തൃശൂർ: ആർ.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച സംഭവത്തിൽ മുൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞതിലൂടെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ വിശ്വാസ്യത നഷ്ടമായെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. വി.എസ്.മലക്കം മറഞ്ഞതു കൊണ്ട് കാര്യമില്ലെന്നും ഇക്കാര്യത്തിൽ ജനങ്ങളോട് മാപ്പു പറയണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ടി.പി വധത്തിൽ മാപ്പു പറഞ്ഞില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാന ആശ്രയമായ കേരളത്തിലും സി.പി.എം ഇല്ലാതാവും. ടി.പി.വധത്തിലുള്ള കുറ്റബോധവും നിരാശയും മാത്രമാണു മലബാറിലെ മുഴുവന്‍ സാധാരണക്കാരായ സി.പി.എമ്മുകാരുടെയും മനസിലുള്ളതെന്നും ആന്റണി പറഞ്ഞു. സമുദായ സംഘടനകളുമായി യു.ഡി.എഫിന് ഒരു പ്രശ്നവും ഇല്ല. സമുദായ സംഘടനകൾ എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.