Home » , » സംഗീത കുലപതി വി. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ഓര്‍മകള്‍ക്ക്‌ ഒരു വയസ്സ്‌.

സംഗീത കുലപതി വി. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ഓര്‍മകള്‍ക്ക്‌ ഒരു വയസ്സ്‌.

Written By Unknown on Saturday, 2 August 2014 | 21:32

സംഗീത കുലപതി വി. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ഓര്‍മകള്‍ക്ക്‌ ഇന്ന്‌ ഒരു വയസ്സ്‌. മലയാളസംഗീത ശാഖയ്‌ക്ക്‌ മറക്കാനാവാത്ത ഗാനങ്ങള്‍ നല്‍കിയ അദ്ദേഹം 2013 ഓഗസ്‌റ്റ്‌ രണ്ടിനാണ്‌ ലോകത്തോട്‌ വിട പറഞ്ഞ്‌ പോയകന്നത്‌.

മലയാളചലച്ചിത്രസംഗീതത്തിലെ ആചാര്യനാണ്‌ ദക്ഷിണാമൂര്‍ത്തി. മലയാളത്തില്‍ ഇന്നും നിത്യഹരിതമായി നില്‍ക്കുന്ന മുന്നൂറ്റിയമ്പതിലധികം ചലച്ചിത്രഗാനങ്ങളാണ്‌ ഈ ആചാര്യന്റെ പേരിലുളളത്‌. `സ്വാമി എന്ന്‌ പരക്കെ അറിയപ്പെടുന്ന ദക്ഷിണാമൂര്‍ത്തിക്ക്‌ സംഗീതം തന്നെയാണ്‌ ഈശ്വരന്‍. സിനിമാഗാനങ്ങള്‍ കൂടാതെ ധാരാളം ഭക്‌തിഗാന ങ്ങള്‍ക്കും ഇദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്‌. വിഘ്‌നേശ്വരന്‍ മുതല്‍ ആഞ്‌ജനേയന്‍ വരെയുളള മൂര്‍ത്തികളെ പ്രകീര്‍ത്തിക്കുന്ന `ആത്മ ദീപം എന്നൊരു പുസ്‌തകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌.

1919-ല്‍ ആലപ്പുഴയില്‍ ഡി.വെങ്കടേശ്വരഅയ്യരുടെയും പാര്‍വ്വതിഅമ്മാളുടെയും മകനായി ദക്ഷിണാമൂര്‍ത്തി ജനിച്ചു. സംഗീതവിദുഷിയായ അമ്മയായിരുന്നു ആദ്യഗുരു. ത്യാഗരാജസ്വാമികളുടെ കുറെ കീര്‍ത്തനങ്ങള്‍ അമ്മയില്‍നിന്നും പഠിച്ച്‌ സംഗീതാഭിരുചി കുട്ടിക്കാലത്തുതന്നെ പ്രകടമാക്കി. പത്താംക്ലാസിനുശേഷം തിരുവനന്തപുരത്ത്‌ വെങ്കിടാചലംപോറ്റിയില്‍നിന്നും സംഗീതമഭ്യസിച്ചു. അച്‌ഛന്റെ സ്വദേശമായ അമ്പലപ്പുഴയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കച്ചേരി.

പിന്നീട്‌ കുറച്ചുകാലം അദ്ദേഹം വൈക്കം ക്ഷേത്രത്തില്‍ ഭജനമിരുന്നു. വൈക്കത്തു നിന്നും മദ്രാസിലെത്തിയ സ്വാമി അവിടെ വസന്തകോകിലത്തിന്റെയും പി.ലീലയുടെയും സംഗീതാധ്യാപകനായി. നാഗര്‍കോവിലിനടുത്ത്‌ കീഴാംബൂര്‍ സ്വദേശിയായ കല്യാണിയാണ്‌ ദക്ഷിണാമൂര്‍ത്തി യുടെ ഭാര്യ. ഈ ദമ്പതികള്‍ക്ക്‌ മൂന്നു മക്കള്‍. ചന്ദ്രു, വിജയ, ഗോമതി. ചന്ദ്രുവിന്റെ ഭാര്യ ലളിത. അവര്‍ക്ക്‌ രണ്ടു മക്കള്‍. വിദ്യ, കൃതി.

