Home » » കെ.ബി. ഗണേഷ്‌കുമാറിനെ 31നു മുമ്പ്‌ വീണ്ടും മന്ത്രിയാക്കിയില്ലെങ്കില്‍ രാജിവയ്‌ക്കുമെന്ന്‌ ആര്‍. ബാലകൃഷ്‌ണപിള്ള.

കെ.ബി. ഗണേഷ്‌കുമാറിനെ 31നു മുമ്പ്‌ വീണ്ടും മന്ത്രിയാക്കിയില്ലെങ്കില്‍ രാജിവയ്‌ക്കുമെന്ന്‌ ആര്‍. ബാലകൃഷ്‌ണപിള്ള.

Written By Unknown on Tuesday, 20 May 2014 | 22:13

തിരുവനന്തപുരം: കെ.ബി. ഗണേഷ്‌കുമാറിനെ 31നു മുമ്പ്‌ വീണ്ടും മന്ത്രിയാക്കിയില്ലെങ്കില്‍ അദ്ദേഹം നിയമസഭാംഗത്വം രാജിവയ്‌ക്കുമെന്ന്‌ കേരള കോണ്‍ഗ്രസ്‌(ബി) യു.ഡി.എഫിന്‌ മുന്നറിയിപ്പ്‌ നല്‍കി. സരിതയുടെ വിവാദകത്ത്‌ ഉള്‍പ്പെടെ ഈ സര്‍ക്കാര്‍ നിലംപൊത്തുന്ന കാര്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും പാര്‍ട്ടി നേതാവ്‌ ആര്‍. ബാലകൃഷ്‌ണപിള്ള ഭീഷണി മുഴുക്കി.
ഇന്നലെ ഘടകകക്ഷികളുമായി നടന്ന ചര്‍ച്ചയിലാണ്‌ പിള്ള ഭീഷണി മുഴക്കിയത്‌. പിന്നാലെ നടന്ന യു.ഡി.എഫ്‌. യോഗത്തിലും അദ്ദേഹം ആഞ്ഞടിച്ചു. പ്രശ്‌നത്തില്‍ വേഗം തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ യു.ഡി.എഫ്‌. യോഗം ചുമതലപ്പെടുത്തി. ഘടകകക്ഷികളുമായുള്ള ചര്‍ച്ചയ്‌ക്കിടെ പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യാന്‍ സമയം വേണമെന്ന നിലപാടു മുഖ്യമന്ത്രി സ്വീകരിച്ചതോടെ യു.ഡി.എഫ്‌. യോഗത്തില്‍ പങ്കെടുക്കാന്‍ പിള്ള വിസമ്മതിച്ചു. ഘടകകക്ഷിനേതാക്കളുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ്‌ പിള്ള പിന്നീടു യോഗത്തിനെത്തിയത്‌.
മന്ത്രിസ്‌ഥാനത്തിനു വേണ്ടി ഇനി കാത്തിരിക്കാനാവില്ല. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ തീരുമാനമുണ്ടാക്കാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയതാണ്‌. 31നകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഗണേഷ്‌കുമാര്‍ എം.എല്‍.എ സ്‌ഥാനം രാജിവയ്‌ക്കും. അവിടെ ഉപതെരഞ്ഞെടുപ്പ്‌ നടന്നാല്‍ സുഖമായി ജയിക്കുമെന്നും പിള്ള അവകാശപ്പെട്ടു. ചര്‍ച്ചയിലുണ്ടായിരുന്ന ജോണി നെല്ലൂരും മന്ത്രി ഷിബു ബേബിജോണും പിള്ളയുടെ ആവശ്യത്തെ പിന്താങ്ങി. എന്നാല്‍ ആവശ്യം യു.ഡി.എഫില്‍ പറയട്ടെയെന്നു യു.ഡി.എഫ്‌. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ നിര്‍ദ്ദേശിച്ചെങ്കിലും പിള്ള എതിര്‍ത്തു. അദ്ദേഹത്തെക്കൊണ്ട്‌ യു.ഡി.എഫില്‍ പറയിച്ച്‌ നാണം കെടുത്തരുതെന്ന്‌ മറ്റു നേതാക്കളും പറഞ്ഞു. യു.ഡി.എഫിലേക്കേ ഇല്ലെന്നു പിള്ള പറഞ്ഞതോടെ താന്‍ തന്നെ യു.ഡി.എഫില്‍ അറിയിച്ചുകൊള്ളാമെന്നു മുഖ്യമന്ത്രി വ്യക്‌തമാക്കി.
മറ്റുകക്ഷികളുടെ മന്ത്രിമാരുടെ കാര്യം ഈ മുന്നണിയില്‍ ചര്‍ച്ചചെയ്യാന്‍പോലും തയാറായിട്ടില്ല. ലീഗിന്റെ അഞ്ചാംമന്ത്രിക്കാര്യം എന്തായാലും തന്നോടു സംസാരിച്ചില്ല. നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്‌തോ. പക്ഷേ തനിക്ക്‌ കാത്തിരിക്കാനാവില്ല. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ്‌ സമയത്ത്‌ നല്‍കിയ ഉറപ്പുപാലിക്കണമെന്ന്‌ പിള്ള യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ഉറപ്പുകളൊന്നും നല്‍കിയിട്ടില്ലെന്ന്‌ ഉമ്മന്‍ചാണ്ടിയും യോഗത്തെ അറിയിച്ചു. എല്ലാവരുമായി ചര്‍ച്ചചെയ്‌ത്‌ തീരുമാനിക്കാമെന്നാണ്‌ പറഞ്ഞിരുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. എന്നാല്‍ ഇപ്പോള്‍ എല്ലാവരും അഭിപ്രായം പറയട്ടെ എന്നായി പിള്ള. അതുവേണ്ട താന്‍ എല്ലാവരുടെയും അഭിപ്രായം കേട്ടിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി വിശദീകരിച്ചു.
ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും അതിന്‌ പാരവയ്‌ക്കുന്നത്‌ ആരാണെന്ന്‌ തനിക്കറിയാമെന്ന്‌ പിള്ള പറഞ്ഞു. അവരെ എങ്ങനെ എവിടെ വച്ച്‌ നേരിടണമെന്ന്‌ അറിയാമെന്ന്‌ പറഞ്ഞ്‌ അദ്ദേഹം യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകാനൊരുങ്ങി. ഇപ്പോള്‍ ഇറങ്ങിപ്പോയാല്‍ അതാകും വാര്‍ത്തയെന്നു ചൂണ്ടിക്കാട്ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അദ്ദേഹത്തെ തടഞ്ഞു. വാര്‍ത്തയൊന്നും തനിക്ക്‌ പ്രശ്‌നമല്ലെന്ന്‌ പിള്ള തിരിച്ചടിച്ചു. ഈ സര്‍ക്കാര്‍ പോലും നിലനില്‍ക്കാത്ത കാര്യങ്ങള്‍ തന്റെ പക്കലുണ്ട്‌. സരിതയെഴുതിയ കത്തുള്‍പ്പെടെ കൈയിലുണ്ട്‌. വേണ്ടിവന്നാല്‍ അതു പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.