Home » » ചോരക്കൊതി മാറാതെ കണ്ണൂര്‍.

ചോരക്കൊതി മാറാതെ കണ്ണൂര്‍.

Written By Unknown on Friday, 17 April 2015 | 10:40

കണ്ണൂര്‍: കൊലപാതകരാഷ്‌ട്രീയത്തിന്റെ തീരാപകയില്‍ കൊഴിഞ്ഞ്‌ നിര്‍ധനകുടുംബത്തിന്റെ ഏകാശ്രയം. നാലും രണ്ടും വയസ്സ്‌ മാത്രമുള്ള രണ്ട്‌ മക്കള്‍, ഭാര്യ, വൃദ്ധരായ മാതാപിതാക്കള്‍ ഇവരെയൊക്കെ അനാഥരാക്കിയാണ്‌ ബോമ്പെറിഞ്ഞ്‌ അക്രമികള്‍ വിനോദിന്റെ ജീവനെടുത്തത്‌.

വിഷുവിന്‌ ഊണ്‌കഴിച്ച്‌ പുറത്തേക്കിറങ്ങിയ മകനെ കാണാതെ കാത്ത്‌കാത്തിരുന്ന്‌ കണ്ണ്‌ കഴച്ച ആ അമ്മയുടെ മുന്നിലേക്കെത്തിയത്‌ നെഞ്ചിന്‍കൂട്‌ തകര്‍ന്ന്‌ പൊതിഞ്ഞ്‌കെട്ടിയ നിശ്ചേഷ്‌ടദേഹം. ആ അമ്മ എങ്ങനെയിതു സഹിക്കും. ആ അലമുറകേട്ട്‌ വിങ്ങിപ്പൊട്ടാനാകാതെ ആര്‍ക്ക്‌ അവരെയൊന്ന്‌ ആശ്വസിപ്പിക്കാന്‍ കഴിയും.
രണ്ട്‌ മുറിയുള്ള കൊച്ചു വീടും മുറ്റവും കഴിഞ്ഞാല്‍ അവിടെ വേറെ ഒരല്‍പംപോലും സ്ഥലമില്ല. അതുകൊണ്ട്‌ തന്നെ വീടിനോട്‌ ചേര്‍ന്ന്‌തന്നെ അന്ത്യവിശ്രമത്തിന്‌ സ്ഥലമൊരുക്കേണ്ടിവരുന്നതിന്റെ ദൈന്യത.....

വടക്കെ പൊയിലൂരില്‍ ഒരു രാഷ്‌ട്രീയ സംഘര്‍ഷവും ഉണ്ടായിരുന്നില്ല. വിഷുവിന്‌ രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചിരുന്ന്‌ രാത്രി വീട്ടിലേക്ക്‌ മടങ്ങി വരും വഴിയാണ്‌ അര്‍.എസ്‌.എസ്‌. ക്രിമിനല്‍ സംഘം ഈ യുവാവിനെ ബോംബെറിഞ്ഞ്‌ വീഴ്‌ത്തിയത്‌. ബോംബ്‌ നെഞ്ചത്തേറ്റ്‌, ശരീരം ചിതറി പിളര്‍ന്ന്‌ വിനോദ്‌ അവിടെത്തന്നെ വീണുമരിച്ചു. വിഷുവിന്‌ പടക്കം പൊട്ടുന്ന ശബ്‌ദത്തിനിടയില്‍ നാടന്‍ ബോംബ്‌ പൊട്ടുന്ന ഒച്ച ആരും തിരിച്ചറിഞ്ഞിരുന്നില്ല. ഏറെക്കഴിഞ്ഞാണ്‌ വിനോദിന്റെ നിശ്ചേഷ്‌ട ദേഹം കണ്ടെത്തിയത്‌. യാഥാര്‍ത്ഥ്യം ഇതായിരിക്കെയാണ്‌ ചില ചാനലുകള്‍ രാഷ്‌ട്രീയ സംഘര്‍ഷത്തിനിടയില്‍ യുവാവ്‌ കൊല്ലപ്പെട്ടതായി ഫ്‌ളാഷുകള്‍ നല്‍കിയത്‌.

