Home » » ഐ.പി.എല്ലിന് തുടക്കം. ഉദ്ഘാടന മത്സരം മുംബൈ - കൊല്‍ക്കത്ത.

ഐ.പി.എല്ലിന് തുടക്കം. ഉദ്ഘാടന മത്സരം മുംബൈ - കൊല്‍ക്കത്ത.

Written By Unknown on Monday, 14 April 2014 | 19:39

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റിലെ വിവാദങ്ങള്‍ എന്തുമാകട്ടെ, ഐ.പി.എല്‍. മത്സരങ്ങളുടെ ജ്വരം യു.എ.ഇ.യിലെങ്ങും പടര്‍ന്നുകഴിഞ്ഞു. ചില മത്സരങ്ങളുടെ എണ്‍പത് ദിര്‍ഹം വിലയുള്ള ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ ആയിരം ദിര്‍ഹത്തിന് മേലെയാണ് ഇവിടെ വിറ്റുപോകുന്നത്.
ഐ.പി.എല്ലിന്റെ ഏഴാം സീസണിന് ഏപ്രില്‍ 16-ന് ബുധനാഴ്ച യു.എ.ഇ. തലസ്ഥാനമായ അബുദാബിയില്‍ തിരശ്ശീല ഉയരുകയാണ്. ഉദ്ഘാടനത്തിന് പതിവുള്ള ആഘോഷങ്ങളോ ആഫ്റ്റര്‍ പാര്‍ട്ടികളോ ഇല്ലാതെ പതിഞ്ഞ താളത്തിലാണ് ഐ.പി.എല്ലിന് യു.എ.ഇ. യില്‍ തുടക്കം. ബി.സി.സി.ഐ.യുടെ തലപ്പത്ത് നിന്ന് സുപ്രീംകോടതി, പ്രസിഡന്റ് എന്‍. ശ്രീനിവാസനെ ഇറക്കിവിട്ടതോടെയാണ് എല്ലാറ്റിനും ഒരു മരവിപ്പ് ദൃശ്യമായത്. ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ സുനില്‍ ഗാവസ്‌കര്‍ നിരന്തരം ഇവിടെയെത്തി കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.

ബുധനാഴ്ച വൈകിട്ട് യു.എ.ഇ. സമയം ആറരയ്ക്ക്( ഇന്ത്യന്‍ സമയം രാത്രി എട്ട് മണി) അബുദാബിയിലെ ശൈഖ് സായീദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഐ.പി.എല്‍. ഉദ്ഘാടനമത്സരം. നിലവിലുള്ള ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും 2012-ലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് മത്സരം. സച്ചിന്‍ തെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിന്റെയും ഉടമ ഷാരൂഖ് ഖാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും ആവേശമായി സ്റ്റേഡിയത്തിലെത്തുമെന്നാണ് പ്രതീക്ഷ. 

ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സുരക്ഷാസന്നാഹം ഒരുക്കാന്‍ കഴിയില്ലെന്ന കേന്ദ്രസര്‍ക്കാറിന്റെ അറിയിപ്പിനെ ത്തുടര്‍ന്നാണ് ഐ.പി.എല്‍. ആദ്യപാദ മത്സരങ്ങള്‍ യു.എ.ഇ.യിലേക്ക് എത്തിയത്. യു.എ.ഇ. സര്‍ക്കാറും സ്‌പോര്‍ട്‌സ് കൗണ്‍സിലുകളും ഐ.പി.എല്ലിനെ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. അവര്‍ എല്ലാ കാര്യങ്ങള്‍ക്കും എന്തുസഹായവും നല്‍കാനായി രംഗത്തിറങ്ങിയതോടെ ഗാവസ്‌കര്‍ക്കും ടീമിനും കാര്യങ്ങള്‍ സുഗമമായി. അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന് വേദിയായ യു.എ.ഇ.യിലെ സ്റ്റേഡിയങ്ങളും പിച്ചും മികച്ച നിലവാരത്തില്‍തന്നെ നില്‍ക്കുന്നതിനാല്‍ ഒരുക്കങ്ങള്‍ സുഗമമായി നടന്നു. ദുബായ് ഇന്‍ര്‍നാഷനല്‍ ക്രിക്കറ്റ് സ്റ്റേഡിയം, ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കുന്നുണ്ട്. ചില ദിവസങ്ങളില്‍ രണ്ട് മത്സരങ്ങളുണ്ടാവും. ആ ദിവസങ്ങളില്‍ യു.എ.ഇ. സമയം ഉച്ചതിരിഞ്ഞ് രണ്ടരയ്ക്കാണ് ആദ്യ മത്സരം.

