Home » » എ.പി-ഇ.കെ. വിഭാഗങ്ങള്‍ തമ്മിലുണ്‌ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്കു വെട്ടേറ്റു. നാലുപേര്‍ക്കു പരിക്ക്‌.

എ.പി-ഇ.കെ. വിഭാഗങ്ങള്‍ തമ്മിലുണ്‌ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്കു വെട്ടേറ്റു. നാലുപേര്‍ക്കു പരിക്ക്‌.

Written By Unknown on Friday, 7 March 2014 | 18:27

കാസര്‍ഗോഡ്‌: മാണിമൂല ജുമുഅ മസ്‌ജിദില്‍ എ.പി-ഇ.കെ. വിഭാഗങ്ങള്‍ തമ്മിലുണ്‌ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്കു വെട്ടേറ്റു. നാലുപേര്‍ക്കു പരിക്ക്‌. ഇ.കെ വിഭാഗം സുന്നി പ്രവര്‍ത്തകനും എസ്‌.വൈ.എസ്‌ കുറ്റിക്കോല്‍ പഞ്ചായത്ത്‌ പ്രസിഡന്റും ലീഗ്‌ നേതാവുമായ അബ്ദുല്‍ഖാദര്‍ ഹാജി(40)ക്ക്‌ തലയ്‌ക്ക്‌ വെട്ടേറ്റു. കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എ.പി വിഭാഗം പ്രവര്‍ത്തകരായ മാണിമൂലയിലെ എം. ഹമീദ്‌(48), ജാഫര്‍(20), പി എം ഹമീദ്‌(45), നൗഫല്‍(21) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ ചെങ്കള ഇ.കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക്‌ ജുമുഅ ഖുതുബ പ്രഭാഷണത്തിനിടയില്‍ പള്ളിക്കു അകത്ത്‌ ഇരിക്കുമ്പോള്‍ പിന്നില്‍ നിന്നു എത്തിയ നാലുപേര്‍ വടിവാള്‍ കൊണ്‌ടു വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു ആശുപത്രിയില്‍ കഴിയുന്ന ഇ.കെ വിഭാഗം പ്രവര്‍ത്തകന്‍ അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

എന്നാല്‍ ജുമുഅ ഖുതുബക്കിടയില്‍ ഒരു സംഘം ഇ.കെ വിഭാഗം പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന്‌ പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്ന എ.പി വിഭാഗം പ്രവര്‍ത്തകര്‍ പറഞ്ഞു. ഇരുവിഭാഗങ്ങള്‍ അവകാശ തര്‍ക്കം ഉന്നയിച്ചതിനെ തുടര്‍ന്നു മാണിമൂല ഖിളര്‍ ജുമാമസ്‌ജിദില്‍ ചില മധ്യസ്ഥരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്‌ച്ച ഇ.കെ വിഭാഗത്തിലെ ഖത്തീബും അടുത്ത വെള്ളിയാഴ്‌ച എ.പി വിഭാഗത്തിലെ ഖത്തീബും ജുമുഅക്ക്‌ നേതൃത്വം നല്‍കാന്‍ ധാരണയാക്കിയിരുന്നു.

ഇന്നലെ ഇ.കെ വിഭാഗത്തിനായിരുന്നു ഖുത്തുബ നടത്താനുള്ള അവസരം. ഇതിനിടയിലാണു സംഘര്‍ഷം ഉടലെടുത്തത്‌. സംഘര്‍ഷത്തെ തുടര്‍ന്ന്‌ പള്ളിയില്‍ ഇന്നലെ ജുമുഅ മുടങ്ങി. പോലീസെത്തി പള്ളി സീല്‍ ചെയ്‌തു. കഴിഞ്ഞ കുറേനാളായി ഖാസിയെ നിയമിച്ചതുമായി ബന്ധപ്പെട്ടു ബന്തടുക്ക, പടുപ്പ്‌, മാണിമൂല മേഖലകളില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ പ്രവര്‍ത്തനത്തിലായിരുന്നു. ഇതാണു സംഘര്‍ഷത്തിന്‌ കാരണമായത്‌.

ആശുപത്രിയില്‍ കഴിയുന്ന അബ്ദുള്‍ഖാദറിനെ സംയുക്ത ഖാസി പ്രഫ. ആലിക്കുട്ടി മുസ്‌്‌ല്യാര്‍ അടക്കമുള്ളവര്‍ സന്ദര്‍ശിച്ചു. പള്ളിക്കു പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്‌ട്‌. ബേഡകം പോലീസ്‌ കേസെടുത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.