വിജയയുടെ ഭര്‍ത്താവ്‌ ആനന്ദ്‌. മക്കള്‍ കാര്‍ത്തികും അശോകും.
ഗോമതിയുടെ ഭര്‍ത്താവ്‌ മണിയം. മക്കള്‍ ഹരീഷും വിദ്യാശങ്കറും.
സിനിമയില്‍ മലയാളസംഗീതജ്‌ഞര്‍ ഹിന്ദി, തമിഴ്‌ ഈണങ്ങള്‍ക്കൊപ്പിച്ച്‌ വാക്കുകളെഴുതിയിരുന്ന കാലത്തായിരുന്നു ദക്ഷിണാമൂര്‍ത്തിയുടെ സിനിമാപ്രവേശം. സ്വതന്ത്രമായി ഈണം നല്‍കുവാന്‍ കിട്ടിയ അവസരങ്ങളുപയോഗപ്പെടുത്തി ഗാനങ്ങളെ സംഗീതമയമാക്കിത്തീര്‍ക്കുവാന്‍ ദക്ഷിണാമൂര്‍ത്തിക്കു കഴിഞ്ഞു. ശാസ്‌ത്രീയസംഗീതത്തിലെ അദ്ദേഹത്തിന്റെ താളബോധം സംഗീതപ്രേമികളെ അതിശയിപ്പിച്ചു.

പിന്നീട്‌ ശാസ്‌ത്രീയസംഗീതത്തില്‍ നിന്നും സിനിമാസംഗീതത്തിലേക്കു കടന്ന അദ്ദേഹം അവിടെ ആചാര്യനായി മാറി. 1950-ല്‍ കെ.ആന്‍ഡ്‌ കെ പ്രൊഡക്‌ഷന്‍സിന്റെ `നല്ലതങ്ക എന്ന ചിത്രത്തിലാണ്‌ ആദ്യമായി സംഗീതസംവിധായകനാകുന്നത്‌. രാമറാവു എന്നൊരാളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

യേശുദാസിന്റെ അച്‌ഛന്‍ അഗസ്‌റ്റിന്‍ ജോസഫായിരുന്നു ഈ ചിത്രത്തില്‍ നായകന്‍. നല്ലതങ്ക മുതല്‍ ഇടനാഴിയില്‍ ഒരു കാലൊച്ച വരെ മുന്നൂറ്റിയമ്പതില്‍പ്പരം ചിത്രങ്ങള്‍ക്ക്‌ അദ്ദേഹം സംഗീതം നല്‍കി. മൂന്നു തലമുറയില്‍പെട്ട ഗായകര്‍ക്ക്‌ സംഗീതം പകര്‍ന്നു നല്‍കിയ അപൂര്‍വ ഭാഗ്യം ദക്ഷിണാമൂര്‍ത്തിക്കു മാത്രം അവകാശപ്പെട്ടതാണ്‌. പ്രശസ്‌ത ഗായകന്‍ അഗസ്‌റ്റിന്‍ ജോസഫിനെയും അദ്ദേഹത്തിന്റെ പുത്രന്‍ യേശുദാസിനെയും പാടിച്ച സ്വാമി തന്നെ യേശുദാസിന്റെ പുത്രന്‍ വിജയ്‌ യേശുദാസിനും സംഗീതം പകര്‍ന്നു.

മലയാളചലച്ചിത്രഗാനശാഖയെ സ്വന്തം പ്രതിഭയാല്‍ അനശ്വരമാക്കിയ ആ കലാകാരന്‍ സംഗീതത്തിലെ വിസ്‌മയമാണ്‌. വൈക്കത്തപ്പന്റെ ഈ പരമഭക്‌തന്‍ തന്റെ ഏറ്റവും വലിയ പുണ്യമായി കരുതുന്നതും സംഗീതത്തെയാണ്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.