കടകംപളളി ഭൂമിതട്ടിപ്പിലെ സിബിഐ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നു.മുഖ്യമന്ത്രിയുടേയും മറ്റൊരു മന്ത്രിയുടെയും ഓഫീസിലേക്കും ലാന്റ്‌റവന്യൂ കമ്മീഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരിലേക്കും അന്വേഷണംനീങ്ങുമെന്ന് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.ഹൈക്കോടതി ഉത്തരവില്‍ പറയുന്ന എല്ലാകാര്യങ്ങളും അന്വേഷിക്കാനാണ് സിബിഐക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
കടകംപള്ളിയിലെ ഭൂമി തട്ടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന സിബിഐയുടെ എഫ്‌ഐആറിലെ പരാമര്‍ശം അന്വേഷണം ഉന്നതരിലേക്ക് എത്തുമെന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കിയത്.മുഖ്യമന്ത്രിയുടെ ഓഫീസിനെകുറിച്ച് എഫ്‌ഐആറില്‍ പരാമര്‍ശിച്ച സാഹചര്യത്തില്‍ അത്തരത്തില്‍ അന്വേഷണം ഉണ്ടാകുമെന്ന് സിബിഐയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എന്ന പദവി സലീംരാജ് ദുരുപയോഗം ചെയ്‌തോയെന്നറിയാന്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്നും സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.കൂടാതെ സംസ്ഥാനമന്ത്രിസഭയിലെ ഒരു മന്ത്രിയുടെ ഓഫീസിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും സൂചനയുണ്ട്.
ഭൂമിയുടെ രേഖകള്‍ തിരുത്താന്‍ ഈ മന്ത്രിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുന്നുവെന്ന വിവരവും സിബിഐക്ക് ലഭിച്ചിട്ടുണ്ട്.ഹൈക്കോടതി ഉത്തരവില്‍ പറയുന്ന എല്ലാകാര്യങ്ങളും വിശദമായി പരിശോധിക്കാനാണ് അന്വേഷണസംഘത്തിന് ലഭിച്ച നിര്‍ദ്ദേശം.ഇതിന്റെ അടിസ്ഥാനത്തില്‍ ലാന്റ് റവന്യൂകമ്മീഷണര്‍ അടക്കുമുള്ള ഉന്നതഉദ്യോഗസ്ഥരേയും സിബിഐ ചോദ്യം ചെയ്യും.സലീംരാജിന്റെ ഭാര്യ ഷംസാദിനെ ലാന്റ്‌റവന്യൂ കമ്മീഷണറേറ്റിലേക്ക് മാറ്റിയത് ഉന്നതസ്വാധീനം ഉപയോഗിച്ചാണെന്നും ഇത് തട്ടപ്പിന് സഹായിക്കാനാണെന്നുമാണ് സിബിഐയുടെ പ്രാഥമികഅന്വേഷത്തില്‍ ലഭിച്ച വിവരം.
ഇതിനോടകം തന്നെ അന്വേഷണഉദ്യോഗസ്ഥര്‍ രണ്ട്തവണ കടകംപള്ളിയിലെ ഭൂമി സന്ദര്‍ശിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിട്ടുണ്ട്.കടകംപള്ളിയിലെ വില്ലേജ് ഓഫീസര്‍മാരായിരുന്ന മൂന്ന്‌പേര്‍ തണ്ടപ്പേര്‍ തിരുത്തുതിന് കൂട്ട് നിന്നതിന്റെ തെളിവുകളും സിബിഐക്ക് ലഭിച്ചിട്ടുണ്ട്.അന്വേഷണത്തിന് 9 മാസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ടെങ്കിലും ഊര്‍ജ്ജിതമായി അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ കാലാവധി തീരുന്നതിന് വളരെ മുന്‍പ് തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിബിഐ.