യു.എ.ഇ.യിലെ ചൂട് കാര്യമായി തുടങ്ങിയിട്ടില്ല എന്നതാണ് മത്സരങ്ങള്‍ക്കുള്ള വലിയ ആകര്‍ഷണം. മികച്ച സ്റ്റേഡിയങ്ങളും പ്രാക്ടീസ് ഗ്രൗണ്ടുകളും ടീമുകള്‍ക്കും വലിയ ആവേശം നല്‍കുന്നുണ്ട്. എല്ലാ ടീമുകളും ഇതിനകം പരിശീലന മത്സരങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അബുദാബിയിലും ദുബായിലുമായാണ് ടീമുകള്‍ താമസിക്കുന്നത്.

ഷാര്‍ജ കപ്പ് പോലെ നിരവധി ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് യു.എ.ഇ. വേദിയായിട്ടുണ്ട്. വന്‍ ജനക്കൂട്ടം കളി കാണാനെത്താറുമുണ്ട്. ഇത്തവണയും ടിക്കറ്റിന് പിടിവലി നടക്കുന്നുണ്ട്. നല്ല കളികളുടെ ടിക്കറ്റുകളെല്ലാം ഏതാണ്ട് തീര്‍ന്നു എന്നാണ് സംഘാടകര്‍ പറയുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബൗളിങ് കോച്ച് വസീം അക്രം ഐ.പി.എല്ലില്‍ പാകിസ്താന്‍ താരങ്ങള്‍കൂടി ഉണ്ടായിരുന്നെങ്കില്‍ ഐ.പി.എല്‍. വന്‍ വിജയമാവുമായിരുെന്നന്ന് തുറന്നുപറയുന്നു. യു.എ.ഇ.യിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഭ്രാന്തന്മാര്‍ ഇന്ത്യക്കാരും പരാകിസ്താന്‍കാരുമാണെന്നാണ് അക്രത്തിന്റെ അഭിപ്രായം. എന്നാലും ഐ.പി.എല്ലിന്റെ യു.എ.ഇ. കളികള്‍ വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുമെന്ന് അക്രത്തിനെപ്പോലെതന്നെ ഇവിടെ എല്ലാവരും വിശ്വസിക്കുന്നു. ടിക്കറ്റ് വില്‍ക്കുന്ന കൗണ്ടറുകള്‍ക്ക് മുന്നില്‍ ഇപ്പോളും കാണുന്ന ക്യൂ അതിന്റെ തെളിവ് തന്നെ. മണിക്കൂറുകളോളം ക്യൂനിന്നാലും ഇഷ്ടപ്പെട്ട ടീമിന്റെ കളി കാണാന്‍ ടിക്കറ്റ് കിട്ടുമെന്ന് ഉറപ്പില്ല എന്നതാണ് സ്ഥിതി. ഓണ്‍ലൈന്‍ വഴിയും ടിക്കറ്റുകള്‍ വില്‍ക്കുന്നുണ്ട്. 

