം ചോദ്യങ്ങളാണ് മാണിയോട് വിജിലൻസ് ഉദ്യോഗസ്ഥർ ചോദിച്ചത്. ഔദ്യോഗിക വസതിയിലും പാലായിലെ വീട്ടിലും നിരവധിയാളുകൾ തന്നെ കാണാനെത്താറുണ്ടെന്നും ആരെല്ലാമാണ് വന്നതെന്ന് ഓർമ്മിക്കാനാവില്ലെന്നും മാണി പറഞ്ഞു. ഒരു വർഷത്തിനു മുൻപുള്ള കാര്യമാണ്. സന്ദർശകരെയെല്ലാം ഓർത്തെടുക്കാൻ പ്രായം അനുവദിക്കുന്നില്ല. പക്ഷേ ബാറുടമകളിൽ നിന്ന് പണമോ സമ്മാനങ്ങളോ കൈപ്പറ്റിയിട്ടില്ല. താൻ പണം വാങ്ങുന്നത് കണ്ടുവെന്ന് പറയുന്ന ബിജുരമേശിന്റെ ഡ്രൈവർ അമ്പിളിയെ അറിയില്ല. അയാൾ ഇതുവരെ തന്റെ വീട്ടിൽ വന്നിട്ടില്ല. ബിജു രമേശിന്റെ കറുത്ത ടൊയോട്ട എറ്റിയോസ് കാർ 2014 ഏപ്രിൽ രണ്ടിന് പുലർച്ചെ ഔദ്യോഗിക വസതിയിലെത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ തന്റെ വീട്ടിൽ അങ്ങനെയൊരു വാഹനം വന്നിട്ടില്ലെന്നായിരുന്നു മാണിയുടെ മറുപടി. തന്റെ വീട്ടിൽ ചെക്ക്‌പോസ്റ്റില്ല. ക്ലിഫ്ഹൗസിലെ പ്രധാന ഗേറ്റിലാണ് പൊലീസ് ഔട്ട്‌പോസ്റ്റുള്ളത്. പ്രധാനഗേറ്റ് കടന്നാൽ നിരവധി മന്ത്രിമാരുടെ വീടുകളുണ്ട്. തന്റെ വീട്ടിലേക്കാണ് ബിജുരമേശിന്റെ വാഹനമെത്തിയതെന്ന് പറയാനാവില്ല.

ബാർ ലൈസൻസുകൾ പുതുക്കുന്നതിൽ നിയമാനുസൃതമായ നിലപാടാണ് താൻ സ്വീകരിച്ചത്. മന്ത്രിസഭായോഗത്തിലും ഇതേനിലപാടായിരുന്നു സ്വീകരിച്ചത്. ബാറുടമകളിൽ നിന്ന് കോഴയോ തിരഞ്ഞെടുപ്പ് ഫണ്ടോ പാർട്ടിക്കുള്ള സഹായമോ വാങ്ങിയിട്ടില്ല. പാലായിലെ വസതിയിൽ നൂറുകണക്കിന് പേരാണ് വരാറുള്ളത്. ജനപ്രതിനിധി എന്ന നിലയിൽ വിവിധ ആവശ്യങ്ങൾക്കായി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ എത്തും. അവർക്ക് കഴിയുന്ന സഹായം ചെയ്തുകൊടുക്കാറുണ്ട്. എന്നാൽ, എല്ലാവരെയും ഓർത്തുവയ്ക്കാൻ സാധിക്കില്ലല്ലോയെന്ന് വിജിലൻസ് ഉദ്യോഗസ്ഥരോട് മാണി തിരിച്ചുചോദിച്ചു. തനിക്കെതിരേയുള്ളത് രാഷ്ട്രീയമായ ആരോപണമാണ്. ബാറുകൾക്കെതിരായി ശക്തമായ നിലപാട് എടുത്തിട്ടുള്ള പാർട്ടിയാണ് കേരളകോൺഗ്രസ്. അതിനാൽ ധാരാളം ശത്രുക്കളുണ്ട്. അങ്ങനെയുണ്ടായ അടിയൊഴുക്കുകളാണ് ബാർകോഴ വിവാദത്തിൽ ചെന്നെത്തിയത്
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.