Home » » സോഷ്യലിസ്റ്റ്‌ ജനത ജനതാദളില്‍ ലയിച്ചു

സോഷ്യലിസ്റ്റ്‌ ജനത ജനതാദളില്‍ ലയിച്ചു

Written By Unknown on Tuesday, 4 February 2014 | 20:28

 പാലക്കാട്‌: രാജ്യം ഇന്നു മൂന്നാം ബദലിനായി ദാഹിക്കുകയാണെന്നു മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍-എസ്‌ ദേശീയ പ്രസിഡന്റുമായ എച്ച്‌.ഡി. ദേവഗൗഡ. പാലക്കാട്‌ ചെറിയകോട്ട മൈതാനത്തു നടന്ന സോഷ്യലിസ്റ്റ്‌ ജനത (കൃഷ്‌ണന്‍കുട്ടി വിഭാഗം) - ജനതാദള്‍ -എസ്‌ ലയനസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍ഡിഎയും യുപിഎയും മാറിമാറി ഭരിച്ചിട്ടും ഇവര്‍ രാജ്യത്തിനു സമ്മാനിച്ചതു വികലമായ നയങ്ങളാണ്‌. ഇതിന്റെ ദുരന്തമാണു ജനം ഇന്ന്‌ അനുഭവിച്ചുകൊണ്‌ടിരിക്കുന്നത്‌.

സമ്പന്നര്‍ക്കും കോര്‍പറേറ്റുകള്‍ക്കുമായാണ്‌ ആനുകൂല്യങ്ങളും പ്രഖ്യാപനങ്ങളുമുണ്‌ടാകുന്നത്‌. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കുമായുള്ള നയപരിപാടികളാണ്‌ ഉണ്‌ടാകേണ്‌ടത്‌. ഇതിന്‌ ആദ്യം ജനങ്ങളുടെ വിശ്വാസം നേടിയെടുക്കണം. ആരാണ്‌ ഈ രാജ്യത്തു പ്രവര്‍ത്തിക്കുന്നതെന്ന്‌ അറിയാന്‍ ജനം കാതോര്‍ത്തിരിക്കുകയാണ്‌.

രാജ്യത്തെ 70 ശതമാനം വരുന്ന കാര്‍ഷികമേഖല തകര്‍ന്നുകൊണ്‌ടിരിക്കുകയാണ്‌. ഇതിനെ സംരക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ക്കും കഴിഞ്ഞില്ല. ഇതിനൊരു പരിഹാരമായിട്ടായിരിക്കണം മൂന്നാം മുന്നണി വരേണ്‌ടതെന്നു ദേവഗൗഡ പറഞ്ഞു.

കൃഷ്‌ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ സ്വന്തം വീട്ടിലേക്കു തിരിച്ചുവന്നിരിക്കുകയാണ്‌. പ്രസ്ഥാനത്തിലേക്കു തിരിച്ചുവരുന്നവര്‍ ഭടന്മാരെപ്പോലെയാണ്‌. ചിട്ടയായ പ്രവര്‍ത്തനം വേണ്‌ടതുണ്‌ട്‌. നേതാവിന്റെ ഉത്തരവാദിത്വങ്ങളും നിര്‍ദേശങ്ങളും അറിഞ്ഞുപ്രവര്‍ത്തിക്കേണ്‌ടവരാണ്‌. കൃഷ്‌ണന്‍കുട്ടിക്കു പുറമെ മാത്യു ടി.തോമസ്‌, സി.കെ.നാണു തുടങ്ങിയ സീനിയര്‍ നേതാക്കളുടെ കീഴിലുള്ള പ്രസ്ഥാനത്തില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു.
 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.