കോട്ടയം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരടുവിജ്ഞാപനം പുറത്തുവരാനിരിക്കെ സീറ്റുവിഭജനം സംബന്ധിച്ച ഉഭയകക്ഷിചര്‍ച്ച വേണ്ടെന്ന് കെ.എം.മാണി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. ഉന്നതാധികാരി സമിതി യോഗത്തിനുശേഷം നടത്താന്‍ നിശ്ചയിച്ചിരുന്ന സീറ്റുചര്‍ച്ച ഇതേത്തുടര്‍ന്ന് മാറ്റിവച്ചു.
ജോസഫ് വിഭാഗക്കാരായ രണ്ട്മുന്‍ എം.എല്‍.എമാരാണ് രാജിയിലൂടെ പ്രതിഷേധം അറിയിച്ചത്. ഡോ.കെ.സി.ജോസഫ് പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍ പദവി രാജിവച്ചപ്പോള്‍ മൂവാറ്റുപുഴ എം.എല്‍.എ ആയിരുന്ന പി.സി.ജോസഫ് കേരള ഫീഡ്‌സ് ചെയര്‍മാന്‍സ്ഥാനം രാജി വയ്ക്കുന്നതായാണറിയിച്ചത്.
ഒരു ഘട്ടത്തില്‍ ജോസഫ്‌വിഭാഗം ഉന്നതാധികാര സമിതിയോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന സൂചനയുണ്ടായെങ്കിലും എട്ടുമണിയോടെ ഫ്രാന്‍സിസ്‌ജോര്‍ജ്, ആന്റണി രാജു, മോന്‍സ്‌ജോസഫ് എം.എല്‍.എ എന്നിവര്‍ എത്തി. തൊട്ടുപിന്നാലെ മന്ത്രി പി.ജെ.ജോസഫും.
ഓഫീസ് മെമ്മോറാണ്ടത്തിന് നിയമസാധുതയില്ലെന്നും കരടുവിജ്ഞാപനംതന്നെ വേണമെന്നും യോഗം തുടങ്ങുംമുമ്പ് കെ.എം.മാണി വ്യക്തമാക്കി. എത്രയുംവേഗം കരടുവിജ്ഞാപനം പുറത്തിറക്കണമെന്ന് എ.കെ.ആന്റണി അടക്കമുള്ള നേതാക്കളോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കരടുവിജ്ഞാപനം വരുമെന്നാണ് പ്രതീക്ഷ. എന്നാല്‍ രണ്ടുദിവസത്തിനകം വരുമെന്ന പ്രതീക്ഷയില്ല.
കരടുവിജ്ഞാപനം വരാത്തിടത്തോളം മറ്റുചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല.സീറ്റുചര്‍ച്ചയുംമറ്റും അതിനുശേഷം മതിയെന്നാണ് പാര്‍ട്ടി നിലപാട്. അതുകൊണ്ടാണ് ചര്‍ച്ച മാറ്റിവയ്ക്കാന്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ളവരോടാവശ്യപ്പെട്ടത്.
കരടുവിജ്ഞാപനം വരാതെ സീറ്റുചര്‍ച്ച നടത്തുന്നതു കൊണ്ട്പ്രയോജനമില്ലെന്ന് നേരത്തേ ആന്റണി രാജുവും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസ്ഒറ്റക്കെട്ടാണെന്നും 64 ല്‍ പാര്‍ട്ടിരൂപംകൊണ്ടതുമുതല്‍ പാര്‍ട്ടി കര്‍ഷകര്‍ക്കുവേണ്ടിയാണ് നിലകൊണ്ടതെന്നും മാണി വ്യക്തമാക്കി.







