Home » » ആന്റണിയുടെ പ്രസംഗത്തിന്റെ കരിനിഴലിൽ തുടങ്ങിയ നിഴൽനാടകം തീർന്നു

ആന്റണിയുടെ പ്രസംഗത്തിന്റെ കരിനിഴലിൽ തുടങ്ങിയ നിഴൽനാടകം തീർന്നു

Written By Unknown on Monday, 18 May 2015 | 18:36

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾ തമ്മിലടിക്ക് താത്കാലിക വെടി നിറുത്തൽ മേഖലാ ജാഥകൾ നേരത്തേ നിശ്ചയിച്ചതു പോലെ ഇന്ന് തന്നെ ആരംഭിക്കാൻ യു.ഡി.എഫ് യോഗം തീരുമാനിച്ചു. ചേരിപ്പോര് നിറുത്താൻ എ.കെ. ആന്റണി നടത്തിയ ഇടപെടലും തമ്മിലടി അവസാനിപ്പിക്കാതെ മേഖലാ ജാഥകൾ നടത്തേണ്ടതില്ലെന്ന മുസ്ളിംലീഗിന്റെ കർശന നിലപാടുമാണ് ഫലം കണ്ടത്. പല തലങ്ങളിൽ ഇന്നലെ നടന്ന സന്ധി സംഭാഷണങ്ങൾക്ക് ശേഷമാണ് വൈകിട്ട് യു.ഡി.എഫ് നേതാക്കളുടെ അടിയന്തര യോഗം ചേർന്നത്. അഴിമതി വ്യാപകമാവുന്നു എന്ന് താൻ പറഞ്ഞത് പൊതുവായ കാര്യമാണെന്നും സംസ്ഥാന സർക്കാരിനെ ഉദ്ദേശിച്ചല്ലെന്നും വിശദീകരിച്ച് എ.കെ. ആന്റണിയും കോൺഗ്രസിൽ സമാധാനത്തിന്റെ അന്തരീക്ഷത്തിന് കളമൊരുക്കി.
യു.ഡി.എഫ് ജാഥകൾ നിശ്ചയിച്ചത് പോലെ നടത്തുമെന്ന്  യു.ഡി.എഫ്  യോഗത്തിന് ശേഷം കൺവീനർ പി.പി. തങ്കച്ചൻ പറഞ്ഞു.

മന്ത്രി കെ.സി. ജോസഫ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് തർക്കങ്ങൾ അവസാനിപ്പിച്ച് ഒത്തൊരുമിച്ച് നീങ്ങാനുള്ള എ ഗ്രൂപ്പിന്റെ സന്നദ്ധത അറിയിച്ചതോടെ ഒത്തു തീർപ്പിനുള്ള കളമൊരുങ്ങിയിരുന്നു. തുടർന്ന് അദ്ദേഹം കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനെയും കണ്ടു. സുധീരൻ മദ്ധ്യസ്ഥനായി ഇരു വിഭാഗവുമായും ചർച്ച നടത്തി. എല്ലാ ഒരുക്കങ്ങളും നടത്തിയ ശേഷം ജാഥകൾ മാറ്റി വച്ചാലുണ്ടാവുന്ന നാണക്കേടും പാർട്ടിക്കും മുന്നണിക്കും അതുണ്ടാക്കുന്ന പരിക്കും അദ്ദേഹം ഇരുപക്ഷത്തെയും ഓർമ്മപ്പെടുത്തി. പിന്നീട് കെ.പി.സി.സി ഓഫീസിലെത്തിയ മുസ്ളിംലീഗ് നേതാക്കളായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരുമായും  സുധീരൻ ചർച്ച നടത്തി. ജാഥകൾ മാറ്റി വയ്ക്കണമെന്നല്ല, കോൺഗ്രസിലെ ചേരിപ്പോര് അവസാനിപ്പിക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് കുഞ്ഞാലിക്കുട്ടി സുധീരനോട് പറഞ്ഞു. തർക്കങ്ങൾ അവസാനിപ്പിച്ച് ഒറ്റക്കെട്ടായി നീങ്ങാമെന്ന കോൺഗ്രസിന്റെ വാഗ്ദാനത്തെ സ്വാഗതം ചെയ്ത അവർ അക്കാര്യം നേതാക്കൾ പരസ്യമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. അതനുസരിച്ച് മൂന്നു മണിയോടെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കെ.പി.സി.സി ഓഫീസിലെത്തി പ്രസിഡന്റ് വി.എം. സുധീരന്റെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തി. കഷ്ടിച്ച് ഇരുപത് മിനിട്ടോളമേ ചർച്ച നീണ്ടുള്ളൂ. പരിഹരിക്കാൻ കഴിയാത്തതായി ഒരു കാര്യവും കോൺഗ്രസിൽ ഇല്ലെന്നും തർക്കങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ചർച്ചയ്ക്ക് ശേഷം മൂന്നു നേതാക്കളും ഒന്നിച്ച് വാർത്താ ലേഖകരോട് പറഞ്ഞു. മാദ്ധ്യമങ്ങളിൽ വരുന്നതു പോലുള്ള പ്രശ്നങ്ങൾ കോൺഗ്രസിലില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കോൺഗ്രസിൽ അഭിപ്രായ ഭിന്നതയുണ്ടാവുന്നത്  സ്വാഭാവികമാണെന്നും അത് പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു.
സർക്കാർ അഴിമതിയുടെ കരിനിഴലിലെന്ന വി.ഡി. സതീശന്റെ വാദം ശരിയാണോ എന്ന ചോദ്യത്തിന് സർക്കാർ അഴിമതിയുടെ കരിനിഴലിലല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി മറുപടി നൽകി.

