ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്നിരിക്കെ ബുദ്ധമതസ്ഥനായ റെനിൽ വിക്രമസിംഗെ ക്ഷേത്രത്തിൽ പ്രവേശിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. റെനിൽ വിക്രമ സിംഗെയുടെ ക്ഷേത്ര ദർശനം ക്ഷേത്രാചാരങ്ങൾക്ക് വിരുദ്ധമാണെന്ന് നടനും സാംസ്‌കാരിക പ്രവർത്തകനുമായ വി.കെ. ശ്രീരാമൻ പറഞ്ഞു.
പൂക്കോട് തണൽ കലാ- കായിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കാനിരുന്ന പി. കൃഷ്ണപിള്ള സ്മാരക ഫുട്‌ബോൾ മേളയ്ക്ക് അനുമതി നിഷേധിച്ച ഗുരുവായൂർ ദേവസ്വത്തിനെതിരെ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേവസ്വം അധികൃതർക്ക് ഗുണമുള്ളതുകൊണ്ടാണ് അദ്ദേഹത്തെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചത്. റെനിൽ വിക്രമ സിംഗെയുടെ പാസ്‌പോർട്ടിൽ അദ്ദേഹം സിംഹള ബുദ്ധിസ്റ്റ് ആണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിനാൽ അദ്ദേഹം ഹിന്ദുമതസ്ഥനല്ലായെന്നും ബുദ്ധമതസ്ഥനാണെന്നും ശ്രീരാമൻ പറഞ്ഞു. ബുദ്ധമതസ്ഥനായ ഒരാളെ അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രത്തിൽ എങ്ങനെ പ്രവേശിപ്പിക്കുമെന്നും അദ്ദേഹം ചോദിച്ചു.







