Home » » ദേശീയതലത്തില്‍ യു.പി.എയ്‌ക്കൊപ്പവും സംസ്ഥാനത്ത് യു.ഡി.എഫിനൊപ്പവും ഉറച്ചുനില്‍ക്കും ആര്‍.എസ്.പി.

ദേശീയതലത്തില്‍ യു.പി.എയ്‌ക്കൊപ്പവും സംസ്ഥാനത്ത് യു.ഡി.എഫിനൊപ്പവും ഉറച്ചുനില്‍ക്കും ആര്‍.എസ്.പി.

Written By Unknown on Sunday, 9 March 2014 | 18:52

തിരുവനന്തപുരം: ദേശീയതലത്തില്‍ യു.പി.എയ്‌ക്കൊപ്പവും സംസ്ഥാനത്ത് യു.ഡി.എഫിനൊപ്പവും ഉറച്ചുനില്‍ക്കണമെന്ന ഉപാധിയോടെ ആര്‍.എസ്.പിയെ ഐക്യമുന്നണി സംവിധാനത്തിലേക്ക് കൊണ്ടുവരാന്‍ ധാരണയായി.

കോണ്‍ഗ്രസ് വെച്ച ഈ ഉപാധി ആര്‍.എസ്.പി. നേതാക്കള്‍ അംഗീകരിച്ചതോടെയാണ് യു.ഡി.എഫിലേക്കുള്ള അവരുടെ വരവിന് കളമൊരുങ്ങിയത്. തിങ്കളാഴ്ച ചേരുന്ന കെ.പി.സി.സി. എക്‌സിക്യൂട്ടീവും ചൊവ്വാഴ്ച ചേരുന്ന യു.ഡി.എഫ്. നേതൃയോഗവും ആര്‍.എസ്.പിയെ പുതിയ ഘടകകക്ഷിയാക്കുന്നതിന് അംഗീകാരം നല്‍കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍, യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി ആര്‍.എസ്.പി. നേതാക്കളായ വി.പി. രാമകൃഷ്ണ പിള്ള, എ.എ. അസീസ്, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ ക്ലിഫ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. മന്ത്രി ഷിബു ബേബിജോണും ചര്‍ച്ചയില്‍ പങ്കാളിയായി. വൈകിട്ട് ആറിന് തുടങ്ങിയ ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു.

രണ്ട് ഉപാധികളാണ് കോണ്‍ഗ്രസ് നേതൃത്വം ആര്‍.എസ്.പി.ക്ക് മുമ്പില്‍വെച്ചത്. യു.ഡി.എഫ്. പിന്തുണയോടെ ജയിച്ച് പാര്‍ലമെന്റിലെത്തിയാല്‍ യു.പി.എ. സംവിധാനത്തിന്റെ ഭാഗമായി പ്രേമചന്ദ്രന്‍ പ്രവര്‍ത്തിക്കണം. സമാന്തരമായി നിയമസഭയില്‍ ആര്‍.എസ്.പി. എം. എല്‍.എമാര്‍ യു.ഡി.എഫിന്റെ ഭാഗമാകും. ഷിബു ബേബി ജോണിന്റെ ആര്‍.എസ്.പി. മാതൃസംഘടനയായ ആര്‍. എസ്.പിയില്‍ വൈകാതെ ലയിക്കാന്‍ സംവിധാനമൊരുക്കണം. ഈ രണ്ടു നിബന്ധനകളും അംഗീകരിക്കുന്നതായി ആര്‍.എസ്.പി. നേതാക്കള്‍ അറിയിച്ചു.

അഖിലേന്ത്യാ പാര്‍ട്ടിയുടെ സംസ്ഥാനഘടകം ദേശീയ നയത്തില്‍നിന്ന് മാറി മറ്റൊരു നിലപാട് സ്വീകരിക്കുന്നതിന്റെ നിയമവശം ഇരുപാര്‍ട്ടികളുടെയും നേതൃത്വം പരിശോധിച്ചു. ബംഗാളില്‍ ആര്‍. എസ്.പി. സി.പി.എമ്മിനൊപ്പമാണ്. അവിടെനിന്ന് ആര്‍. എസ്.പിക്ക് എം.പിമാര്‍ ഉണ്ടായാല്‍ കേരളത്തില്‍ നിന്നുള്ള ആര്‍.എസ്.പി. എം.പിക്ക് എങ്ങനെ യു.പി. എയ്‌ക്കൊപ്പം നില്‍ക്കാനാകുമെന്നതാണ് പ്രശ്‌നം. ഒന്നില്‍കൂടുതല്‍ അംഗങ്ങളുള്ള പാര്‍ലമെന്ററി പാര്‍ട്ടിക്ക് വിപ്പ് ബാധകമാണ്. ഇക്കാര്യങ്ങളില്‍ നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ വേണ്ട നടപടി ആര്‍.എസ്.പി. കൈക്കൊള്ളും.

