Home » » വിഷവിമുക്തമായ ആഹാരത്തിന് ഭക്ഷ്യയോഗ്യമായ പച്ചക്കറികള്‍,കുട്ടിക്കര്‍ഷകര്‍ക്ക് നൂറുമേനി.

വിഷവിമുക്തമായ ആഹാരത്തിന് ഭക്ഷ്യയോഗ്യമായ പച്ചക്കറികള്‍,കുട്ടിക്കര്‍ഷകര്‍ക്ക് നൂറുമേനി.

Written By Unknown on Sunday, 14 December 2014 | 22:33

കട്ടപ്പന: മികച്ച കര്‍ഷകരുടെ കൂട്ടായ്മയിലൊരുങ്ങിയ കൃഷിയിടെത്തെയും വെല്ലുന്ന മികവാണ് രാജാക്കാട് പഴയവിടുതി ഗവ. യു. പി സ്‌കൂള്‍ ചുറ്റുവട്ടത്തെ ഹരിതക്കാഴ്ചക്കള്‍ക്ക്. മാതൃകാ കൃഷിത്തോട്ടമെന്നോ, കാര്‍ഷിക വിദ്യാലയമെന്നോ വിളിക്കാവുന്ന പച്ചപ്പിന്റെ വിളനിലം. ഇത്തിരിപ്പോന്ന സ്‌കൂള്‍ ഭൂമിയില്‍ കുട്ടികള്‍ക്കാവശ്യമായ മുഴുവന്‍ പച്ചക്കറികളും വിളയിച്ചെടുക്കുന്നു. ശേഷിക്കുന്നവ വിപണിയില്‍ നല്ല വിലയില്‍ വില്‍ക്കുകയും ചെയ്യുന്നു. രാസവള വിമുക്തമായ പച്ചക്കറി വിളകള്‍ക്ക് മികച്ച വിലയാണ് വിപണിയില്‍ കിട്ടുന്നത്.
ഇരുനൂറ്റി അമ്പതോളം തടം മീറ്റര്‍ പയര്‍ തളിര്‍ത്തുനില്‍ക്കുന്നത് ആരെയും ആകര്‍ഷിക്കുന്നതാണ്. അമ്പത് തടം പാവല്‍, നൂറ്റി എഴുപത്തി അഞ്ച് തടം മുരിങ്ങ ബീന്‍സ്, എഴുപത്തി അഞ്ചോളം ബട്ടര്‍ ബീന്‍സ്, ഇരുനൂറ് തടം തക്കാളി എന്നിവയും കുട്ടികളുടെ കരലാളനയില്‍ പരിപാലിക്കപ്പെടുന്നു. പതിനഞ്ച് സെന്റോളം വരുന്ന സ്ഥലത്ത് കുറ്റി ബീന്‍സും അമ്പത് തടം കാബേജും വളരുന്നു. പത്ത് സെന്റ് സ്ഥലത്ത് ക്യാരറ്റ്, നാല്‍പ്പതോളം റാഡിഷ്, മുപ്പതിലധികം വെണ്ട, കത്തിപ്പയര്‍ എന്നിവയും നട്ടുവിളയിച്ചിരിക്കുന്നു. കോവല്‍, ചീനി, വഴുതന, വെള്ളരി മത്തന്‍ പടവലം എന്നിവയും സ്‌കൂളിന്റെ പരിസരത്തായി വളരുന്നു.വിളവെടിപ്പിന് പാകമായി നില്‍ക്കുകയാണ് മീറ്റര്‍ പയര്‍. കുറ്റി ബീന്‍സും വള്ളിപ്പയറും കൃഷിചെയ്താണ് ഇവിടെ പച്ചക്കറി കൃഷിക്ക് തുടക്കമിട്ടത്. പിന്നീട് കുട്ടികളില്‍ കൃഷിയോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കുന്നതിനും വിഷവിമുക്തമായ ആഹാരത്തിന് ഭക്ഷ്യയോഗ്യമായ പച്ചക്കറികള്‍ സ്വന്തമായി ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വിപുലമാക്കുകയായിരുന്നു. രാജാക്കാട് കൃഷിഭവന്റെ സഹായം കൂടി ലഭിച്ചപ്പോള്‍ കുട്ടിക്കര്‍ഷകര്‍ക്ക് പിന്നീട് ആശങ്കയും ആകലുതകളുമൊന്നുമുണ്ടായില്ല.