ഇന്ത്യയില്‍നിന്ന് എളുപ്പത്തില്‍ എത്താം എന്നതാണ് ഐ.പി.എല്ലിന് വേദിയാകാന്‍ യു.എ.ഇ.യെ തിരഞ്ഞെടുക്കാന്‍ ബി.സി.സി.ഐ.യെ പ്രേരിപ്പിച്ച പ്രധാന ഘടകം. യു.എ.ഇ.യിലെ സമൃദ്ധമായ ഇന്ത്യക്കാരുടെ സാന്നിധ്യവും മറ്റൊരു കാരണമായി. നേരത്തെ ഇന്ത്യയില്‍ ഏപ്രില്‍ എട്ടിന് തുടങ്ങാനിരുന്ന ഏഴാം സീസണാണ് ഏപ്രില്‍ 16-ലേക്ക് മാറ്റിയത്. ഇരുപത് മത്സരങ്ങളുള്ള യു.എ.ഇ.യിലെ ഒന്നാം പാദത്തിന് ശേഷം മെയ് രണ്ടിന് കളികള്‍ ഇന്ത്യയില്‍ പുനരാരംഭിക്കും. ചെന്നെ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസ് ഹൈദരാബാദ് എന്നിവയാണ് ഏഴാം സീസണില്‍ മാറ്റുരയ്ക്കുന്ന മറ്റ് ടീമുകള്‍. 

60 മത്സരങ്ങളാണ് മൊത്തം. അതില്‍ ആദ്യത്തെ 20 മത്സരങ്ങളാണ് യു.എ. ഇയില്‍ നടക്കുക. ഫൈനല്‍ ഉള്‍പ്പെടെയുള്ള 40 മത്സരങ്ങള്‍ കട്ടക്ക്, കൊല്‍ക്കത്ത, ഡല്‍ഹി, റാഞ്ചി, ബാംഗ്ലൂര്‍, ചെന്നൈ, ചണ്ഡീഗഢ്, ഹൈദരാബാദ്, അഹമ്മദാബാദ്, മുംബൈ എന്നീ പത്തു നഗരങ്ങളിലായി അരങ്ങേറും. 

എട്ട് ടീമുകളും പരസ്പരം രണ്ടു തവണ വീതം ഏറ്റുമുട്ടിയ ശേഷം പോയന്റ് നിലയില്‍ മുന്നിലെത്തുന്ന നാലു ടീമുകള്‍ എലിമിനേഷന്‍ കം ക്വാളിഫിക്കേഷന്‍ റൗണ്ടിലേക്ക് പ്രവേശിക്കും. അവിടെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മില്‍ മത്സരിക്കും. വിജയികള്‍ ഫൈനലിലേക്ക് യോഗ്യത നേടും. ആ മത്സരത്തില്‍ തോല്‍ക്കുന്ന ടീം മൂന്ന്, നാല് സ്ഥാനക്കാര്‍ തമ്മില്‍ നടക്കുന്ന മത്സരത്തിലെ വിജയികളുമായി ഏറ്റുമുട്ടും. ആ മത്സരത്തിലെ വിജയികളും ഫൈനലിലേക്ക് യോഗ്യത നേടും. 

പ്രൈസ് മണി


30 കോടി രൂപയാണ് ഈ സീസണിലെ വിജയികള്‍ക്കുള്ള മൊത്തം സമ്മാനതുക. ചാമ്പ്യന്മാര്‍ക്ക് 13 കോടിയും റണ്ണറപ്പുകള്‍ക്ക് 8 കോടിയും ലഭിക്കും. മൂന്നാം സ്ഥാനക്കാര്‍ക്ക് അഞ്ചു കോടിയും നാലാം സ്ഥാനക്കാര്‍ക്ക് നാല് കോടിയും ലഭിക്കും. 

ഐ.പി.എല്‍. ചാമ്പ്യന്മാര്‍ ഇതുവരെ

വര്‍ഷം ജേതാക്കള്‍ റണ്ണറപ്പുകള്‍
2008 രാജസ്ഥാന്‍ ചെന്നൈ
2009 ഹൈദരാബാദ് ബാംഗ്ലൂര്‍
2010 ചെന്നൈ മുംബൈ
2011 ചെന്നൈ ബാംഗ്ലൂര്‍
2012 കൊല്‍ക്കത്ത ചെന്നൈ
2013 മുംബൈ ചെന്നൈ
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.