Home » » രജീഷിനെ പോലീസ്‌ മാവോയിസ്റ്റാക്കി എന്ന്‌ ബന്ധുക്കള്‍.

രജീഷിനെ പോലീസ്‌ മാവോയിസ്റ്റാക്കി എന്ന്‌ ബന്ധുക്കള്‍.

Written By Unknown on Friday, 15 May 2015 | 20:23

കോഴിക്കോട്;മാവോയിസ്റ്റ്‌ രൂപേഷിനേയും കൂട്ടാളികളേയും സഹായിച്ചു എന്ന കുറ്റത്തിന്‌ അറസ്റ്റിലായ തിക്കോടി സ്വദേശി രജീഷിനെതിരെ പോലീസുകാര്‍ കള്ളത്തെളിവുകള്‍ സൃഷ്‌ടിക്കുകയാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്‌.
രജീഷിന്റെ അറസ്റ്റിനെ കുറിച്ച്‌ ബന്ധുക്കള്‍ പറയുന്നത്‌ ഈ വിധത്തിലാണ്‌.
ഓട്ടോറിക്ഷ ഓടിക്കുകയും. കാറ്‌ വാടകയ്‌ക്ക്‌ കൊടുക്കുകയും ചെയ്‌തിരുന്ന രജീഷ്‌ ചിലപ്പോഴൊക്കെ ചെങ്കല്ല്‌ അടിക്കുന്ന ലോറിയില്‍ ഡ്രൈവറായും പോകാറുണ്ട്‌. പലര്‍ക്കും കാറ്‌ വാടകക്ക്‌ കൊടുക്കാറുള്ളതുപോലെയാണ്‌ ശ്യാമിനും കാറ്‌ വാടകക്ക്‌ കൊടുത്തിരുന്നത്‌. ശ്യാം എന്ന്‌അറിഞ്ഞിരുന്നയാള്‍ മാവോയിസ്റ്റ്‌ അനൂപ്‌ ആണെന്ന്‌ അറിയുന്നത്‌ തന്നെ ഇപ്പോഴാണ്‌. അനൂപ്‌ മാത്യൂ വടകരയിലും പയ്യോളിയിലുമെല്ലാം കഴിഞ്ഞിരുന്നത്‌ മെഡിക്കല്‍റപ്പായ ശ്യാം എന്ന പേരിലാണ്‌. ആര്‍ക്കും ഒരു സംശയവും തോന്നാത്ത വിധത്തിലായിരുന്നു അയാളുടെ ഇടപെടലുകള്‍.നാട്ടുകാര്‍ക്കെല്ലാം അയാളെപ്പറ്റി നല്ല അഭിപ്രായവുമാണ്‌. അത്‌ കൊണ്ടാണ്‌ വാടകവീട്‌ തിരക്കിയപ്പോള്‍ കാണിച്ച്‌ കൊടുത്തതും, കാറ്‌ വാടകക്ക്‌ നല്‍കിയിരുന്നതും.
എന്നാല്‍ അനൂപ്‌ മാത്യൂ അറസ്റ്റിലായതോടെ കേരള പോലീസ്‌ പുതിയ കഥകള്‍ ഉണ്ടാക്കുകയാണ്‌. ഒരു പ്രമുഖ മാവോയിസ്റ്റ്‌ ഇത്രയും കാലം കേരളത്തില്‍ കഴിഞ്ഞിട്ടും അത്‌ കണ്ടെത്താന്‍ സംസ്ഥാന പോലീസിന്‌ കഴിഞ്ഞില്ല. ആ വീഴിച മറച്ചുവെക്കാനാണ്‌ അയാളുടെ സഹായിയെ പിടികൂടി എന്ന മട്ടില്‍ തിരക്കിട്ട്‌ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. രജീഷ്‌ മാവോ വാദിയാണെന്ന്‌ തെളിയിക്കുന്ന ഒരു തെളിവും പോലീസിന്റെ കയ്യിലില്ല. അതുകൊണ്ടാണ്‌ വാഹനവും മറ്റും നല്‍കി എന്ന പേരില്‍ രാജ്യദ്രോഹകുറ്റംച്ചുമത്തിയിരിക്കുന്നത്‌.
