കൊച്ചി: ബാർഉടമകളിൽ നിന്ന് പിരിച്ചെടുത്ത പണം ആർക്കൊക്കെ നൽകിയെന്ന് അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ വെളിപെടുത്തുo.
ഇന്നലെ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും വർക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ നിലപാടുകൾക്ക് പിന്തുണ നൽകി. ബിജു നേരിടുന്ന വിജിലൻസ് കേസുകൾക്ക് തെളിവുകൾ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകാനും തീരുമാനിച്ചു. ഇതോടെ സംഘടന ബിജുവിനൊപ്പമായെന്ന സൂചനയാണ് പുറത്തു വരുന്നത്.
സംഘടന നടത്തിയ പിരിവുൾപ്പടെയുള്ള മുഴുവൻ കണക്കുകളും അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ അവതരിപ്പിക്കാൻ ജനറൽസെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി യോഗ തീരുമാനങ്ങൾ വിശദീകരിച്ച അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണി പറഞ്ഞു. ഭിന്നതകൾ ഒഴിവാക്കി വ്യവസായ വളർച്ചയ്‌ക്ക് ഒരുമിച്ചു നിൽക്കും. ബിജു ഉൾപ്പെടെ നേരിടുന്ന വിജിലൻസ് കേസുകളിൽ തെളിവുകൾ സമർപ്പിക്കും. നുണപരിശോധനയ്‌ക്ക് മെഡിക്കൽ ഉപദേശം തേടും. സുപ്രീം കോടതിയിലെ കേസുകൾ നടത്തുന്നതിന് പ്രമുഖ അഭിഭാഷകരെ നിയോഗിക്കും. സർക്കാർ തങ്ങളെ വഞ്ചിച്ചതിൽ യോഗം ശക്തിയായി പ്രതിഷേധിച്ചെന്നും രാജ്കുമാർ ഉണ്ണി പറഞ്ഞു.
പിരിച്ച പണത്തിന്റെ കണക്ക് അടുത്ത കമ്മിറ്റിയിൽ അവതരിപ്പിക്കാമെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജു രമേശ് പ്രതികരിച്ചു. അടുത്ത എക്‌സിക്യൂട്ടീവ് യോഗം കഴിയട്ടെയെന്നായിരുന്നു അടുത്തിടെ വിമതയോഗം ചേർന്ന എലഗൻസ് ഗ്രൂപ്പ് ഉടമ ബിനോയിയുടെ പ്രതികരണം. സംഘടന ഒറ്റക്കെട്ടായെന്ന് സൂര്യ ഗ്രൂപ്പ് ഉടമ വി.എം. രാധാകൃഷ്‌ണനും വ്യക്തമാക്കി.