കൃഷി ആരംഭം മുതല്‍തന്നെ വിജയമായി.  ആരെയും കൊതിപ്പിക്കുന്ന അടുക്കും ചിട്ടയുമാണ് ഇവിടുത്തെ കാര്‍ഷിക പരിപാലന രീതിക്ക്. സ്‌കൂളിന്റെ പടികള്‍ കയറിത്തുടങ്ങിയാല്‍ കാണുന്നത്, കൂടുകളില്‍ മണ്ണ് നിറച്ച് പൂച്ചെടികള്‍ക്ക് പകരം പയറും, ബീന്‍സും അടക്കമുള്ള പച്ചക്കറികള്‍ ചിട്ടയോടെ  നട്ടുപിടിപ്പിച്ചിരിക്കുന്നതാണ്.
സ്‌കൂള്‍ കെട്ടിടത്തിന്റെ തറയോട് ചേര്‍ന്ന് ഇളകിയ മണ്ണ് എടുത്തിട്ട് ചെറിയ തിട്ട തീര്‍ത്ത് ഒരുക്കി ഇവിടെ മീറ്റര്‍ പയര്‍ നട്ട് പിടിപ്പിച്ചിരിക്കുന്നു. ഓട് മേഞ്ഞ കെട്ടിടത്തിന്റെ മേല്‍ക്കുരയുടെ കഴുക്കോലുകളില്‍ നിന്ന് ചെറിയ കയര്‍ താഴേക്ക് വലിച്ച് കെട്ടി പയര്‍ ഇതിലൂടെ കയറ്റി വിട്ടിരിക്കുകയാണ്. ‘ഒരു കുട്ടിക്ക് ഒരു കൂടത്തൈ’ എന്ന പദ്ധതിയും ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്.  കുട്ടികള്‍ സ്വന്തം വീടുകളില്‍ നിന്ന് കൊണ്ടുവന്ന കൂടുകളില്‍ മണ്ണും ചാണകവും നിറച്ച് സ്വന്തം പേര് എഴുതി വച്ച് ഇതില്‍ വിവിധ ഇനം പച്ചക്കറി തൈകള്‍ നട്ടുപിടിപ്പിച്ചിരിക്കുകയാണ്. ഇവയുടെ പൂര്‍ണ സംരക്ഷണം അവയുടെ ഉടമസ്ഥനായ വിദ്യാര്‍ത്ഥിക്കുന്നെയാണ്.
സംരക്ഷണ ചുമതലയുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും രാവിലെ തന്നെ സ്‌കൂളില്‍ എത്തി നനയ്ക്കല്‍ അടക്കമുള്ള കൃഷി പരിപാലന ജോലികളില്‍ ഏര്‍പ്പെടുന്നതോടെയാണ് വിദ്യാലയദിനം ആരംഭിക്കുന്നത്. കുട്ടികള്‍ വീടുകളില്‍ നിന്ന് കൊണ്ടുവരുന്ന ചാണകവും മറ്റുമാണ് വളമായി ഉപയോഗിക്കുന്നത്.  സ്‌കൂളിന്റെ പ്രധാന അധ്യാപകന്‍ ജോയി ആന്‍ഡ്രൂസ്, അധ്യാപകരായ കെ. വിഷിബു, ജോഷി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിപരിപാലനം പുരോഗമിക്കുന്നത്. നേരത്തെ ഇവിടെ വിളയിക്കുന്ന പച്ചക്കരി കുട്ടികളുടെ ഉച്ചഭക്ഷണത്തിനാണ് ഉപയോഗിച്ചിരുന്നത്. കൃഷി പുരോഗമിച്ചതോടെ വിപണിയില്‍ നിത്യസാന്നിധ്യമാകുകയാണ് പഴയവിടുതി സ്‌കൂള്‍ പച്ചക്കറികള്‍.
കെ. ജെ മനോജ്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.