തിരുവനന്തപുരം: സർക്കാർ പ്രവർത്തനത്തിൽ തിരുത്തലുകൾ വേണമെന്നും അല്ലെങ്കിൽ തിരിച്ചടി നേരിടുമെന്നുമുള്ള ഐ ഗ്രൂപ്പ് വിമർശനം തന്നെയാണ് ഫലത്തിൽ കെ.പി.സി.സി നേതൃ യോഗത്തിൽ കെ.പി.പി.സി പ്രസിഡന്റ് വി.എം. സുധീരൻ ഉന്നയിച്ചത്.
സർക്കാർ തിരുത്തണമെന്ന സുധീരന്റെ നിലപാടിനെ ഐ ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും പിന്തുണച്ചു. എന്നാൽ പൊതുവായ അഭിപ്രായം എന്നതിന് അപ്പുറം ഇത് ഗൗരവമായെടുക്കാതെ വിടുകയായിരുന്നു എ ഗ്രൂപ്പ് നേതൃത്വം.
സർക്കാർ തിരുത്തണമെന്ന സുധീരന്റെ നിലപാടിനെ ഐ ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും പിന്തുണച്ചു. എന്നാൽ പൊതുവായ അഭിപ്രായം എന്നതിന് അപ്പുറം ഇത് ഗൗരവമായെടുക്കാതെ വിടുകയായിരുന്നു എ ഗ്രൂപ്പ് നേതൃത്വം.
സർക്കാരിന്റെ പ്രതിച്ഛായയും മേഖലാജാഥകൾ മാറ്റിവയ്ക്കണമെന്ന കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ നിലപാടുമാണ് ഇന്നലത്തെ യോഗം ചർച്ച ചെയ്‌തത്. രണ്ടിലും സുധീരൻ ഐ ഗ്രൂപ്പിനൊപ്പമായിരുന്നു.
ജാഥകൾ മാറ്റിവയ്ക്കണമെന്ന മന്ത്രി കെ.എം.മാണിയുടെ ആവശ്യം യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചനാണ് യോഗത്തിൽ ഉന്നയിച്ചത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി മൗനം പാലിച്ചപ്പോൾ മാണിയുടെ ആവശ്യം പരിഗണിക്കണമെന്ന നിലപാടിലായിരുന്നു വൈസ് പ്രസിഡന്റ് എം.എം. ഹസൻ. ഘടകകക്ഷികളുടെ വികാരം മുന്നണിയും പ്രധാന പാർട്ടിയായ കോൺഗ്രസും മാനിക്കണമെന്നും പറഞ്ഞു. എന്നാൽ അത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്നും സർക്കാരിന്റെയും പാർട്ടിയുടെയും പ്രതിച്ഛായ മോശമാകുമെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനം പുനഃപരിശോധിക്കേണ്ടതില്ലെന്ന നിലപാടാണ് സുധീരനും സ്വീകരിച്ചത്. പാർട്ടിയുടെ നിലപാട് അറിയിക്കാമെന്നും ജാഥ മാറ്റിവയ്ക്കണമെങ്കിൽ അത് യു.ഡി.എഫ് തന്നെ തീരുമാനിക്കട്ടെയെന്നും സുധീരൻ നിർദ്ദേശിച്ചു. അഴിമതിക്കെതിരെയാണ് പാർട്ടിയുടെ നിലപാട് എന്ന് തെളിയിക്കാൻ അതാവശ്യമാണെന്ന പൊതു അഭിപ്രായമാണ് യോഗത്തിൽ ഉണ്ടായത്. അഴിമതിയാരോപണം മൂലം മുന്നണി ജാഥ മാറ്റിവയ്ക്കുന്നത് അഴിമതി അനുകൂല നിലപാടാണ് പാർട്ടിക്കെന്ന ചീത്തപ്പേരുണ്ടാക്കുമെന്നും സുധീരൻ പറഞ്ഞു.
അടുത്തടുത്ത് മൂന്ന് തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ സർക്കാർ ഇത്തരത്തിൽ പോയാൽ പോരെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ഉടനീളം കൂടുതൽ സംസാരിക്കാതിരുന്ന മുഖ്യമന്ത്രി എക്സിക്യൂട്ടിവ് കഴിഞ്ഞയുടൻ സ്ഥലംവിട്ടു. 12ന് യു.ഡി.എഫ് യോഗം ചേരുന്ന കാര്യവും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞില്ല. യു.ഡി.എഫ് ചേരുന്ന കാര്യം അറിയില്ലെന്നാണ് വി.എം. സുധീരൻ പിന്നീട് പറഞ്ഞത്. സേവാദൾ യോഗത്തിൽ പങ്കെടുക്കാൻ മന്ത്രി രമേശ് ചെന്നിത്തലയും ഒരു പ്രവർത്തകന്റെ മരണത്തിൽ പങ്കെടുക്കാനുണ്ടെന്ന് അറിയിച്ച് വി.ഡി.സതീശനും പോയി.








