മുംബൈ: മഹാരാഷ്ട്രയിലെ മുസ്ലീം പള്ളികളിൽ ഉച്ചഭാഷണി ഒഴിവാക്കണമെന്ന് ദേവേന്ദ്ര ഫട്‌നവിസിന് വിഎച്ച്പിയുടെ നിർദ്ദേശം. മുസ്ലീങ്ങളുടെ പ്രാർത്ഥനയായ അസ്സാൻ ശബ്ദ മലിനീകരണമുണ്ടാക്കുന്നതായാണ് പ്രവർത്തകരുടെ ആരോപണം. ഇതിന് ഗവൺമെന്റ് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. മഹാരാഷ്ട്രയിൽ ഗോവധ നിരോധനം നടപ്പിലാക്കിയതിന് ആഴ്ചകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനം. ഫഡ്‌നാവിസ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ആദ്യം നടപ്പാക്കിയ തീരുമാനങ്ങളിൽ ഒന്നായിരുന്നു ഗോവധ നിരോധനം.
ക്ഷേത്രങ്ങളിലെ ആഘോഷങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കന്ന വിധം നിരവധി പരാതികൾ സംസ്ഥാനത്ത് നേരത്തേയുണ്ടായിട്ടുള്ളതായി വി.എച്ച്.പി. നേതാവ് ആരോപിച്ചു. നവരാത്രി ഉത്സവത്തിനും ഗണപതി ഉത്സവത്തിനുമെല്ലാം ആളുകൾ മൈക്ക് ഉപയോഗിക്കുന്നതിനെതിരെ കോടതിയിൽ പോയിട്ടുള്ള സംഭവങ്ങൾ ഉണ്ട്. വർഷം മുഴുവൻ പളളികൾ നടത്തുന്ന ശബ്ദമലിനീകരണം പ്രശ്‌നമല്ലാത്തപ്പോഴാണ് ഇതെന്നോർക്കണമെന്നും അദ്ദേഹം പറയുന്നു.
സർക്കാർ നിയോഗിച്ച സമിതികൾ ഭരണം നടത്തുന്ന ക്ഷേത്രങ്ങൾ തിരിച്ചുപിടിക്കാൻ വേണ്ട പരിശ്രമങ്ങൾ ആരംഭിച്ചതായും വി.എച്ച്.പി. നേതാക്കൾ പറയുന്നു. ഇത്തരം ക്ഷേത്രങ്ങളിലെയെല്ലാം വിശ്വാസികൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്നും അവർ ഗവൺമെന്റിനെ സമീപിക്കാനിരിക്കുകയാണെന്നും വെങ്കിടേഷ് പറഞ്ഞു.








