Home » » ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം: ഇടക്കാല ഉത്തരവായി; ജില്ലാ ജഡ്ജി അധ്യക്ഷനായി പുതിയ ഭരണസമിതി.

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം: ഇടക്കാല ഉത്തരവായി; ജില്ലാ ജഡ്ജി അധ്യക്ഷനായി പുതിയ ഭരണസമിതി.

Written By Unknown on Thursday, 24 April 2014 | 21:00

ദില്ലി: രാജകുടുംബത്തെ ഒഴിവാക്കി പത്മനാഭസ്വാമി ക്ഷേത്ര ഭരണം സുപ്രീംകോടതി പുതിയ ഭരണസമിതിക്ക് വിട്ടു. ഗുരുവായൂര്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ സതീഷ്കുമാറിനെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറാക്കി. തിരുവനന്തപുരം ജില്ലാ ജഡ്ജിയെ ക്ഷേത്രഭരണസമിതിയുടെ ചെയര്‍മാനാക്കി. ക്ഷേത്ര സ്വത്തുക്കളുടെ കണക്കെടുപ്പ് മുന്‍ സി.എ.ജി വിനോദ് റായിയെ ഏല്പിച്ചു. സര്‍ക്കാരിനും ക്ഷേത്ര ഭരണസമിതിയില്‍ പങ്കാളിത്തം നല്‍കി.

അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്‍റെ 575 പേജുള്ള റിപ്പോര്ട്ട് മുഖവിലക്കെടുത്തുകൊണ്ടാണ് പത്മനാഭ സ്വാമി ക്ഷേത്രഭരണത്തിന് പുതിയ സമിതിക്ക് സുപ്രീംകോടതി രൂപം നല്‍കിയത്. നിലവിലുള്ള എക്സിക്യുട്ടീവ് ഓഫീസറോട് അവധിയില്‍പോകാന്‍ നിര്‍ദ്ദേശിച്ച കോടതി ക്ഷേത്രം ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി ഗുരുവായൂര്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ സതീഷ്‌കുമാര്‍ ഐ.എ.എസിനെ നിയമിച്ചു. തിരുവനന്തപുരം ജില്ലാ ജഡ്ജിയാണ് ക്ഷേത്രം ഭരണസമിതിയുടെ ചെയര്‍മാന്‍. 

ജില്ലാ ജഡ‍്ജി ഹിന്ദുമതക്കാരനല്ലെങ്കില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ചെയര്‍മാന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണം. ക്ഷേത്ര തന്ത്രി, നമ്പി എന്നിവരും സമിതിയില്‍ അംഗങ്ങളാണ്. ജില്ലാ ജഡ്ജിക്ക് സമിതിയിലേക്ക് മറ്റ് രണ്ടംഗങ്ങളെകൂടി ഉള്‍പ്പെടുത്താം. അതില്‍ ഒരംഗത്തെ സംസ്ഥാന സര്‍ക്കാരിന്‍റെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഉള്‍പ്പെടുത്തേണ്ടത്. ക്ഷേത്രത്തിലെ നിലവറകള്‍ പൂട്ടി അതിന്‍റെ താക്കോല്‍ ജില്ലാ ജഡ്ജി സൂക്ഷിക്കണം. കാണിക്കപ്പുരയില്‍ എല്ലാ ശനിയാഴ്ചയും ജഡ്ജിയുടെ നേതൃത്വത്തില്‍ കണക്കെടുപ്പ് നടത്തണം. 

ക്ഷേത്ര സ്വത്തുക്കളുടെ കണക്കെടുപ്പ് മുന്‍ കട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയെ ഏല്പിച്ചു. കണക്കെടുപ്പിന് ആരുടെ സഹായം വേണമെങ്കിലും വിനോദ് റായിക്ക് തേടാമെന്നും കോടതി ഉത്തരവിട്ടു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ക്ഷേത്ര സ്വത്തുകള്‍ ആര്‍ക്കും കൈമാറാന്‍ പാടില്ല. ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങള്‍ക്ക് വേണ്ടി അടിയന്തിരമായി ചെയ്യേണ്ടകാര്യങ്ങള്‍ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി നിര്‍വ്വഹിക്കണം. പത്മനതീര്‍ത്ഥക്കുളം ഉടന്‍ വൃത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

രാജകുടുംബത്തിന് ക്ഷേത്രത്തിലെ ട്രസ്റ്റിയായി തുടരാം. എന്നാല്‍ ഭരണസമിതിയില്‍ പങ്കാളിത്തം ഉണ്ടായിരിക്കില്ല. ക്ഷേത്രത്തിലെ‍ പൂജ നടത്തുന്നതിനും നിലവില്‍ തുടരുന്ന ആചാരപ്രകാരമുള്ള നടപടികള്‍ക്കും തടസ്സമുണ്ടാക്കില്ല. ക്ഷേത്രം മുന്‍ എക്സിക്യുട്ടീവ് ഓഫീസറായിരുന്ന സച്ചിതാനന്ദന്‍റെ നേതൃത്വത്തിലുള്ള സമിതിയാണ് അമിക്കസ്ക്യൂറി ശുപാര്‍ശ ചെയ്തതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നിര‍്‍ദ്ദേശിച്ച സതീഷ്കുമാറിന്‍റെ പേരിന് കോടതി അംഗീകാരം നല്‍കുകയായിരുന്നു. നിലവിലെ ഭരണസിതിയെ തുടരാന്‍ അനുവദിക്കണമെന്നും റിട്ട. ഹൈക്കോടതി ജഡ്ജിയെ ക്ഷേത്രഭരണത്തിന്‍റെ മേല്‍നോട്ടം ഏല്പിക്കണമെന്നും രാജകുടുംബം ആവശ്യപ്പെട്ടെങ്കിലും അതും കോടതി തള്ളിക്കളഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.