കേരളഘടകം പുതിയ നിലപാട് സ്വീകരിക്കുന്നതോടെ സാങ്കേതികമായി പുതിയ പാര്‍ട്ടിയുടെ രൂപത്തിലാകും. മുമ്പ് ആര്‍.എസ്.പിക്ക് സമാന അനുഭവം ഉണ്ടായിരുന്നു. ദേശീയതലത്തില്‍ അന്ന് നാഷണല്‍ ആര്‍.എസ്.പിയും സംസ്ഥാനഘടകം കേരള ആര്‍.എസ്.പിയും എന്നാണ് അറിയപ്പെട്ടത്. ഇതേസമയം ബംഗാളിലും ആര്‍.എസ്.പി. സി.പി.എമ്മുമായി സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കത്തിലാണ്. അവിടെ തൃണമൂല്‍ കോണ്‍ഗ്രസ്സിനൊപ്പം ചേരണമെന്ന് വാദിക്കുന്ന ഒരു വിഭാഗവും പാര്‍ട്ടിയിലുണ്ട്. ഈ സാഹചര്യം വിലയിരുത്തി യു.പി.എ.യ്‌ക്കൊപ്പം നില്‍ക്കാന്‍ വേണ്ട നടപടികള്‍ ആര്‍.എസ്.പി. സ്വീകരിക്കുമെന്നാണ് ധാരണ.

യു.ഡി.എഫിനോട് യോജിക്കാനുള്ള ആര്‍.എസ്. പിയുടെ ആഗ്രഹത്തോട് പൂര്‍ണമായ യോജിപ്പ് അറിയിച്ചതായി ചര്‍ച്ചയ്ക്കുശേഷം മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം കെ.പി.സി.സി. എക്‌സിക്യൂട്ടീവിനും യു.ഡി.എഫ്. യോഗത്തിനും ശേഷം ഉണ്ടാകും. എല്ലാ കാര്യങ്ങളും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയും ഘടകകക്ഷി നേതാക്കളെയും അറിയിച്ചിട്ടുണ്ട്. ഒരു പാര്‍ട്ടിയെ യു.ഡി.എഫില്‍ അംഗമാക്കുകയെന്നത് നയപരമായ തീരുമാനമാണ്. ദേശീയ നേതൃത്വത്തിന്റെ കൂടി അംഗീകാരത്തോടെയാണ് എല്ലാ കാര്യത്തിലും ഇടപെട്ടത്. തെറ്റിദ്ധാരണകൊണ്ടാകാം ചില നേതാക്കള്‍ ഇതിന് വിരുദ്ധമായി പ്രതികരിച്ചത്-മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ്സിന്റെ സീറ്റുകള്‍ കുറയുന്നത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ : മത്സരിക്കുക മാത്രമല്ല, ജയിക്കുകകൂടിയാണ് ലക്ഷ്യം. അതിന് പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി നീങ്ങണം. ആര്‍.എസ്.പി. ജയിച്ചുകഴിഞ്ഞാല്‍ സോണിയാഗാന്ധിയെ അംഗീകരിക്കുമോയെന്ന ചോദ്യത്തിന്, കേരളത്തിലെ കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. അച്യുതമേനോന്റെ കാലത്തേതുപോലെയുള്ള മുന്നണി സംവിധാനത്തിലേക്കുള്ള തിരിച്ചുപോക്കാണിത്. മാറിനില്‍ക്കുന്നവരും ഇതിനൊപ്പം ചേരേണ്ടിവരും - മുഖ്യമന്ത്രി പറഞ്ഞു.
എല്‍.ഡി.എഫ്. വിട്ട് യു.ഡി.എഫിലേക്ക് പോകാനുള്ള തീരുമാനം പാര്‍ട്ടി ഐകകണേ്ഠ്യനെയാണെടുത്തതെന്ന് ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.