ആന്റണിയുടെ പ്രസംഗത്തിന്റെ  കരിനിഴലിൽ തുടങ്ങിയ നിഴൽനാടകം തീർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ മേഖലയിലും അഴിമതിയാണെന്നും കാശ് കൊടുക്കാതെ ഒരു കാര്യവും നടക്കാത്ത അവസ്ഥയാണെന്നുമുള്ള എ.കെ. ആന്റണിയുടെ പ്രസംഗം മറയാക്കിയാണ് കോൺഗ്രസിലെ ഗ്രൂപ്പുകൾ പരസ്യപോര് ആരംഭിച്ചത്. ചങ്ങല പോലെ അഴിമതി ആരോപണങ്ങൾ നേരിടുന്ന  ഉമ്മൻചാണ്ടി സർക്കാരിനെയാണ് ആന്റണി ലക്ഷ്യം വച്ചതെന്നായിരുന്നു ഐ ഗ്രൂപ്പിന്റെ ധ്വനി. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സമ്മേളനത്തിൽ അഴിമതിയെക്കുറിച്ച് പൊതുവായ കാര്യങ്ങളാണ് ആന്റണി പറഞ്ഞതെങ്കിലും ആന്റണി  ആരെയെങ്കിലും വിമർശിക്കുന്നതിന് ഇങ്ങനെ പൊതിഞ്ഞു പറയുന്ന പതിവുണ്ടെന്ന ന്യായവും വന്നു.
ആന്റണിയുടെ പ്രസംഗത്തോടൊപ്പം ഉമ്മൻചാണ്ടി സർക്കാർ അഴിമതിയുടെ കരിനിഴലിലാണെന്ന ഐ വിഭാഗം നേതാവ് വി.ഡി. സതീശന്റെ ചാനൽ അഭിമുഖവും പുറത്തു വന്നു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവാൻ സർവഥാ  യോഗ്യനാണെന്നും,  ഉമ്മൻചാണ്ടി അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും കൂടി സതീശൻ പറഞ്ഞതോടെ ഐ ഗ്രൂപ്പ് നേതൃമാറ്റമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് എ വിഭാഗത്തിന് ബോദ്ധ്യമായി. തുടർന്നാണ് കെ.സി. ജോസഫും കൊടിക്കുന്നിൽ സുരേഷും സതീശനെ നിശിതമായി ആക്രമിച്ച് രംഗത്തെത്തിയതും സതീശൻ തിരിച്ചടിച്ചതും.

പാർട്ടിയിലെ ചേരിപ്പോര്  തന്റെ പ്രസ്താവന പിടിച്ചാണ് പുരോഗമിക്കുന്നതെന്ന് കണ്ട് അത് തിരുത്താൻ എ.കെ. ആന്റണി ഇന്നലെ തയ്യാറായി. പൊതുവായ കാര്യമാണ് താൻ പറഞ്ഞതെന്നും ആരെയും ഉദ്ദേശിച്ചല്ലെന്നും ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരെ വിളിച്ചു വരുത്തി പറഞ്ഞ അദ്ദേഹം  പാർട്ടിയിലെ ചേരിപ്പോര് അവസാനിപ്പിച്ച് ഒറ്റക്കെട്ടായി നിൽക്കണമെന്നും ആവശ്യപ്പെട്ടു. ചേരിപ്പോര് അവസാനിപ്പിക്കണമെന്ന് എ, ഐ ഗ്രൂപ്പ് നേതാക്കളെ ഫോണിൽ വിളിച്ചും അദ്ദേഹം ആവശ്യപ്പെട്ടു.
തുടർന്നാണ് കെ.സി. ജോസഫ് ഇന്നലെ രമേശ് ചെന്നിത്തലയെയും വി.എം. സുധീരനെയും കണ്ടത്. പ്രകോപനം തുടങ്ങി വച്ചത് ഐ ഗ്രൂപ്പാണെന്ന് പറഞ്ഞ അദ്ദേഹം തർക്കം അവസാനിപ്പിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി. തന്റെ ടിവി അഭിമുഖം പൂർണമായി കാണാത്തതു കൊണ്ടാണ് എ വിഭാഗം തെറ്റിദ്ധരിച്ചതെന്ന വി.ഡി. സതീശന്റെ വാദം രമേശ് ചെന്നിത്തലയും ഉദ്ധരിച്ചു. തന്റെ അഭിമുഖം കണ്ട എ.കെ. ആന്റണിക്ക് അതിൽ അപാകത തോന്നിയില്ലെന്നായിരുന്നു സതീശന്റെ നിലപാട്. ടെലിവിഷൻ ചാനലുകളിൽ ബ്രേക്കിംഗ് ന്യൂസായി വരുന്ന വാചകങ്ങൾ കണ്ട് പ്രതികരിക്കുന്നതു കൊണ്ടുള്ള കുഴപ്പമാണെന്നും സതീശൻ പറഞ്ഞിരുന്നു.
ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെ സമവായം കണ്ടെത്താൻ സുധീരനും കഴിഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.