വാടക വീട്‌ ഒഴിഞ്ഞ്‌ പോകുമ്പോള്‍ അനൂപ്‌ മാത്യൂ രജീഷിന്റെ വീട്ടില്‍ വെച്ച ബാഗിലെ പുസ്‌തകങ്ങളും സാധനങ്ങളുമൊക്കെയാണ്‌ രജീഷിനെതിരായ തെളിവായി കാണിച്ചിരിക്കുന്നത്‌. ചെങ്കല്ല്‌ ലോറിയിലെ ഡ്രൈവറായി പോകുന്നതിനാല്‍ പലസ്ഥലത്തും സഞ്ചരിച്ചതായി മൊബൈല്‍ഫോണില്‍ കാണിക്കുമല്ലോ. കണ്ണൂരിലെ ശ്രീകണ്‌ഠാപുരത്തെ
ക്വാറിയില്‍ നിന്നുമാണ്‌ കല്ല്‌ എടുത്തിരുന്നത്‌. ഇപ്പോള്‍ പോലീസുകാര്‍ പറയുന്നത്‌ മാവോയിസ്റ്റുകളെ കണ്ണൂരില്‍ കൊണ്ടുപോയി എന്നാണ്‌.
പോലീസുകാര്‍ വീട്ടില്‍ വന്നു ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക്‌ അറിയാവുന്ന എല്ലാകാര്യങ്ങളും തുറന്ന്‌ പറഞ്ഞതാണ്‌. ശ്യാം എന്ന്‌ പറഞ്ഞയാള്‍ അനൂപ്‌ മാത്യൂ ആണെന്ന്‌ ഞങ്ങള്‍ക്ക്‌ അറിയില്ലായിരുന്നു. . ശ്യാം വീടൊഴിഞ്ഞപ്പോള്‍ വെച്ച ബാഗും മറ്റും പോലീസുകാര്‍ക്ക്‌ കൊടുത്തതും ഞങ്ങളാണ്‌. ഒരു തെളിവും ഞങ്ങള്‍ നശിപ്പിച്ചിട്ടില്ല. കാരണം അറിഞ്ഞ്‌ കൊണ്ട്‌ ഒരു തെറ്റും ഞങ്ങള്‍ ചെയ്‌തിട്ടില്ലല്ലോ. എന്നാല്‍ ഇത്തരം കാര്യങ്ങളെല്ലാം വേറെ വിധത്തില്‍ ആവിഷ്‌ക്കരിച്ച്‌ രജീഷിനെതിരായ തെളിവുകളായി മാറ്റുകയാണ്‌ ചെയ്‌തത്‌. യു.എ.പി,എ യിന്‍ ചുമത്തിയാണ്‌ ഇപ്പോള്‍ കേസ്‌ എടുത്തിരിക്കുന്നത്‌.
രജീഷ്‌ രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ച്‌ രാജ്യദ്രോഹിയാണെങ്കില്‍ ശിക്ഷിക്കുന്നതില്‍ ഞങ്ങളാരുമെതിരല്ല. പക്ഷേ കുടുംബം പോറ്റാന്‍ കഷ്‌ടപ്പെടുന്ന ഒരാളെ ഈ വിധത്തില്‍ കെട്ടച്ചമച്ച കേസില്‍പ്പെടുത്തി പീഡിപ്പിക്കുന്നതിനെ എങ്ങനെയാണ്‌ അംഗീകരിക്കാന്‍ കഴിയുക? ന്യായീകരിക്കാന്‍ കഴിയുക? രജീഷിന്റെ അമ്മ രാധയും ഭാര്യ രേഷ്‌മയും പറയുന്നു.
മാവോയിസ്റ്റുകള്‍ ധാരാളം പണം തന്നു എന്നാണ്‌ പോലീസുകാര്‍ പറയുന്നത്‌. ഞങ്ങളുടെ വീട്ടില്‍ ഒന്നു വന്നുനോക്കുക, വിഷമതകള്‍ നിങ്ങള്‍ക്ക്‌ തന്നെയറിയാം. ഭാര്യയും ചെറിയ രണ്ട്‌ കുഞ്ഞുങ്ങളും, പ്രയമായ അച്ചനും അമ്മയും ഇവരെഒക്കെ സംരംക്ഷിച്ചിരുന്നത്‌ രജിയാണ്‌. ബ്ലേഡുകാരില്‍ നിന്ന്‌ കടംവാങ്ങിയാണ്‌ ഓട്ടോറിക്ഷ വാങ്ങിയത്‌. അടവു തെറ്റിയതിനാല്‍ ആ വണ്ടി ബ്ലേഡുകാര്‍ പിടിച്ചുകൊണ്ടപോയി. കല്യാണം കഴിഞ്ഞപ്പോഴുള്ള മാലയും വളയും വിറ്റാണ്‌ ടാക്‌സി ഓടിക്കാന്‍ കാറ്‌ വാങ്ങിയത്‌. അതിപ്പോള്‍ പോലീസുകാരും പിടിച്ചെടുത്തു. ഓട്ടോറിക്ഷയും ഇല്ലാത്തതിനാല്‍ കുറേകാലമായി പണിയും കുറവാണ്‌ അങ്ങനെ അരിഷ്‌ടിച്ച്‌ കഴിയുന്നവരാണ്‌ ഞങ്ങള്‍. അപ്പോഴാണ്‌ മാവോയിസ്റ്റുകള്‍ ഞങ്ങള്‍ക്ക്‌ പണം തന്നിരുന്നു എന്ന്‌ കഥകള്‍ ഉണ്ടാക്കുന്നത്‌.
