കോട്ടയം: വിജിലന്‍സ് അന്വേഷണത്തില്‍നിന്നു കെ.എം. മാണിയെ രക്ഷപ്പെടുത്താമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കേരളാ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നുവെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ.
മാണി ഒഴികെയുള്ള എം.എല്‍.എമാര്‍ക്കു സ്വന്തം ഓഫീസില്‍വച്ചാണു അവര്‍ ഉറപ്പുനല്‍കിയതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു. മാണിക്കെതിരായ അന്വേഷണം നീണ്ടു പോകുന്നതിന്റെ ഉത്തരവാദി ആരാണെന്നു പറയേണ്ടതു മുഖ്യമന്ത്രിയാണ്. യു.ഡി.എഫ്. മുന്നണി കള്ളക്കമ്പനിയാണ്. മന്ത്രിസഭ കൂടി മന്ത്രിമാര്‍ പണം വീതംവയ്‌ക്കുകയാണ്. മുഖ്യമന്ത്രി അറിഞ്ഞാണ് എല്ലാകാര്യങ്ങളും നടക്കുന്നത്. 2001ല്‍ മാര്‍ക്കറ്റ് ഫെഡിന്റെ കൊപ്രാ സംഭരണത്തിലൂടെ കോടികള്‍ തട്ടിയെടുത്ത അതേ രീതിയില്‍ റബര്‍ സംഭരണത്തിന്റെ പേരിലും പണം തട്ടാനാണു നീക്കം നടക്കുന്നത്.
വാങ്ങല്‍ നികുതി ഒഴിവാക്കിയാല്‍ അഞ്ചു രൂപ അധികം നല്‍കി റബര്‍ സംഭരിക്കാമെന്നു മാര്‍ക്കറ്റ്‌ഫെഡ് പറഞ്ഞപ്പോള്‍ അതിനെ എതിര്‍ക്കുകയും പിന്നീട് വ്യവസായികള്‍ക്കു മാത്രമായി ഇളവു നല്‍കുകയുമാണു ചെയ്‌തത്. അഞ്ചു വന്‍കിട സ്വര്‍ണവ്യാപാരികള്‍ക്കു ടേണ്‍ ഓവര്‍ ടാക്‌സ് നല്‍കുന്നതിനു തീരുമാനമെടുക്കുന്നതിനായി ഇവരില്‍നിന്നു 30 കോടി രൂപ പിരിച്ചുവെന്നും ജോര്‍ജ് ആരോപിച്ചു. ഇടതുമുന്നണിയില്‍നിന്നു ശെല്‍വരാജിനെ കൊണ്ടുവന്നതു മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ്. പണമിടപാടൊന്നും ഇതിന്റെ പേരില്‍ നടന്നിട്ടില്ല. സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരിലാണു തന്നെ വിപ്പ് സ്‌ഥാനത്തുനിന്നു പുറത്താക്കിയത്. അങ്ങനെയാണെങ്കില്‍ എ.കെ. ആന്റണിക്കും വി.ഡി. സതീശനുമെതിരേ എന്തുകൊണ്ടു നടപടിയെടുത്തില്ലെന്നും ജോര്‍ജ് ചോദിച്ചു.








