Home » , » മുംബൈ ഇന്ത്യന്‍സ്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ജേതാക്കളായി.

മുംബൈ ഇന്ത്യന്‍സ്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ജേതാക്കളായി.

Written By Unknown on Sunday, 24 May 2015 | 19:14

കൊല്‍ക്കത്ത: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 41 റണ്ണിനു തോല്‍പ്പിച്ച്‌ മുംബൈ ഇന്ത്യന്‍സ്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ എട്ടാമത്‌ സീസണില്‍ ജേതാക്കളായി. ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈ ഇന്ത്യന്‍സ്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 202 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സൂപ്പര്‍ കിങ്‌സിന്‌ കളി അവസാനിക്കുമ്പോള്‍ എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 161 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.
മുംബൈ രണ്ടാം തവണയാണ്‌ ഐ.പി.എല്‍. കിരീടം നേടുന്നത്‌. ഇതോടെ രണ്ട്‌വട്ടം ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്, സൂപ്പര്‍ കിങ്‌സ് എന്നിവരുടെ പട്ടികയില്‍ മുംബൈയും സ്‌ഥാനം പിടിച്ചു. മുംബൈ മൂന്നാം തവണയാണ്‌ ഫൈനലില്‍ കളിക്കുന്നത്‌. രണ്ട്‌ ടീമുകളും മൂന്നാം തവണയാണ്‌ ഐ.പി.എല്‍. ഫൈനലില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്‌. 2010 ലെ ഫൈനലില്‍ മുംബൈയെ തോല്‍പ്പിച്ച്‌ ചെന്നൈ ജേതാക്കളായി. 2013 സീസണില്‍ ചെന്നൈയെ കീഴടക്കി മുംബൈ ജേതാക്കളുമായി. 2010, 2011 സീസണുകളില്‍ ഐ.പി.എല്‍. കിരീടത്തില്‍ മുത്തമിട്ട ചെന്നൈ ആറാം തവണയാണ്‌ ഫൈനലില്‍ കളിക്കുന്നത്‌. ഐ.പി.എല്ലില്‍ ഹാട്രിക്ക്‌ കിരീടം നേടുന്ന ആദ്യ ടീമെന്ന നേട്ടമാണ്‌ ചെന്നൈയുടെ കൈയില്‍നിന്നു വഴുതിയത്‌.
ഓപ്പണര്‍ ലെന്‍ഡല്‍ സിമ്മണ്‍സ്‌ (45 പന്തില്‍ മൂന്ന്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം 68), നായകന്‍ രോഹിത്‌ ശര്‍മ (26 പന്തില്‍ രണ്ട്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 50) എന്നിവരുടെ അര്‍ധ സെഞ്ചുറികളും കെയ്‌റോണ്‍ പൊള്ളാര്‍ഡ്‌ (18 പന്തില്‍ 36), അമ്പാട്ടി റായിഡു (24 പന്തില്‍ മൂന്ന്‌ സിക്‌സര്‍ അടക്കം പുറത്താകാതെ 36), ഹര്‍ഭജന്‍ സിങ്‌ (മൂന്ന്‌ പന്തില്‍ പുറത്താകാതെ ആറ്‌) എന്നിവരുടെ വെടിക്കെട്ടുകളുമാണ്‌ മുംബൈയുടെ സ്‌കോര്‍ 200 കടത്തിയത്‌. ടോസ്‌ നേടിയ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്‌. ധോണി മുംബൈയെ ബാറ്റിങ്ങിനു വിട്ടു. ആദ്യ ഓവറില്‍ തന്നെ പാര്‍ഥിവ്‌ പട്ടേല്‍ റണ്ണെടുക്കാതെ മടങ്ങി. ആശിഷ്‌ നെഹ്‌റയുടെ പന്ത്‌ മിഡ്‌ ഓണിലേക്കു തട്ടിയിട്ട പാര്‍ഥിവ്‌ സിംഗിളിനായി ഓടി. ഓടിയെത്തിയ ഫാഫ്‌ ഡു പ്ലെസിസിന്റെ ബാക്ക്‌ ഹാന്‍ഡ്‌ ത്രോ ബെയ്‌ല്‍സ്‌ തെറുപ്പിക്കുമ്പോള്‍ പാര്‍ഥിവ്‌ പട്ടേല്‍ ക്രീസില്‍നിന്ന്‌ ഇഞ്ചുകള്‍ അകലെയായിരുന്നു. ആദ്യ ഓവറില്‍ വിക്കറ്റ്‌ വീണതിന്റെ ആഹ്‌ളാദം സൂപ്പര്‍ കിങ്‌സ് താരങ്ങളില്‍നിന്നു വൈകാതെ മാഞ്ഞു. മോഹിത്‌ ശര്‍മ എറിഞ്ഞ രണ്ടാമത്തെ ഓവറില്‍ സിക്‌സും രണ്ട്‌ ഫോറുമടിച്ച്‌ രോഹിത്‌ ശര്‍മ രണ്ടും കല്‍പ്പിച്ച്‌ ആഞ്ഞടിക്കുകയാണു നയമെന്നു പ്രഖ്യാപിച്ചു. നെഹ്‌റ എറിഞ്ഞ മൂന്നാമത്തെ ഓവറിലും പന്ത്‌ രണ്ട്‌ തവണ അതിര്‍ത്തി കടന്നു. ഓഫ്‌ സ്‌പിന്നര്‍ ആര്‍. അശ്വിനെ നാലാം ഓവറില്‍ പന്തേല്‍പ്പിച്ച്‌ ധോണി പരീക്ഷണത്തിനു മുതിര്‍ന്നു. നേരിട്ട ആദ്യ പന്ത്‌ അതിര്‍ത്തി കടത്തി സിമ്മണ്‍സ്‌ ധോണിയെ ഞെട്ടിച്ചു. മൂന്നാമത്തെ പന്ത്‌ സിക്‌സറിനു പറത്തി സിമ്മണ്‍സ്‌ അശ്വിനെ കടന്നാക്രമിച്ചു. സിമ്മണ്‍സ്‌ 14 റണ്ണില്‍ നില്‍ക്കേ നെഹ്‌റയുടെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ കൂടിയായ ധോണി ക്യാച്ച്‌ വിട്ടതും സൂപ്പര്‍ കിങ്‌സിന്‌ തിരിച്ചടിയായി. ആറാം ഓവര്‍ എറിയാനെത്തിയ ഇടംകൈയന്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയെയും സിമ്മണ്‍സ്‌ കടന്നാക്രമിച്ചു. ഒരു സിക്‌സറും ഒരു ഫോറുമടക്കം 14 റണ്ണാണ്‌ ജഡേജ ആദ്യ ഓവറില്‍ നല്‍കിയത്‌. ആ ഓവറില്‍ മുംബൈയുടെ സ്‌കോര്‍ 50 കടന്നു. രോഹിത്‌ ശര്‍മ വ്യക്‌തിഗത സ്‌കോര്‍ 39 ല്‍ നില്‍ക്കേ നല്‍കിയ ക്യാച്ച്‌ പവന്‍ നേഗി പിടിക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രണ്ടാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ 27 പന്തില്‍ 50 റണ്ണും 57 പന്തില്‍ 100 റണ്ണും കൂട്ടിച്ചേര്‍ത്തു. 35 പന്തിലാണ്‌ സിമ്മണ്‍സ്‌ അര്‍ധ സെഞ്ചുറി കടന്നത്‌. കൂടുതല്‍ ആക്രമിച്ചു കളിച്ച രോഹിത്‌ ശര്‍മ 25 പന്തിലാണ്‌ 50 റണ്ണെടുത്തത്‌. അര്‍ധ സെഞ്ചുറി നേടിയതിനു പിന്നാലെ ഡെ്വയ്‌ന്‍ ബ്രാവോയുടെ പന്തില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച രോഹിതിനെ ജഡേജ പിടികൂടി. നായകന്‍ പുറത്തായി വൈകാതെ സിമ്മണ്‍സും മടങ്ങി. ഡെ്വയ്‌ന്‍ സ്‌മിത്തിന്റെ പന്ത്‌ വഴിതിരിച്ചു വിടാന്‍ ശ്രമിച്ച സിമ്മണ്‍സിന്റെ വിക്കറ്റ്‌ തെറിച്ചു. സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണര്‍ ഡെ്വയ്‌ന്‍ സ്‌മിത്ത്‌ (48 പന്തില്‍ 57), സുരേഷ്‌ റെയ്‌ന (19 പന്തില്‍ 28), നായകന്‍ എം.എസ്‌. ധോണി (13 പന്തില്‍ 18) എന്നിവര്‍ക്കു മാത്രമേ വിജയ പ്രതീക്ഷ നല്‍കാന്‍ കഴിഞ്ഞുള്ളു. ഏഴ്‌ പന്തില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറുമടക്കം 21 റണ്ണെടുത്തു പുറത്താകാതെനിന്ന മോഹിത്‌ ശര്‍മയും എട്ട്‌ പന്തില്‍ 11 റണ്ണുമായിനിന്ന രവീന്ദ്ര ജഡേജയുടെയും പോരാട്ടം വിഫലമായി. മുംബൈക്കു വേണ്ടി മിച്ചല്‍ മക്‌ഗ്ലെഹാന്‍ മൂന്ന്‌ വിക്കറ്റും ലസിത്‌ മലിംഗ, ഹര്‍ഭജന്‍ സിങ്‌ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും വിനയ്‌ കുമാര്‍ ഒരു വിക്കറ്റുമെടുത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.