ഞങ്ങള്‍ പോലീസുകരോടെല്ലാം പറഞ്ഞതും ഇതുതന്നെയാണ്‌, കുറ്റം ചെയ്‌തിട്ടുണ്ടെങ്കില്‍ ശിക്ഷിച്ചോട്ടെ,വളച്ചൊടിച്ച തെളിവുകള്‍കൊണ്ട്‌ നിരപരാധിയെ കുറ്റവാളിയാക്കരുത്‌. രജീഷും അച്ചനുമെല്ലാം സി.പി.എം അനുഭാവികളാണ്‌, അവരൊരിക്കലും മാവോയിസ്റ്റുകളല്ല....എന്നാലിപ്പോള്‍രജീഷിനെ മാവോയിസ്റ്റാക്കാനായി ഓരോരോ തെളിവുകള്‍ ഉണ്ടാക്കുകയാണ്‌.
കേരളത്തില്‍ പല യു.എ.പി.എ കേസുകളിലും കുറ്റരോപിതരെ കോടതികള്‍ വെറുതെ വിട്ടുക്കൊണ്ടിരിക്കുന്നത്‌ നമ്മള്‍ കാണുന്നുണ്ടല്ലോ. കെട്ടിച്ചമച്ച കേസുകളാണെന്നാണ്‌ നീതിപീഠംഅതിലൊക്കെ നിരീക്ഷിച്ചത്‌. പക്ഷെ അതുപോലെ കേസ്‌ നടത്താനുള്ള കഴിവൊന്നും ഞങ്ങള്‍ക്കില്ല. നിത്യജീവിതം തന്നെ തട്ടിമുട്ടി പോകുന്ന ഞങ്ങള്‍ എങ്ങനെ നിയമ പോരാട്ടം നടത്താന്‍......
ഇന്നല്ലെങ്കില്‍ നാളെ എല്ലാ സത്യവും പുറത്തുവരുമെന്ന വിശ്വാസത്തിലാണ്‌ ഞങ്ങള്‍ .....

രജീഷ്‌ മാവോയിസ്റ്റുകളെ സഹായിച്ചു. ഡി.വൈ.എസ്‌.പി എം.പ്രദീപ്‌കുമാര്‍
കോഴിക്കോട്;മാവേയിസ്റ്റുകള്‍ക്ക്‌ വാഹനസൗകര്യവും മറ്റും നല്‍കി രജീഷ്‌ അവരെ സഹായിക്കുകയായിരുന്നു. അതിനുള്ള വ്യക്തമായ തെളിവുകള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ്‌ രജീഷിനെ അറസ്റ്റ്‌ ചെയ്‌തത്‌. വടകര ഡി.വൈ.എസ്‌.പി.എം പ്രദീപ്‌ കുമാര്‍ പറഞ്ഞു. പയ്യോളി പോലീസ്‌ സ്റ്റേഷനില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാവോയിസ്റ്റ്‌ രൂപേഷിന്റെ അടുത്ത അനുയായിയായിരുന്ന അനൂപ്‌ മാത്യുവും കൂട്ടാളികളും സഞ്ചരിച്ചിരുന്നത്‌ രജീഷിന്റെ വാഹനത്തിലാണ്‌. ഇവര്‍ക്ക്‌ താമസസൗകര്യം കണ്ടെത്തിക്കൊടുത്തതും രജീഷാണ്‌. ഇവരൊക്കെ മാവേയിസ്റ്റുകളും രാജ്യദ്രോഹികളുമാണെന്ന്‌ മനസ്സിലാക്കിതന്നെയാണ്‌ രജീഷ്‌ സഹായിച്ചിരുന്നത്‌. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.