Home » » അനാഥാലയങ്ങള്‍ക്കെതിരേ 66 കേസുകള്‍

അനാഥാലയങ്ങള്‍ക്കെതിരേ 66 കേസുകള്‍

Written By Unknown on Tuesday, 4 February 2014 | 20:39

 
തിരുവനന്തപുരം: അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും താമസിക്കുന്ന കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതുള്‍പ്പെടെ കഴിഞ്ഞ പത്തു കൊല്ലത്തിനിടയില്‍ 66 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണെ്‌ടന്ന്‌ സ്റ്റേറ്റ്‌ ക്രൈം റെക്കാര്‍ഡ്‌സ്‌ ബ്യൂറോ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളതു തിരുവനന്തപുരത്താണ്‌- ഒമ്പത്‌. മലപ്പുറത്താണ്‌ കുറവ്‌- ഒന്ന്‌.

അനാഥാലയ നടത്തിപ്പിലെ തട്ടിപ്പുകളെ കുറിച്ച്‌ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ്‌ ജെ.ബി. കോശി ഉത്തരവിട്ട അന്വേഷണത്തിന്റെ ഭാഗമായാണ്‌ ക്രൈം റെക്കോര്‍ഡ്‌സ്‌ ബ്യൂറോ വിവരങ്ങള്‍ കൈമാറിയത്‌.

ഇവയില്‍ ബഹുഭൂരിപക്ഷം കേസുകളിലും കുട്ടികളെ കണെ്‌ടത്താനോ പ്രതികളെ പിടികൂടാനോ പോലീസിന്‌ കഴിഞ്ഞിട്ടില്ല. കാണാതായ കുട്ടികളുടെ വിലാസം പോലും അനാഥാലയങ്ങളുടെ കൈവശമില്ലെന്ന്‌ ജസ്‌റ്റീസ്‌ ജെ.ബി. കോശി നടപടിക്രമത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളില്‍ 87 എണ്ണത്തിന്‌ സര്‍ക്കാര്‍ അംഗീകാരമില്ലെന്ന്‌ ഓര്‍ഫനേജ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ കമ്മീഷനെ അറിയിച്ചു. മൊത്തം 1107 അനാഥാലയങ്ങളാണു സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നത്‌. അനാഥാലയങ്ങളിലെ അന്തേവാസികളുടെ കണക്ക്‌ ഓര്‍ഫനേജ്‌ കണ്‍ട്രോള്‍ ബോര്‍ഡില്‍ ലഭ്യമല്ല.

കേരള സ്റ്റേറ്റ്‌ (ഓര്‍ഫനേജ്‌ ആന്‍ഡ്‌ ചാരിറ്റബിള്‍ ഹോംസ്‌) ബോര്‍ഡ്‌ ഓഫ്‌ കണ്‍ട്രോള്‍ റൂള്‍സ്‌ അനുസരിച്ച്‌ എല്ലാ അനാഥാലയങ്ങളിലും പ്രവേശന രജിസ്റ്ററും ഹാജര്‍ രജിസ്റ്ററും സൂക്ഷിച്ചിരിക്കണം. ശരിയായ രജിസ്റ്റര്‍ സൂക്ഷിച്ചിരുന്നെങ്കില്‍ അന്തേവാസികളുടെ കണക്കുകള്‍ ലഭ്യമാകുമായിരുന്നതായി ജസ്റ്റീസ്‌ കോശി പറഞ്ഞു. വ്യക്തമായ കണക്കുണെ്‌ടങ്കില്‍ കള്ളരേഖയുണ്‌ടാക്കി കൂടുതല്‍ സംഭാവന പിരിക്കാന്‍ സാധിക്കുകയില്ലെന്നും കമ്മീഷന്‍ ചൂണ്‌ടിക്കാണിച്ചു.

മൂന്നു മാസത്തിനകം അനാഥാലയങ്ങളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഓര്‍ഫനേജ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ കമ്മീഷന്‍ സമര്‍പ്പിക്കണമെന്ന്‌ ജസ്റ്റീസ്‌ ജെ.ബി. കോശി നടപടിക്രമത്തില്‍ പറഞ്ഞു. കമ്മീഷന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിഐജി എസ്‌. ശ്രീജിത്തിനാണ്‌ അന്വേഷണ ചുമതല. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.