Home » , » ഓര്‍മകള്‍, ഏകാന്തത, പ്രണയം... ഗാബോയ്ക്ക് മലയാളത്തിന്റെ ശ്രദ്ധാഞ്ജലി.

ഓര്‍മകള്‍, ഏകാന്തത, പ്രണയം... ഗാബോയ്ക്ക് മലയാളത്തിന്റെ ശ്രദ്ധാഞ്ജലി.

Written By Unknown on Saturday, 26 April 2014 | 20:32

കോഴിക്കോട്: ഏകാന്തതയും വാക്കുകളിലെ മാന്ത്രികതയും അവിസ്മരണീയ ജീവിതങ്ങളെയും അവശേഷിപ്പിച്ച് കടന്നുപോയ വിശ്വസാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന് അദ്ദേഹത്തെ വായിച്ച് നെഞ്ചോടുചേര്‍ത്ത മലയാളത്തിന്റെ ശ്രദ്ധാഞ്ജലി. കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന 'ഓര്‍മകളില്‍ മാര്‍ക്കേസ്' എന്ന പരിപാടി ഗാബോയ്ക്ക് വേദനയോടെയുള്ള യാത്രാമൊഴിയായി.

ഓര്‍മകളായിരുന്നു മാര്‍ക്കേസ് എന്ന എഴുത്തുകാരന്റെ ഏറ്റവും വലിയ മൂലധനമെന്ന് പ്രശസ്ത എഴുത്തുകാരും മാര്‍ക്കേസ് വായനക്കാരും ഒത്തുചേര്‍ന്ന പരിപാടിക്ക് സ്വാഗതമാശംസിച്ചുകൊണ്ട് മാതൃഭൂമി മാനേജിങ് ഡയറക്ടറും എഴുത്തുകാരനുമായ എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. അവനവന്റെ ഓര്‍മകളിലും അനുഭവങ്ങളിലും ഊന്നിനിന്ന് മാര്‍ക്കേസ് വിശ്വസാഹിത്യം രചിച്ചു. ബൈബിളിനുശേഷം ഏറ്റവുമധികം വായിക്കപ്പെട്ട കൃതി മാര്‍ക്കേസിന്റേതായത് ഓര്‍മകളെ കലാപരമായി പുനരുജ്ജീവിപ്പിച്ചതുകൊണ്ടാണ് -അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് മലയാളി ഇത്രമേല്‍ അഭിനിവേശത്തോടെ മാര്‍ക്കേസിനെ വായിക്കുന്നതും സ്‌നേഹിക്കുന്നതുമെന്ന് ഗവേഷണം നടത്തി കണ്ടെത്തേണ്ടതാെണന്ന് വി.കെ. ശ്രീരാമന്‍ അഭിപ്രായപ്പെട്ടു. ഒരുപാട് പീഡനം സഹിച്ചാലേ ഇത്രയും നിര്‍മമമായി എഴുതാന്‍ സാധിക്കൂ. നാം അനുഭവിച്ച ജാതിപരമായതും അല്ലാത്തതുമായ അധിനിവേശങ്ങളുടെ ചാക്രികതയാവാം നമ്മെ മാര്‍ക്കേസിന്റെ സാഹിത്യത്തിലേക്ക് ചേര്‍ത്തുനിര്‍ത്തുന്നത്. മനുഷ്യന്റെ ചെറുത്തുനില്‍പ്പുകളെക്കുറിച്ചും പരാജയങ്ങളെക്കുറിച്ചും മാര്‍ക്കേസ് നിരന്തരം എഴുതിക്കൊണ്ടേയിരുന്നു-അദ്ദേഹം പറഞ്ഞു.

മഹാഭാരതം വായിക്കുമ്പോള്‍ മഹാപ്രസ്ഥാനം നമുക്ക് എങ്ങനെ അനുഭവപ്പെടുന്നുവോ അതുപോലെയാണ് മാര്‍ക്കേസിന്റെ പല രചനകളും നമുക്ക് അനുഭവപ്പെടുന്നത് എന്ന് നോവലിസ്റ്റ് പി. വത്സല പറഞ്ഞു. ബംഗാളി സാഹിത്യത്തിനോടുള്ളതിനേക്കാള്‍ അഭിനിവേശത്തോടെ മലയാളി മാര്‍ക്കേസിനെ വായിച്ചു-അവര്‍ പറഞ്ഞു.

അവിശ്വസനീയമായ കാര്യങ്ങള്‍ അതിസൂക്ഷ്മമായി എഴുതുകയായിരുന്നു മാര്‍ക്കേസ് എന്ന് കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. മാര്‍ക്കേസ് ഇടതുപക്ഷ അനുഭാവി ആയിരുന്നെങ്കിലും എഴുത്തില്‍ അദ്ദേഹം അങ്ങനെയാെണന്ന് തനിക്ക് തോന്നുന്നില്ലെന്ന് കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.

സങ്കല്‍പ്പവും യാഥാര്‍ഥ്യവും അനിയന്ത്രിതമായി കൂട്ടിക്കലര്‍ത്തിയ എഴുത്തുകാരനാണ് മാര്‍ക്കേസ് എന്ന് കഥാകൃത്ത് കെ.പി. സുധീര പറഞ്ഞു. മാന്ത്രികമായ ഭാവന അദ്ദേഹം നമുക്ക് തന്നു. പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് ജീവിതത്തെ മുഴുവന്‍ അനുഭവിച്ച എഴുത്തുകാരന്റെ എഴുത്ത് മാര്‍ക്കേസില്‍ അനുഭവിക്കാമെന്ന് എഴുത്തുകാരി എം.ഡി. രാധിക പറഞ്ഞു. പാരമ്പര്യത്തില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടുള്ള എഴുത്തിന്റെ ശക്തിയാണ് മാര്‍ക്കേസിന്റെ ശക്തി എന്ന് കവി പി.പി. ശ്രീധരനുണ്ണി പറഞ്ഞു. മാര്‍ക്കേസിനെ വായിച്ചുവായിച്ചാണ് താന്‍ അദ്ദേഹത്തിന്റെ നാട്ടിലേക്കും അദ്ദേഹത്തിന്റെ എഴുത്ത് ഭൂപ്രദേശത്തേക്കും അലഞ്ഞുപോയതെന്ന് മധുനായര്‍ ന്യൂയോര്‍ക്ക് പറഞ്ഞു. കെ.എസ്. വെങ്കിടാചലം, വിത്സന്‍ റോയ് എന്നിവരും സംസാരിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.