Home » » നിതാഖത്തില്‍ കുടുങ്ങി സൗദിയില്‍ ദുരിതമനുഭവിച്ചിരുന്ന ഇന്ത്യാക്കാര്‍ക്ക്‌ മോചനം.

നിതാഖത്തില്‍ കുടുങ്ങി സൗദിയില്‍ ദുരിതമനുഭവിച്ചിരുന്ന ഇന്ത്യാക്കാര്‍ക്ക്‌ മോചനം.

Written By Unknown on Thursday, 6 March 2014 | 20:20

ന്യൂഡല്‍ഹി* നിതാഖത്തില്‍ കുടുങ്ങി സൗദിയില്‍ ദുരിതമനുഭവിച്ചിരുന്ന ഇന്ത്യാക്കാരില്‍ പത്തു പേര്‍ക്ക്‌ മോചനം. ഇന്ത്യന്‍ എംബസി ഇടപെട്ടാണ്‌ ഇവര്‍ക്കു നാട്ടിലേയ്‌ക്ക്‌ മടങ്ങുന്നതിനുള്ള സൗകര്യമൊരുക്കിയത്‌. എംബസിയില്‍ റജിസ്‌റ്റര്‍ ചെയ്‌ത മലയാളികളുള്‍പ്പെടെയുള്ളവര്‍ സൗദിയില്‍ കുടങ്ങിക്കിടക്കുന്നതായി മനോരമ ന്യൂസ്‌ പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്നാണ്‌ നടപടി.

നിതാഖത്ത്‌ മൂലം തൊഴില്‍ നഷ്‌ടപ്പെടുകയും തുടര്‍ന്നു സ്വദേശത്തേയ്‌ക്കു മടങ്ങുന്നതിനായി ഇന്ത്യന്‍ എംബസില്‍ റജിസ്‌റ്റര്‍ ചെയ്യുകയും ചെയ്‌ത 168 ഇന്ത്യാക്കാര്‍ സൗദിയില്‍ കുടുങ്ങിക്കിടക്കുന്നതായി കഴിഞ്ഞ ദിവസം മനോരമ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

റിയാദിലുള്ള എംബസിയില്‍ രജിസ്‌റ്റര്‍ ചെയ്‌തവരാണ്‌ ബത്‌ഹയിലെ ക്യാംപിലും ശുമേശി ജയിലിലുമായി കുടുങ്ങിക്കിടക്കുന്നത്‌. വാര്‍ത്ത പുറത്തുവന്ന ദിവസം തന്നെ ഇന്ത്യന്‍ എംബസി ഡിസിഎം ക്യാംപിലെത്തുകയും ഉടന്‍ നടപടി സ്വീകരിക്കുമെന്ന്‌ ഉറപ്പ്‌ നല്‍കുകയും ചെയ്‌തു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ കുടുങ്ങിക്കിടന്ന പത്ത്‌ പ്രവാസികള്‍ക്ക്‌ എക്‌സിറ്റ്‌ പാസ്‌ അനുവദിച്ചത്‌.

ആന്ധ്രാപ്രദേശ്‌, തമിഴ്‌നാട്‌, ഉത്തര്‍പ്രദേശ്‌ എന്നീ സംസ്‌ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ്‌ പാസ്‌ ലഭിച്ചത്‌. ക്യാംപിലുള്ള നാലുപേരുടെ കൂടെ എക്‌സിറ്റ്‌ നടപടികള്‍ പുരോഗമിക്കുകയാണ്‌. പത്ത്‌ പേര്‍ക്ക്‌ സ്വദേശത്തേയ്‌ക്ക്‌ മടങ്ങാനുള്ള അനുമതി ലഭിച്ചത്‌ ശുഭ സൂചനയായിട്ടാണ്‌ കാണുന്നതെന്ന്‌ സൗദിയില്‍ കുടങ്ങിക്കിടക്കുന്ന പ്രവാസികള്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.