പാനൂരിനടുത്ത്‌ വടക്കെ പൊയിലൂരിലെ പാറയുള്ളപറമ്പത്ത്‌ പള്ളിച്ചാലില്‍ വിനോദിനെയാണ്‌ ആര്‍.എസ്‌.എസ്‌.ക്രിമിനല്‍ സംഘം ആസൂത്രിതമായി കൊലപ്പെടുത്തിയത്‌. ബി.ജെ.പി. അനുഭാവിയായിരുന്ന വിനോദ്‌, ആ ബന്ധം ഉപേക്ഷിച്ച്‌ അഞ്ച്‌ വര്‍ഷം മുമ്പാണ്‌ സി.പി.എം. പ്രവര്‍ത്തകനായത്‌. ബി.ജെ.പി. നേതാക്കളായിരുന്ന വാസുമാസ്റ്ററുടെയും, ആശോകന്റെയും മറ്റും നേതൃത്വത്തില്‍ ഒട്ടേറെ ബി.ജെ.പി. പ്രവര്‍ത്തകര്‍ പിന്നീട്‌ സി.പി.എം.ല്‍ ചേര്‍ന്നതിന്‌ പിന്നില്‍ വിനോദും കാര്യമായ പങ്കുവഹിച്ചിരുന്നു. അതില്‍ ആര്‍.എസ്‌.എസ്‌.-ബി.ജെ.പി. നേതൃത്വത്തിനുണ്ടായിരുന്ന പകയാണ്‌ ഈ യുവാവിന്റെ ദാരുണാന്ത്യത്തിന്‌ വഴി ഒരുക്കിയത്‌.
 
കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ കണ്ണൂരില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ സി.പി.എം. പ്രവര്‍ത്തകനാണ്‌ വിനോദ്‌. കണ്ണൂരിലെ ചിറ്റാരിപറമ്പില്‍ പ്രമോദിനെ ബോംബെറിഞ്ഞും, പിണറായി വെണ്ടുട്ടായിയില്‍ സി. സരോജിനി വീടിന്‌ നേരെയുണ്ടായ ബോബാക്രമണത്തിന്റെ ആഘാതത്തിലുമാണ്‌ കൊല്ലപ്പെട്ടത്‌. രണ്ട്‌ ആക്രമണത്തിന്റെയും പിന്നില്‍ ആര്‍.എസ്‌.എസ്‌. സംഘം തന്നെയായിരുന്നു.

ക്രിമിനലുകളെ സംരക്ഷിക്കുന്ന പോലീസ്‌ നടപടിയാണ്‌ വിനോദന്റെ കൊലപാതകത്തിന്‌ വഴി ഒരുക്കിയതെന്ന്‌ സി.പി.എം. നേതാക്കള്‍ ആരോപിച്ചു. സി.പി.എം. പ്രവര്‍ത്തകരുടെ വീട്‌ കയറി ഭീകരാവസ്ഥ സൃഷ്‌ടിച്ചും, കള്ളക്കേസുകളില്‍ കുടുക്കിയും പീഡിപ്പിക്കുന്ന പോലീസുകാര്‍, ഒട്ടേറെ ആക്രമണക്കേസുകളില്‍ പ്രതികളോട്‌ ബി.ജെ.പി.ക്കാരെ അറസ്റ്റ്‌ ചെയ്യാന്‍ പോലും തയ്യാറാകുന്നില്ല. ബി.ജെ.പി.ക്ക്‌ വേണ്ടി പോലീസിനെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ പരസ്യമായിതന്നെ പാനൂരില്‍ പ്രവര്‍ത്തിക്കുകയാണ്‌. അക്രമികള്‍ക്ക്‌ എതിരെ മുഖം നോക്കാതെ നടപടികള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ വിധം ദാരുണ സംഭവം ഉണ്ടാകുമായിരുന്നില്ല. സി.പി.എം. നേതാവ്‌ എം.എന്‍.ഷംസീര്‍ എം വാര്‍ത്തയോട്‌ പറഞ്ഞു.

പള്ളിച്ചാലില്‍ നാണു-മാധവി ദമ്പതികളുടെ ഏക മകനാണ്‌ കൊല്ലപ്പെട്ട വിനോദ്‌ (37) ഭാര്യ ബിന്ദു. നാല്‌ വയസ്സുള്ള ദക്ഷിന്‍, രണ്ട്‌ വയസ്സുള്ള അക്ഷയ്‌ എന്നിവര്‍ മക്കള്‍, സഹോദരി ലിന്‍സി. കൊലപാതകവുമായി ബന്ധപ്പെട്ട്‌ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. 20 പേര്‍ക്കെതിരെ യുഎ.പി.എ.ചുമത്തി കേസനേ്വഷണം ആരംഭിച്ചിട്ടുണ്ട്‌.
 


Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.